Flash News

മുസ്‌ലിം മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരായ സംഘപരിവാര നീക്കം പൊളിയുന്നു



കോഴിക്കോട്: വ്യാജ ആരോപണങ്ങളുന്നയിച്ച്  മുസ്‌ലിം മതപരിവര്‍ത്തന കേന്ദ്രങ്ങളെ താറടിക്കാനുള്ള സംഘപരിവാരനീക്കം പൊളിയുന്നു. കോഴിക്കോട് മുഖദാറിലെതര്‍ബിയത്തുല്‍ ഇസ്‌ലാം സഭയില്‍ തടങ്കല്‍ പാളയത്തിന് സമാനമായ ജീവിതമാണെന്നും പുറംലോകം കാണാതെ നൂറ്റി അറുപതോളം പേരാണ് ഇവിടെ ജീവിച്ചു കൊണ്ടിരിക്കുന്നതെന്നും കാണിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടെത്തിയവരെന്ന് പരിചയപ്പെടുത്തുന്ന എറണാകുളം സ്വദേശികളായ ദമ്പതികളുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്താണ് ജനം ടിവി മുസ്‌ലിം മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരേ തിരിഞ്ഞത്. സംഘ പരിവാരം ഇത് ഏറ്റെടുക്കുകയും സോഷ്യല്‍മീഡിയയിലൂടെ വന്‍ പ്രചാരണം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, അഭിമുഖം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കത്തിമുനയില്‍ നിര്‍ത്തി പറയിപ്പിച്ചതാണെന്ന് ജനം ടിവിയില്‍ പ്രത്യക്ഷപ്പെട്ട യുവാവ് സ്വയം തയ്യാറാക്കിയ വീഡിയോയിലൂടെ പറയുന്നു. തങ്ങളുടെ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കരുതിയാണു തങ്ങള്‍ക്ക് തര്‍ബിയത്തിനെതിരേ ഈ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കേണ്ടി വന്നത്. ആര്‍എസ്എസാണ് ഏറ്റവും വലിയ ഭീകര സംഘടനയെന്നും ഇഷ്ടമതം സ്വീകരിച്ചതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും യുവാവ് വെളിപ്പെടുത്തുന്നു. തര്‍ബിയത്ത് പവിത്രമായ സഭയാണ്. നല്ലത് മാത്രമാണ് അവിടെ പഠിപ്പിക്കുന്നത്. വാളിന്‍ മുനയില്‍ നിന്നാണെങ്കിലും തര്‍ബിയത്തിനെതിരേ പറയേണ്ടിവന്നതില്‍ ഖേദമുണ്ടെന്നും സന്ദീപ് തുറന്നുപറയുന്നു. സന്ദീപിന്റെ ഈ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് തര്‍ബിയത്തിലെ ഇപ്പോഴത്തെ അന്തേവാസികളുടെയും അഭിപ്രായം. തങ്ങള്‍ക്ക് ഇവിടെ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ താമസിച്ചു കൊണ്ടിരിക്കുന്നതെന്നും ഓരോ അന്തേവാസിയും ദൃഢസ്വരത്തില്‍ പറയുന്നു. എല്ലാ ദിവസവും വൈകീട്ട്  പുറത്തിറങ്ങി ഉല്ലസിക്കാനുള്ള സൗകര്യം വരെ സഭ ചെയ്തുതരുന്നുണ്ടെന്ന് അന്തേവാസികള്‍ തേജസിനോട്പറഞ്ഞു. അതിനിടെ സംഘപരിവാര ഭീകര ക്യാംപുകളിലെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവയ്ക്കുന്ന എറണാകുളം സ്വദേശി സന്ദീപിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.ഒരുപക്ഷേ, ഇത് എന്റെ അവസാന വീഡിയോ ആയിരിക്കാം. നാളെ ഞാന്‍ കാണണമെന്നില്ല, നാളെ എന്തായിരിക്കും എന്നറിയില്ല.. എന്ന ആമുഖത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. മുസ്‌ലിമായതിന്റെ പേരില്‍ ആര്‍എസ്എസില്‍ നിന്ന് നേരിടേണ്ടിവന്ന ക്രൂര പീഡനങ്ങളെക്കറിച്ച് വിശദമായി വിവരിച്ച് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കണമെന്ന് മുസ്‌ലിം സഹോദരങ്ങളോട് ആവശ്യപ്പെടുന്ന ക്ലിപ്പ് മനുഷ്യത്വമുള്ള ഹിന്ദുക്കള്‍ കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. ഒരു വര്‍ഷംമുമ്പ് ഭാര്യയും മകനുമായി സ്വമേധയാ ഇസ്്‌ലാം സ്വീകരിച്ച്  ഉപരിപഠനത്തിനായി കോഴിക്കോട്    തര്‍ബിയത്തുല്‍ ഇസ്്‌ലാം സഭയിലെത്തിയ യുവാവ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷം തങ്ങളെ കോഴിക്കോട് ചെറുവണ്ണൂരില്‍ വച്ച് ആര്‍എസ്എസുകാര്‍ രഹസ്യകേന്ദ്രത്തിലെത്തിക്കുകയും അവിടെ പാര്‍പ്പിച്ച് കഠിന പീഡനങ്ങളേല്‍പ്പിക്കുകയും ചെയ്തതായി  പറയുന്നു.
Next Story

RELATED STORIES

Share it