Flash News

മുസ്‌ലിം പള്ളിയിലെ അതിക്രമം : മധ്യവയസ്‌കന്‍ അറസ്റ്റില്‍



കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ സലഫി സെന്ററിലെ നമസ്‌കാര പള്ളിയില്‍ അതിക്രമിച്ചു കയറി മിഹ്‌റാബില്‍ പ്രകോപനപരമായ ചുവരെഴുത്ത് നടത്തിയ കേസില്‍ പാരലല്‍ കോളജ് അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് കുഞ്ഞയിനിയില്‍ താമസിക്കുന്ന കോഴിക്കോട് കൊല്ലം സ്വദേശി രാജഗോപാല്‍ എന്ന മുഹമ്മദിനെ(54)യാണ് കൊടുങ്ങല്ലൂര്‍ സിഐ പി സി ബിജുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. 2001ല്‍ ഇസ്‌ലാംമതം സ്വീകരിച്ച് മുഹമ്മദ് എന്ന പേര് സ്വീകരിച്ച രാജഗോപാല്‍, മതപരിവര്‍ത്തനം നടത്തിയിട്ടും താന്‍ പ്രതീക്ഷിച്ച വിധത്തിലുള്ള സഹായങ്ങളൊന്നും ലഭിക്കാത്തതിലുള്ള നിരാശയെ തുടര്‍ന്നാണ് സലഫി പള്ളിയില്‍ അതിക്രമം നടത്തിയതെന്ന് റൂറല്‍ എസ്പി എന്‍ വിജയകുമാര്‍ പറഞ്ഞു. മതം മാറിയതിനെ തുടര്‍ന്ന് വിവിധയിടങ്ങളിലായി പള്ളികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്തുവെങ്കിലും സ്ഥിരം ജോലി ലഭിച്ചില്ല. ഇതിനിടെ എറിയാട് നിന്നു മുസ്്‌ലിം യുവതിയെ വിവാഹം കഴിച്ചുവെങ്കിലും ഇയാള്‍ സ്ഥിരമായി ഒരു മതത്തിലും വിശ്വസിക്കാതെ മാറി നില്‍ക്കുകയായിരുന്നുവത്രെ. സംഭവം നടന്ന ജൂണ്‍ 9ന് ഉച്ചയ്ക്ക് കിഴക്കെ നടയിലുള്ള സലഫി സെന്ററിലെത്തിയ ഇയാള്‍, പച്ചില കൊണ്ട് ചുമരിലെഴുതുകയായിരുന്നു. പള്ളിയോട് ചേര്‍ന്നുള്ള വൈദ്യശാലയിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യമാണ് പ്രതിയെ പിടികൂടാന്‍ സഹായകരമായത്. കൊടുങ്ങല്ലൂര്‍ എസ്‌ഐ കെ ജെ ജിനേഷ്, ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ എം പി മുഹമ്മദ് റാഫി, ഹണിമോന്‍ എന്നിവരും അറസ്റ്റ് ചെയ്ത പോലിസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it