മുസ്‌ലിംകളെ വെടിവച്ചു കൊല്ലാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി: ആര്‍ ബി ശ്രീകുമാര്‍

കോഴിക്കോട്: മുസ്‌ലിംകളെ ഉ ന്‍മൂലനം ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നതായി മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍. പെറ്റി ക്രിമിനലുകളായ മുസ്‌ലിംകളെ ഇടയ്ക്കിടക്ക് കൊല്ലാനായിരുന്നു നിര്‍ദേശമെങ്കിലും അതൊന്നും അനുസരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ഗുജറാത്ത് ബിഹൈന്റ് ദ കര്‍ട്ടന്‍എന്ന സ്വന്തം പുസ്തകം പരിചയപ്പെടുത്താന്‍ നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് വംശഹത്യക്കു ശേഷം 22 മുസ്‌ലിം യുവാക്കളെയാണ് വിവിധ ഘട്ടങ്ങളിലായി തീവ്രവാദിയെന്നും മറ്റും പറഞ്ഞ് പോലിസ് വെടിവച്ചുകൊന്നത്. 2007ല്‍ ഡി ജി വന്‍സാരെയെപ്പോലുള്ള പോലിസുകാരെ അറസ്റ്റ് ചെയ്ത ശേഷം വ്യാജ ഏറ്റുമുട്ടലുകളുണ്ടായിട്ടില്ല.
ഹെഡ്‌ലിയുടെ മൊഴികൊണ്ട് ഇന്ത്യക്കു യാതൊരുവിധ ഗുണവുമില്ലെന്നും ശ്രീകുമാര്‍ വിശദീകരിച്ചു. അമേരിക്കക്കും കേന്ദ്രസര്‍ക്കാരിനും മാത്രമാണ് മൊഴികൊണ്ടുള്ള ഗുണം. ഹെഡ്‌ലിയെ അവര്‍ മാപ്പുസാക്ഷിയാക്കും. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നിയമനടപടികളുമായി മുസ്‌ലിംകള്‍ക്കു വേണ്ടിയെന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സഹകരിച്ചില്ല. വംശഹത്യ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നരേന്ദ്രമോദിക്കും മറ്റും പ്രത്യേക പ്രതിരോധ സംഘമായി പ്രവര്‍ത്തിച്ചു.
ജസ്റ്റിസ് നാനാവതി കമ്മീഷന്‍ ഒത്തുകളിച്ചെന്നും വ്യക്തമാണ്. സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ തെറ്റാണെന്നു പറയാത്ത കമ്മീഷന്‍ നടപടികള്‍ ശുപാര്‍ശ ചെയ്തില്ല.കലാപവുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ പരിശോധിക്കാന്‍ പ്രത്യേക കമ്മീഷന്‍ രൂപീകരിക്കണമെന്ന് യുപിഎ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ മൗനം പാലിച്ചു.
വംശഹത്യയില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും യുപിഎ തള്ളി. കേസിലെ നിര്‍ണായകമായ സാക്ഷികളെ വിസ്തരിക്കുന്നതില്‍ ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരും വീഴ്ച വരുത്തി. ബാബരി മസ്ജിദ് ഹിന്ദുത്വര്‍ക്കായി തുറന്നുകൊടുത്ത രാജീവ്ഗാന്ധിയുടെ നടപടി മോദിക്കു പശ്ചാത്തലമൊരുക്കലായിരുന്നെന്നും ശ്രീകുമാര്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസ്സിന്റെയും മതേതരവാദികളുടെയും വീഴ്ചയാണത്. തുടര്‍ന്നാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. പോലിസി ല്‍ മുസ്‌ലിം പ്രാതിനിധ്യം വര്‍ധിച്ചാല്‍ കലാപങ്ങള്‍ തടയാന്‍ കഴിയുമെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിന അധ്യക്ഷത വഹിച്ചു. തേജസ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, എം എന്‍ കാരശ്ശേരി, വി പി സുഹ്‌റ, അഡ്വ. പി എ പൗരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it