malappuram local

മുഴുവന്‍ കുട്ടികള്‍ക്കും 16നകം കുത്തിവയ്പ്പ് ഉറപ്പാക്കും: കലക്ടര്‍

മലപ്പുറം: എംആര്‍ വാക്‌സിനേഷന്‍ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമാണെന്നും വാക്‌സിനേഷന്‍ ആവശ്യമില്ലെന്നു പറഞ്ഞു ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കാത്ത മുഴുവന്‍ കുട്ടികള്‍ക്കും 16 നകം കുത്തിവെപ്പ് ഉറപ്പാക്കുമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. കലക്‌ട്രേറ്റില്‍ നടന്ന വാക്‌സിനേഷന്‍ കുറഞ്ഞ സ്‌കൂള്‍ പ്രധാന അധ്യപകരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. കുത്തിവെപ്പ് എടുക്കാന്‍ താല്‍പര്യമില്ലാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കണമെന്ന് ഒരു ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. കുത്തിവെപ്പ് 95 ശതമാനമെങ്കിലും ലക്ഷ്യം നേടിയില്ലെങ്കില്‍ പ്രതിരോധ കുത്തിവെപ്പിന്റെ ഗുണം സമൂഹത്തിനു ലഭിക്കില്ലെന്നും കലക്ടര്‍ പറഞ്ഞു. എംആര്‍ വാക്‌സിനേഷന്‍ കുട്ടികള്‍ എടുത്തുവെന്ന് ഉറപ്പ് വരുത്തുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായി നിറവേറ്റാന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ക്ലാസ് മുറികളില്‍ ദിവസേന വാക്‌സിനേഷന്‍ നടത്തിയ കുട്ടികളുടെ കണക്കു പരിശോധിക്കണം. ഇതു പ്രധാന അധ്യാപകര്‍ ക്രോഡീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലയില്‍ ഇതുവരെ 66.49 ശതമാനം വാക്‌സിനേഷനാണ് എടുത്തിട്ടുള്ളത്. 10 ാം മാസം മുതല്‍ 10ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും എംആര്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമായും നല്‍കണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസ്താവനയും ചടങ്ങില്‍ വായിച്ചു. നമ്മുടെ ജനതയുടെ ഭാവി ഭദ്രമാക്കാനുള്ള എം ആര്‍ വാക്‌സിനേഷന്‍ പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച തങ്ങള്‍ വാക്‌സിനേഷന്‍ മുസ്‌ലിം ഉന്മൂലനത്തിനുള്ളതാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു. കുപ്രചരണങ്ങളില്‍ വീണു കുട്ടികളുടെ ആരോഗ്യം അപകടപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലക്‌ട്രേറ്റ് കോ ണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡിഎംഒ ഡോ. കെ സക്കീന, ഡപ്യുട്ടി കലക്ടര്‍ ഡോ. ജെയു അരുണ്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it