Flash News

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടി; സുരക്ഷ കേരളത്തിന്റെ ഉത്തരവാദിത്തമെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടി; സുരക്ഷ കേരളത്തിന്റെ ഉത്തരവാദിത്തമെന്ന് തമിഴ്‌നാട്
X


കുമളി: കാലവര്‍ഷം ശക്തമായതോടെ മുല്ലപ്പെരിയാറിലെ ജല നിരപ്പ് 133 അടിയായി.  112 അടിയായിരുന്ന ജലനിരപ്പ് രണ്ടു മാസത്തിനുള്ളിലാണു 133 അടിയിലേക്ക് ഉയര്‍ന്നത്. അതേസമയം, ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിക്കുമെന്നു ഉറപ്പിച്ച് തമിഴ്‌നാട്. ഉപസമിതി യോഗത്തിലാണു ഇക്കാര്യം തമിഴ്‌നാട് പ്രതിനിധികള്‍ അറിയിച്ചത്.
അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനിടെയാണ് അഞ്ചംഗ ഉപസമിതി ഡാമില്‍ സന്ദര്‍ശനം നടത്തിയത്. ഷട്ടറുകള്‍ പ്രവര്‍ത്തന സജ്ജമാണോയെന്നും സീപ്പേജ് വാട്ടറിന്റെ അളവും സമിതി പരിശോധിച്ചു. കേന്ദ്ര ജലകമ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ വി.രാജേഷ് അധ്യക്ഷനായ സമിതിയില്‍ ജലവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സോണി ദേവസ്യ, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.എസ്. പ്രസീദ് എന്നിവരാണു കേരളത്തിന്റെ പ്രതിനിധികള്‍. സെക്കന്‍ഡില്‍ 6,000 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2,100 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഇപ്പോള്‍ ഒഴുക്കി കൊണ്ടുപോകുന്നത്.  142 അടിയിലെത്തിയാല്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ തുറക്കുമെന്നും താഴ്വരയിലെ ജനത്തിന്റെ സുരക്ഷിതത്വം നോക്കേണ്ട ഉത്തരവാദിത്തം കേരളത്തിനാണെന്നും തമിഴ്‌നാടിന്റെ നിലപാട്. പരമാവധി വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടു പോയി ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. ജലനിരപ്പ് അനുവദനീയമായ 142 അടിയിലേക്കും തുടര്‍ന്ന് സുപ്രീംകോടതിയുടെ അനുമതിയോടെ 152 അടിയിലേക്കും ഉയര്‍ത്തുകയാണു തമിഴ്‌നാടിന്റെ ലക്ഷ്യം. 142 അടി ജലം സംഭരിച്ചാലും അണക്കെട്ടിനു തകരാറുണ്ടാകില്ലെന്നു സ്ഥാപിക്കാനുള്ള നീക്കമാണു തമിഴ്‌നാടിന്റേത്. 2014 മേയ് ഏഴിനാണ് ജലനിരപ്പ് 142 ആക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. തുടര്‍ന്നു 2014 നവംബറിലും 2015 ഡിസംബറിലും ജലനിരപ്പ് 142 അടിയിലേക്ക് എത്തിയിരുന്നു. 136 അടിക്കു മുകളില്‍ ജലനിരപ്പ് എത്തിയാല്‍ മാത്രമേ സ്പില്‍വേയിലെ 13 ഷട്ടറുകള്‍ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടാന്‍ കഴിയുകയുള്ളു.
Next Story

RELATED STORIES

Share it