Flash News

മുരളീധരന്റെ ഉദ്ദേശ്യം അക്രമം വ്യാപിപ്പിക്കുകയെന്ന് കോടിയേരി



തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ കൊലവിളി മുദ്രാവാക്യം വിളിക്കുന്നത് ജാഥയുടെ കണ്‍വീനര്‍ വി മുരളീധരന്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത് നാട്ടില്‍ അക്രമം വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനരക്ഷായാത്ര എന്നു പറഞ്ഞുകൊണ്ട് കുമ്മനം രാജശേഖരന്‍ നടത്തുന്ന യാത്രയുടെ ലക്ഷ്യമെന്താണെന്ന് യാത്രയുടെ കണ്‍വീനര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. അക്രമത്തിനെതിരേ ബിജെപി യാത്രനടത്തുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് തിരുവനന്തപുരത്ത് ധനുവച്ചപുരം കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിജിത്ത് എന്ന ദലിത് വിദ്യാര്‍ഥിയെ പൂര്‍ണ നഗ്നനാക്കി എബിവിപി-ആര്‍എസ്എസ് സംഘം ഭീകരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ അഭിജിത്ത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍യിലാണ്. ആര്‍എസ്എസിന്റെ ശാഖയില്‍  പോവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അഭിജിത്തിനെ അതിക്രൂരമായി മര്‍ദിച്ചത്. മാസങ്ങള്‍ക്കു മുമ്പാണ് ആലപ്പുഴയില്‍ അനന്തു എന്ന വിദ്യാര്‍ഥിയെ ആര്‍എസ്എസുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ബിജെപി കേരളത്തില്‍ നടത്തിയ കൊലപാതകങ്ങളും അക്രമങ്ങളും മറച്ചുപിടിക്കാനാണ് കേന്ദ്രമന്ത്രിമാരെയും അഖിലേന്ത്യാ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് യാത്ര സംഘടിപ്പിച്ചത്. എന്നാല്‍ കേരളത്തിലെ ജനം ഈ യാത്രയെ പൂര്‍ണമായും നിരാകരിച്ചുവെന്നു വന്നപ്പോഴാണ് പ്രകോപനം സൃഷ്ടിക്കാനും അക്രമത്തിനുള്ള പരസ്യാഹ്വാനവും ആര്‍എസ്എസ് നേതാക്കള്‍ നല്‍കുന്നത്. ജനരക്ഷായാത്ര സിപിഎം വിരുദ്ധ കൊലവിളിയാത്രയാക്കി മാറ്റിയിരിക്കുകയാണ്. പ്രകോപനങ്ങളില്‍ വീഴാതെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും യഥാര്‍ഥ മുഖം ജനങ്ങള്‍ക്കുമുമ്പില്‍ തുറന്നുകാണിക്കാന്‍ മുഴുവന്‍ ബഹുജനങ്ങളും മുന്നോട്ടുവരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it