kannur local

മുന്‍കൂട്ടി തീരുമാനിച്ച ബഹിഷ്‌കരണം: കെ കെ രാഗേഷ് എംപി

കണ്ണൂര്‍: സര്‍വകക്ഷി സമാധാന യോഗത്തില്‍ ജനപ്രതിനിധി പങ്കെടുത്താല്‍ സമാധാന ഭംഗമുണ്ടാവുമോയെന്നും രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ച് ജനപ്രതിനിധികള്‍ക്ക് സമാധാനയോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നും കെ കെ രാഗേഷ് എംപി. ഫേസ്ബുക്കിലായിരുന്നു പ്രതികരണം.
യോഗം ബഹിഷ്‌കരിക്കാന്‍ കുറച്ചുകൂടി വിശ്വാസ്യയോഗ്യമായ കാരണം യുഡിഎഫ് നേതൃത്വം കണ്ടെത്തണമായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ച് ബാലിശമായ കാരണങ്ങള്‍ ഉന്നയിച്ചാണ് ബഹിഷ്‌കരണം. ജനപ്രതിനിധി സമാധാനശ്രമങ്ങളോട് സഹകരിക്കുകയല്ലേ വേണ്ടത്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സാധാരണവേദിയില്‍ തന്നെ ഇരിപ്പിടം നല്‍കുകയാണു പതിവ്.
കോണ്‍ഗ്രസിന്റെ ഏതെങ്കിലും എംപിമാരോ എംഎല്‍എമാരോ പങ്കെടുത്തിരുന്നെങ്കില്‍ വേദിയില്‍ നല്‍കുന്ന ഇരിപ്പിടം വേണ്ടെന്ന് വയ്ക്കുമായിരുന്നോ. 2016ല്‍ മന്ത്രി എ കെ ബാലന്‍ പങ്കെടുത്ത സമാധാന യോഗത്തില്‍ കെ സി ജോസഫ് ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ വേദിയിലാണ് ഇരുന്നത്. മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് നാലുപേരും കോണ്‍ഗ്രസ് പ്രതിനിധികളായി മൂന്നുപേരും സിപിഎമ്മിനു വേണ്ടി താന്‍ ഉള്‍പ്പെടെ മൂന്നുപേരുമാണ് പങ്കെടുത്തത്.
സമാധാനയോഗം ബഹിഷ്‌കരിച്ചതിനു പിന്നില്‍ തരംതാണ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. സമാധാനം സ്ഥാപിക്കുന്നതിനും സഹകരിക്കുന്നതിനു പകരം കൊലപാതകത്തെ ആഘോഷിക്കുകയാണ് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ ചെയ്തത്. ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Next Story

RELATED STORIES

Share it