kozhikode local

മുത്തശ്ശിയുടെ മാല പൊട്ടിച്ചവരെ കൊച്ചുമകള്‍ പിടികൂടി

കോഴിക്കോട്: മുത്തശ്ശിയുടെ മാലപ്പൊട്ടിച്ച മോഷ്ടാക്കളെ 12 വയസുകാരിയായ കൊച്ചുമകള്‍ പിടികൂടി. ഇന്നലെ ഉച്ചക്ക് 12.30ന് മലാപ്പറമ്പ് ഇഖ്‌റാ ആശുപത്രിയില്‍ ചികില്‍സയ്ക്കായി എത്തിയ കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിനി മറിയത്തിന്റെ കഴുത്തിലുണ്ടായിരുന്ന എട്ട് പവന്റെ സ്വര്‍ണ്ണമാലയാണ് തമിഴ്‌നാട് മധുര സ്വദേശിനികളായ കറുവമ്മയും ചെമ്പകവും ചേര്‍ന്ന് പൊട്ടിച്ചത്.
ആശുപത്രിയുടെ കൗണ്ടറില്‍ പണം അടക്കുന്നതിനായി വരിയില്‍ നില്‍ക്കുമ്പോഴാണ് പര്‍ദ്ദ ധരിച്ചിരുന്ന മറിയത്തിന്റെ മഫ്തയ്ക്കടിയിലൂടെ കൈയിട്ട് മാല പൊട്ടിച്ചത്. ആശുപത്രിയില്‍ ചികില്‍സയ്ക്കായി വന്നവരെ പോലെ ക്യൂവില്‍ നില്‍ക്കുകയായിരുന്നു പ്രതികള്‍. മറിയത്തിന്റെ അടുത്ത് ക്യൂവിന് പുറത്തു നില്‍ക്കുകയായിരുന്ന കൊച്ചുമകള്‍ 12 വയസ്സുകാരി ഫിദ ഈ സംഭവം കണ്ടു.
കഴുത്തു വേദനിച്ചു മറിയം തിരിഞ്ഞുനോക്കിയപ്പോള്‍ തമിഴ് സ്ത്രീകള്‍ ക്യൂവില്‍ നിന്നും ഇറങ്ങി പുറകിലേക്ക് അതിവേഗത്തില്‍ നടന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതുകണ്ട ഫിദ പിറകെ ഓടിചെന്ന് കറുവമ്മയുടെ ചുരിദാറിന്റെ ഷാളിനു പിടിച്ചുവലിച്ചു നിര്‍ത്തുകയും ബഹളംകൂട്ടുകയും ചെയ്തു.
പിറകെ ഓടി എത്തിയ മറിയത്തിന്റെയും ഫിദയുടേയും ബഹളം കേട്ട് ഓടിക്കൂടിയവര്‍ കറുവമ്മയേയും ചെമ്പകത്തേയും തടഞ്ഞുവെച്ച് മാല പിടിച്ചു വാങ്ങി തിരിച്ചു കൊടുക്കുകയും പ്രതികളെ പോലിസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. മോഷണം നടത്തിയ സ്ത്രീകളെ സമയോചിതമായിടപെട്ട് പിടികൂടിയ ഫിദയുടെ ധൈര്യത്തെ നടക്കാവ് പോലിസ് അഭിനന്ദിച്ചു. ഫിദ ബാലുശ്ശേരി മര്‍ക്കസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
Next Story

RELATED STORIES

Share it