Flash News

മുഖ്യമന്ത്രി ഒപ്പിട്ടു; വിഎസിന് ശമ്പളമായി

മുഖ്യമന്ത്രി ഒപ്പിട്ടു; വിഎസിന് ശമ്പളമായി
X


തിരുവനന്തപുരം: ഒടുവില്‍ വിഎസിന്റെ ശമ്പളത്തിന്റെ കാര്യത്തില്‍ തീരുമാനമായി. സ്ഥാനമേറ്റെടുത്ത് ഒമ്പതുമാസങ്ങള്‍ക്കു ശേഷമാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാനായ വി എസ് അച്യുതാനന്ദന്റെ ശമ്പളം സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. കാബിനറ്റ് റാങ്കുള്ള വിഎസിന് മന്ത്രിമാര്‍ക്ക് തുല്യമായ ശമ്പളം ലഭിക്കും. ചുമതലയേറ്റ് ഒമ്പതുമാസമായിട്ടും വിഎസിനും ഭരണപരിഷ്‌കാര കമ്മീഷനിലെ അംഗങ്ങള്‍ക്കും ഇതുവരെ ശമ്പളം ലഭിച്ചില്ലെന്നത് ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചതു ചര്‍ച്ചയായതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ തിരക്കിട്ടുള്ള തീരുമാനം. വിഎസിന്റെ ശമ്പളം, അലവന്‍സുകള്‍ തുടങ്ങി എന്തെല്ലാം സൗകര്യങ്ങളാണ് അനുവദിച്ചതെന്ന റോജി എം ജോണിന്റെ ചോദ്യത്തിന് കാബിനറ്റ് പദവിയും സ്ഥാനവും നല്‍കിയിട്ടുണ്ടെന്നും വിഎസിന്റെ ശമ്പളം, മറ്റാനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് തീരുമാനമായില്ലെന്നും പരിശോധിച്ച് വരികയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തൊട്ടുപിന്നാലെ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു. വിഎസിനെ കൂടാതെ ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗങ്ങളുടെ ആനുകൂല്യ വിഷയവും സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. എന്നാല്‍, ഇവരുടെ ശമ്പളം ഇതുവരെ തീരുമാനിച്ചിട്ടില്ല. അതേസമയം, വിഎസിനെ പോലെ കാബിനറ്റ് പദവിയുള്ള മുഖ്യമന്ത്രിയും മന്ത്രിമാരും കൈപറ്റിയ ശമ്പളവും യാത്രാപ്പടിയും അടക്കമുള്ള ചെലവുകളുടെ കണക്കുകള്‍ പിണറായി സഭയെ അറിയിച്ചു. പിണറായി വിജയന്‍ ശമ്പളയിനത്തില്‍ കൈപറ്റിയത് 3,48,236 രൂപയാണ്. അതിഥി സല്‍ക്കാരത്തില്‍ മുന്നില്‍ മുഖ്യമന്ത്രിയാണ്- 15.19 ലക്ഷം. ഫോണ്‍വിളിക്ക് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് മന്ത്രി എ കെ ബാലനാണ്- 1,60,200 രൂപ.  യാത്രാപ്പടി വാങ്ങിയതില്‍ മുന്നില്‍ മന്ത്രി പി തിലോത്തമനാണ്- 6,42,692 രൂപ. കഴിഞ്ഞ ആഗസ്ത് 16നാണ് വിഎസ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി ചുമതലയേറ്റത്.
Next Story

RELATED STORIES

Share it