മുഖ്യമന്ത്രിക്ക് ഒരുനിമിഷംപോലും തുടരാന്‍ അവകാശമില്ല: സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തദ്സ്ഥാനത്ത് ഒരുനിമിഷംപോലും തുടരാന്‍പാടില്ലെന്ന കാര്യമാണ് ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ നിരീക്ഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരേ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവു നല്‍കിയിരുന്നു. ഈ ഉത്തരവ് ശരിവച്ചുകൊണ്ട് ഹൈക്കോടതിയും വിധി പുറപ്പെടുവിക്കുകയുണ്ടായി. ഇത്തരമൊരു സാഹചര്യം സംജാതമായിട്ടും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിസഭാംഗങ്ങള്‍ മാണി കുറ്റക്കാരനല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണുണ്ടായത്. മാണി നിരപരാധിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ പാടില്ലായിരുന്നെന്നും ഇത് അദ്ദേഹത്തിന്റെ കേസിലെ ഇടപെടല്‍ തന്നെയാണെന്നുമാണ് കോടതിയുടെ നിരീക്ഷണം. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുകയും യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരുകയില്ലെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആശങ്ക അക്ഷരംപ്രതി ശരിയായിരുന്നു എന്നാണ് കോടതി നിരീക്ഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരക്കസേരയില്‍ ഇരിക്കുന്നിടത്തോളം ഈ കേസിന്റെ യാഥാര്‍ഥ്യം പുറത്തുവരാന്‍ പോവുന്നില്ലെന്ന് ആര്‍ക്കും വ്യക്തമാവും. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it