Kottayam Local

മുക്കൂട്ടുതറ ചന്ത ദിവസം സംബന്ധിച്ച് തീരുമാനം ഇന്ന്



എരുമേലി: മുക്കൂട്ടുതറയിലെ ചന്ത ദിവസം സംബന്ധിച്ച് ഇന്നു ചേരുന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കും. ഞായര്‍ ദിനത്തിലാണ് ഇതു വരെ ചന്ത പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ മാറ്റം വരുത്തരുതെന്നാണ് പൊതുജനാഭിപ്രായം. ഇക്കാര്യം വ്യക്തമാക്കി 1000ത്തോളം നാട്ടുകാര്‍ ഒപ്പിട്ട നിവേദനം കഴിഞ്ഞ ദിവസം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനു ഡിവൈഎഫ്‌ഐ മുക്കൂട്ടുതറ മേഖലാ കമ്മിറ്റി ഭാരവാഹികള്‍ സമര്‍പ്പിച്ചിരുന്നു. സിപിഎം, സിപിഐ കക്ഷികളും ചന്ത ഞായര്‍ മതിയെന്ന നിലപാടിലാണ്. ചന്തയുടെ പ്രവര്‍ത്തനത്തിനു സംരക്ഷണം നല്‍കുമെന്നു സിപിഎം മുക്കൂട്ടുതറ ലോക്കല്‍ കമ്മിറ്റി അറിയിച്ചിട്ടുമുണ്ട്. ഇന്നു പഞ്ചായത്തു കമ്മിറ്റിയില്‍ അംഗങ്ങള്‍ നിലപാട് അറിയിക്കും. തുടര്‍ന്ന് ചര്‍ച്ചയ്ക്കു ശേഷം തീരുമാനമെടുക്കാനാണ് നീക്കം. സ്ഥിരം കടകള്‍ ഞായര്‍ ദിനം അടച്ചിടാന്‍ തീരുമാനിച്ചതാണ് ചന്തയുടെ ദിനം സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തത്. ഞായര്‍ ദിനത്തിലെ ചന്ത മുന്‍നിര്‍ത്തി സ്ഥിരം കടകള്‍ ആഴ്ചയിലൊരിക്കലുളള അവധി ദിനം തിങ്കളാഴ്ചയാണെടുത്തിരുന്നത്. എന്നാല്‍ എല്ലായിടത്തും ഞായര്‍ പൊതു അവധി ദിനമായതിനാല്‍ ജൂലൈ രണ്ട് മുതല്‍ ഇത് മുക്കൂട്ടുതറയിലും ബാധകമാക്കാനാണ് വ്യാപാരി സംഘടനകളുടെ സംയുക്ത തീരുമാനം. ചന്ത ശനിയാഴ്ചയാക്കണമെന്നാണ് വ്യാപാരി സംഘടനകളുടെ നിര്‍ദേശം. ഇത് സ്വീകാര്യമല്ലെന്നാണ് പൊതുജനാഭിപ്രായം. പ്രശ്‌നത്തില്‍ സമവായമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലന്നിരിക്കെ ഇന്ന് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം നിര്‍ണായകമാകും. പതിറ്റാണ്ടുകളുടെ പഴക്കം പേറുന്ന ചന്തയാകട്ടെ സ്ഥലം നഷ്ടപ്പെട്ട് റോഡിന്റെ ഇരുവശങ്ങളിലുമായാണ് പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it