'മിഠായി' പദ്ധതി പ്രമേഹരോഗികളായ എല്ലാ കുട്ടികളിലുമെത്തിക്കും: മന്ത്രി

തിരുവനന്തപുരം: മിഠായി പദ്ധതി കേരളത്തിലെ പ്രമേഹരോഗികളായ എല്ലാ കുട്ടികളിലും എത്തിക്കുമെന്ന് ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്. ഈ പദ്ധതിയില്‍ ഇതുവരെ 908 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഇതില്‍ 400 പേരെയാണു പരിഗണിക്കുന്നത്. കേരളത്തില്‍ 3000 പ്രമേഹരോഗികളായ കുട്ടികളുണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്. ഇവര്‍ക്ക് എല്ലാവര്‍ക്കും കൂടി ലഭ്യമാക്കാന്‍ 10 കോടിയിലധികം രൂപ വേണ്ടിവരും. ഇത് ധനകാര്യവകുപ്പ് പരിഗണിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. കേരള സാമൂഹിക സുരക്ഷാ മിഷന്റെ പ്രമേഹബാധിത കുട്ടികള്‍ക്കുള്ള സാമൂഹികസുരക്ഷാ പദ്ധതിയായ 'മിഠായി'യുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പ്രത്യേക പരിഗണന ലഭിക്കേണ്ടവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സാമൂഹികനീതി വകുപ്പ് ആത്മാര്‍ഥമായി ശ്രമിച്ചുവരുകയാണെന്ന് ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. വളരെയധികം ആശ്വാസകരമായ പദ്ധതിയാണ് 'മിഠായി.' ടൈപ്പ് വണ്‍ പ്രമേഹരോഗം ബാധിച്ചവര്‍ക്ക് ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികില്‍സയും ആരോഗ്യ, ചികില്‍സ, ഭക്ഷണകാര്യ ഉപദേശങ്ങളും പരിരക്ഷയും നല്‍കുന്ന സമഗ്ര പദ്ധതിയാണു 'മിഠായി.'
പ്രമേഹബാധിത കുട്ടികള്‍ക്ക് കുപ്പികളില്‍ വരുന്ന വയല്‍ ഇന്‍സുലിന്‍ ആണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഐസ്‌ബോക്‌സിലോ തെര്‍മോ ഫഌസ്‌കിലോ സൂക്ഷിക്കേണ്ടിയിരുന്നു എന്നതും ഉപയോഗശേഷം 35 മിനിറ്റ് കഴിയാതെ ആഹാരം കഴിക്കാന്‍ പാടില്ല എന്നതും അതിന്റെ ന്യൂനതയായിരുന്നു. മിഠായി പദ്ധതിയില്‍ കുട്ടികള്‍ക്ക് നല്‍കുന്നത് വേദനയില്ലാത്തതും എളുപ്പം ഉപയോഗിക്കാന്‍ പറ്റുന്നതുമായ ആധുനിക പെന്‍ ഇന്‍സുലിനാണ്. ഇന്‍ജക്റ്റ് ചെയ്താല്‍ അഞ്ചുമിനിറ്റിനുള്ളില്‍ തന്നെ ഭക്ഷണം കഴിക്കാമെന്നതും പോക്കറ്റിലോ പെന്‍സില്‍ബോക്‌സിലോ ഇട്ട് കൊണ്ടുനടക്കാമെന്നതും 'മിഠായി'യുടെ മേന്മയാണെന്നു മന്ത്രി  പറഞ്ഞു.
Next Story

RELATED STORIES

Share it