മാവേലി സര്‍വീസ്: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍- മന്ത്രി

കോഴിക്കോട്: ഓണക്കാലത്ത് കെഎസ്ആര്‍ടിസി ആരംഭിക്കുന്ന മാവേലി സര്‍വീസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഇതരസംസ്ഥാന ബസ്സുകളുടെയും സ്വകാര്യ ബസ്സുകളുടെയും ചൂഷണം തടയാന്‍ ഉദ്ദേശിച്ച് ആരംഭിക്കുന്ന സര്‍വീസിന് താല്‍ക്കാലിക പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്. 25 ബസ്സുകളാണ് ഇപ്പോള്‍ സര്‍വീസിന് സജ്ജമായിട്ടുള്ളത്. ചില്‍ സര്‍വീസ് ലാഭകരമാണ്. അതുകൊണ്ട് കൂടുതല്‍ സര്‍വീസ് ആരംഭിക്കും. കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-കോയമ്പത്തൂര്‍ ചില്‍ സര്‍വീസ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ഉത്തരമേഖലാ വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മേഖലാ തരംതിരിക്കല്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. മേഖലാ തരംതിരിവിനെ എതിര്‍ക്കുന്നത് നിക്ഷിപ്ത താല്‍പര്യക്കാരാണ്. അവരുടെ ദുര്‍വ്യാഖ്യാനം ജനങ്ങള്‍ തിരിച്ചറിയും. കോഴിക്കോട് കേന്ദ്രമായുള്ള ഉത്തരമേഖലയ്ക്കു കീഴില്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണുള്ളത്. മേഖലാ അധികാരികള്‍ക്ക് പൂര്‍ണ അധികാരമുണ്ടായിരിക്കും. മൂന്ന് സോണുകളില്‍ ഏറ്റവും കൂടുതല്‍ ജില്ലകളുള്ളത് വടക്കന്‍ മേഖലയ്ക്കു കീഴിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍ ഉള്‍പ്പെടുന്നത്. സെന്‍ട്രല്‍ സോണി ല്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടും. പ്രഫ. സുശീല്‍ ഖന്ന റിപോര്‍ട്ടിലെ നിര്‍ദേശപ്രകാരമാണ് മേഖലാ വിഭജനം നടപ്പാക്കിയത്. പുതിയ രീതി അനുസരിച്ച് ജില്ലാ ആസ്ഥാനവും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ തസ്തികയും ഉണ്ടാവില്ല. ഓരോ മാസവും കൈവരിക്കേണ്ട ലക്ഷ്യം സംബന്ധിച്ച് മേഖലാ ഓഫിസ ര്‍ നിര്‍ദേശം നല്‍കും. സ്ഥലംമാറ്റം അടക്കം മേഖലയ്ക്കു കീഴി ല്‍ വരും. പലരും കെഎസ്ആ ര്‍ടിസിയെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുകയാണ്. കോഴിക്കോട് മേഖലാ കെഎസ്ആര്‍ടിസി കോംപ്ലക്‌സിന്റെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഉത്തരമേഖലയ്ക്കു കീഴില്‍ 1,354 സാധാരണ ബസ്സുകളും 120 ലോഫ്‌ളോര്‍ ബസ്സുകളുമാണുള്ളത്. ഇതില്‍ 1,224 സാധാരണ ബസ്സുകളും 99 ലോഫ്‌ളോര്‍ ബസ്സുകളും ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ ആറു ജില്ലകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കാനും സേവനം മെച്ചപ്പെടുത്താനും മേഖലാ രൂപീകരണത്തിലൂടെ സാധിക്കുമെന്നാണു കരുതുന്നതെന്ന് ഉത്തരമേഖലാ അധികാരി സി വി രാജേന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it