wayanad local

മാനന്തവാടി മര്‍ച്ചന്റ്‌സ് തിരഞ്ഞെടുപ്പ്:കെ ഉസ്മാന്‍ വീണ്ടും പ്രസിഡന്റ്

മാനന്തവാടി: അത്യധികം വാശിയേറിയ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ കെ ഉസ്മാന്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി 19ാം തവണയാണ് ഉസ്മാന്‍ മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ രണ്ടുതവണയും ശക്തമായ മല്‍സരത്തിലൂടെയാണ് ഉസ്മാന്‍ പ്രസിഡന്റായത്. സംസ്ഥാന പ്രസിഡന്റ് ടി നസ്‌റുദ്ദീന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ 1,023 വോട്ടര്‍മാരില്‍ 865 വോട്ടുകളാണ് പോള്‍ ചെയ്തത്. വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പില്‍ കെ ഉസ്മാന് 567 വോട്ടും എതിര്‍ സ്ഥാനാര്‍ഥി കെ മുഹമ്മദ് ആസിഫിന് 290 വോട്ടും ലഭിച്ചു. എട്ടു വോട്ട് അസാധുവായി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഉസ്മാനും ആസിഫും തമ്മില്‍ തന്നെയായിരുന്നു മല്‍സരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉസ്മാന് 36 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 277 ആയി ഉയര്‍ന്നു. രാവിലെ തുടങ്ങിയ യോഗ നടപടികള്‍ രാത്രി ഏഴോടെയാണ് അവസാനിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് യോഗത്തിന്റെ അവസാനത്തില്‍ ഉസ്മാന്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തിന് മറുപടി പറയാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ആസിഫും സംഘവും സ്‌റ്റേജിലേക്ക് ഇരച്ചുകയറിയത് കുറച്ചു നേരം യോഗ നടപടികള്‍ തടസ്സപ്പെടുത്തി. ടി നസ്‌റുദ്ദീന്‍ ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഹമ്മദ് ഷരീഫ് വരണാധികാരിയായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 45 അംഗ എക്‌സിക്യൂട്ടീവിന് പുറമെ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം ആറുപേരെ കൂടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി ജനറല്‍ സെക്രട്ടറിയായി നിലവിലുള്ള പി വി മഹേഷിനെയും ഖജാഞ്ചിയായി എന്‍ ബിഷിയെയും തിരഞ്ഞെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന് പുറമെ ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍ തുടങ്ങിയ വ്യാപാരി നേതാക്കളുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുല്‍ത്താന്‍ ബത്തേരി സിഐ എം ഡി സുനില്‍, മാനന്തവാടി എസ്‌ഐ കെ വി മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹത്തെ തിരഞ്ഞെടുപ്പ് നടന്ന മാനന്തവാടി ടൗണ്‍ഹാള്‍ പരിസരത്ത് വിന്യസിച്ചിരുന്നു. സംസ്ഥാനത്ത് തന്നെ മറ്റെല്ലാ ജില്ലകളിലും തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിട്ടും മാനന്തവാടിയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ കോടതിയില്‍ വരെ എത്തി ശ്രദ്ധേയമായിരുന്നു.
Next Story

RELATED STORIES

Share it