മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വകാര്യ ബസ്സുകളിലെ സീറ്റ് ഘടന

കെ സനൂപ്

തൃശൂര്‍: കേരളത്തിലെ സ്വകാര്യ ബസ്സുകളില്‍ ഭൂരിഭാഗവും മാനദണ്ഡങ്ങള്‍ പാലിക്കാതെ സീറ്റുകള്‍ ഘടിപ്പിക്കുന്നതുമൂലം യാത്രക്കാര്‍ ദുരിതത്തില്‍. ഇത്തരം സ്വകാര്യ ബസ്സുകള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല. ബസ്സുകളിലെ സീറ്റുകളുടെ വലുപ്പത്തിനും സീറ്റുകള്‍ തമ്മിലുള്ള അകലത്തിനും കൃത്യമായ മാനദണ്ഡങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഭൂരിഭാഗം ബസ്സുകളിലും അതു പാലിക്കുന്നില്ല.
രണ്ടുപേര്‍ക്കുള്ള സീറ്റിന് 38 സെന്റിമീറ്റര്‍ വീതിയും 76 സെന്റിമീറ്റര്‍ നീളവും വേണമെന്നാണു നിയമം. സീറ്റുകള്‍ തമ്മിലും മതിയായ അകലം വേണം. സീറ്റുകള്‍ തമ്മില്‍ 75 സെന്റിമീറ്റര്‍ അകലം വേണമെന്നാണു നിയമം. പക്ഷേ, ഇതു സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ ബസ്സുകളിലും പാലിക്കപ്പെടുന്നില്ല. മൈലേജ് കൂടുതല്‍ കിട്ടാന്‍ ബസ്സുടമകള്‍ നീളം കുറഞ്ഞ ബസ്സുകളാണ് തിരഞ്ഞെടുക്കുന്നത്. ഈ ബസ്സില്‍ ആവശ്യത്തിലേറെ ആളുകളെ കൊള്ളിക്കാനായി സീറ്റുകള്‍ തമ്മിലുള്ള അകലം കുറയ്ക്കുകയാണ്. മാത്രമല്ല, സീറ്റുകളുടെ നീളം കുറച്ച് രണ്ടുപേര്‍ക്ക് കഷ്ടിച്ച് ഇരിക്കാവുന്ന രൂപത്തില്‍ പരുവപ്പെടുത്തുന്നു. രണ്ട് സീറ്റുകള്‍ തമ്മിലുള്ള അകലം കൂട്ടി കൂടുതല്‍ ആളുകളെ നടുവില്‍ നിര്‍ത്താന്‍ വേണ്ടിയാണ് ഈ പരിപാടി. ഇതോടെ സീറ്റിലിരിക്കുന്ന യാത്രക്കാര്‍ കാലുകള്‍ വളച്ച് ഞെരുങ്ങി ഇരിക്കേണ്ടിവരുന്നു. ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സീറ്റ് ഘടിപ്പിക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരേ പരാതി വ്യാപകമാവുമ്പോഴും ഒരു നടപടിയും മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് ഉണ്ടാവുന്നില്ല.
അതേസമയം, കെഎസ്ആര്‍ടിസി ബസ്സുകളില്‍ സീറ്റുകളുടെ അളവും അകലവും കൃത്യമായി പാലിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബസ് ബോഡി നിര്‍മാണച്ചട്ടം (എഐഎസ് 052 ബോഡി കോഡ്) പ്രകാരം ബസ്സിനു 11.9 മീറ്റര്‍ നീളം, 2.5 മീറ്റര്‍ വീതി, മൂന്നു വശങ്ങളില്‍ റൂട്ട് പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, മുന്നിലും പിന്നിലും ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍, സുരക്ഷയ്ക്കുള്‍പ്പെടെ അഞ്ചു വാതിലുകള്‍, പരമാവധി 49 സീറ്റ്, സീറ്റുകള്‍ തമ്മില്‍ 75 സെന്റിമീറ്റര്‍ അകലം, തീ പിടിക്കാത്ത റെക്‌സിന്‍ സീറ്റുകള്‍ എന്നിവ വേണം. എന്നാല്‍, ഈ ചട്ടങ്ങള്‍ സംസ്ഥാനത്ത് കൃത്യമായി പാലിക്കുന്നത് കെഎസ്ആര്‍ടിസി ബസ്സുകളില്‍ മാത്രമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് അപകടങ്ങളില്‍പ്പെടുന്ന കെഎസ്ആര്‍ടിസി ബസ്സുകളുടെ എണ്ണം പൊതുവെ കുറവാണ്. യാത്രക്കാരുടെ സൗകര്യം നോക്കിയാണ് ബസ്സിലെ സീറ്റുകള്‍ ഫിറ്റ് ചെയ്യുന്നത്. സ്വകാര്യ ബസ്സുകളിലെ ഈ പ്രശ്‌നങ്ങള്‍ പഠിക്കാനും വിലയിരുത്താനും അതിനാവശ്യമായ ചട്ടങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതും സംബന്ധിച്ചു പഠിക്കാന്‍ കമ്മീഷനെ നിയമിക്കേണ്ടത് അനിവാര്യമാണെന്ന് ഈ രംഗത്തെ വിവിധ ട്രേഡ് യൂനിയനുകള്‍ കാലങ്ങളായി ആവശ്യപ്പെടുമ്പോഴും സര്‍ക്കാര്‍ അത് ഗൗനിക്കുന്നില്ല. സംസ്ഥാനത്ത് സമഗ്രമായ ഒരു ഗതാഗതനയം വേണമെന്ന ആവശ്യവും ട്രേഡ് യൂനിയനുകള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ബസ് ചാര്‍ജ് നിശ്ചയിക്കാന്‍ ഒരു കമ്മീഷനെ മാത്രമാണ് സര്‍ക്കാര്‍ ഇതുവരെയായി നിയമിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it