മാധ്യമങ്ങളെ ആര്‍ക്കാണ് പേടി?

മാധ്യമങ്ങളെ ആര്‍ക്കാണ് പേടി?
X


ആരാണ്, എന്തിനാണ് ആലപ്പുഴയില്‍ ഏഷ്യാനെറ്റ് മാധ്യമസ്ഥാപനത്തിനു നേരെ ആക്രമണം നടത്തിയത്? സംസ്ഥാന ഗവണ്‍മെന്റ് അത്യന്തം ഗൗരവത്തോടെ അന്വേഷിക്കുമെന്ന് ഉറപ്പു നല്‍കുമ്പോഴും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും സംഭവത്തെ അപലപിക്കുമ്പോഴും ഈ ചോദ്യം കൂടുതല്‍ കൂടുതല്‍ പ്രസക്തമാവുന്നു.ആലപ്പുഴയിലെയോ കേരളത്തിലെയോ ക്രമസമാധാന വിഷയത്തിനപ്പുറം ഈ സംഭവത്തിനൊരു ദേശീയമാനമുണ്ട്. ദേശീയതലത്തില്‍ രൂപംകൊടുത്തിട്ടുള്ള ഗൂഢാലോചന, അതിനോട് ബന്ധപ്പെട്ട് സമൂഹത്തെയാകെ ഭയപ്പെടുത്തി പൊതിഞ്ഞുനില്‍ക്കുന്ന ഭീഷണി, അതിനെതിരേ ശബ്ദമുയര്‍ത്തുന്നവരെ നിശ്ശബ്ദമാക്കുന്ന അസഹിഷ്ണുതയുടെ വൈതാളികക്കൂട്ടങ്ങള്‍ തുടരുന്ന കൊലകള്‍- നമ്മുടെ രാജ്യം ഇപ്പോള്‍ നേരിടുന്ന അപകടകരമായ പ്രതിഭാസമാണ് ഇത്.സപ്തംബര്‍ 5ന് ഗൗരി ലങ്കേഷിനെ ബംഗളൂരുവില്‍ കൊല ചെയ്തത് ഇതിന്റെ ഭാഗമായിരുന്നു. അതിനെതിരേ രാജ്യത്താകെ പ്രതിഷേധം അലയടിക്കുന്നതിനിടയ്ക്കാണ് സപ്തംബര്‍ 20ന് ത്രിപുരയില്‍ പുരോഗമന ഇടതുപക്ഷ പ്രതിബദ്ധതയുള്ള ഒരു യുവ ചാനല്‍ റിപോര്‍ട്ടറെ കൊലപ്പെടുത്തിയത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയ്ക്ക് ആക്രമിച്ചു തട്ടിക്കൊണ്ടുപോയി മാരകമായി മുറിവേല്‍പ്പിച്ച് മരണത്തിലേക്കു യാത്രയാക്കിയത്.അതിന്റെ പിറ്റേന്നായിരുന്നു പുലര്‍ച്ചെ ആലപ്പുഴയിലെ സംഭവം. ഈ ദേശീയ സംഭവപരമ്പരകളുടെ തുടര്‍ച്ചയാണോ ഇതെന്നു കണ്ടെത്തേണ്ടത് അനിവാര്യമാണ്. ചോദ്യങ്ങളുയര്‍ത്തുന്നവരും സത്യങ്ങള്‍ വെളിപ്പെടുത്തുന്നവരും കൊല ചെയ്യപ്പെടുന്നതിനു പിന്നിലുള്ള രാഷ്ട്രീയശക്തികള്‍ അല്ലെങ്കില്‍ ഇത് തങ്ങളുടെ നിരപരാധിത്വത്തിന് ഉപയോഗപ്പെടുത്തും.ഇവിടെ ഒരുനിമിഷം ഈ ചിന്തയ്ക്ക് അര്‍ധവിരാമം കൊടുത്ത് ഏഷ്യാനെറ്റ് സംഭവത്തെയും ബന്ധപ്പെട്ട വസ്തുതകളെയും സാഹചര്യങ്ങളെയും നാം പരിശോധിക്കേണ്ടതുണ്ട്. രാജ്യം ഇത്തരമൊരു ഗൗരവമായ ആപത്ത് നേരിടുമ്പോള്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നു വിളിച്ചുപറയുകയല്ല ഉത്തരവാദിത്തബോധമുള്ള ആരും ചെയ്യേണ്ടത്. അതുകൊണ്ടാണ് തുടക്കത്തിലെ ചോദ്യം: ആരാണ്, എന്തിനാണ് ആലപ്പുഴയില്‍ ഏഷ്യാനെറ്റ് മാധ്യമസ്ഥാപനത്തിനു നേരെ ആക്രമണം നടത്തിയത്?അതിന്റെ കൃത്യമായ ഉത്തരം എത്രയും വേഗം കണ്ടെത്തേണ്ടത് കേരള പോലിസും അതിന്റെ ഉത്തരവാദിത്തം നിറവേറ്റേണ്ടത് സംസ്ഥാന ഗവണ്‍മെന്റുമാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലെന്നപോലെ കൊലപാതകികളെയോ അതിന്റെ ഗൂഢാലോചനക്കാരെയോ കണ്ടെത്തുന്നത് നീണ്ടുപോവുകയാണെങ്കില്‍ ജനങ്ങള്‍ക്കിവിടെ കണ്ണടച്ച് ഇരുട്ടാക്കാനാവില്ല. വേങ്ങര നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു പോരാട്ടം കൂടി മുറുകുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരസ്പരം ആരോപണങ്ങളുതിര്‍ത്ത് യഥാര്‍ഥ വിഷയം ദുരൂഹവും സങ്കീര്‍ണവും അവിശ്വസനീയവുമാക്കും. യഥാര്‍ഥ ഗൂഢാലോചനക്കാരും അക്രമികളും സുരക്ഷിതരും വിജയികളുമായി അടുത്ത കാര്യപരിപാടിയിലേക്ക് നീങ്ങും. അതു കുറ്റവാളികളെ രക്ഷപ്പെടുത്തലാവും.ആലപ്പുഴയില്‍ ഏഷ്യാനെറ്റിന്റെ ജില്ലാ ഓഫിസ്‌വളപ്പില്‍ കടന്നാണ് വാഹനം തകര്‍ത്തത്. അതു മുന്നറിയിപ്പോ താക്കീതോ ആവാം. അല്ലെങ്കില്‍ മറ്റു വിവാദ രാഷ്ട്രീയപ്രശ്‌നങ്ങളില്‍ നിന്ന് പെട്ടെന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ കണ്ട കുറുക്കുവഴിയുമാവാം. ഏതാണെന്നാണ് കണ്ടെത്തേണ്ടത്. പിറ്റേന്ന് സംപ്രേഷണം ചെയ്യേണ്ട ഒരു അന്വേഷണ പരമ്പര രാത്രി മുഴുക്കെ അകത്തിരുന്ന് ഏഷ്യാനെറ്റിന്റെ ജില്ലാ ലേഖകന്‍ തയ്യാറാക്കുന്നുണ്ടായിരുന്നു. അതു പൂര്‍ത്തിയാക്കി അദ്ദേഹം കിടന്നുറങ്ങുമ്പോഴാണ് അക്രമികള്‍ മതില്‍ ചാടിക്കടന്ന് കൃത്യം ചെയ്തു മടങ്ങിയത്. വേണമെങ്കില്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്നോ വിളിച്ചുണര്‍ത്തി പുറത്തിറക്കിയോ ഏഷ്യാനെറ്റ് റിപോര്‍ട്ടറെ അവര്‍ക്കു കൈകാര്യം ചെയ്യാമായിരുന്നു; ബംഗളൂരുവില്‍ ഗൗരി ലങ്കേഷിനെയും അഗര്‍ത്തലയില്‍ ദിന്‍രാത് ചാനല്‍ റിപോര്‍ട്ടര്‍ ശാന്തനു ഭൗമിക്കിനെയും നിശ്ശബ്ദരാക്കിയതുപോലെ. അത്രത്തോളം വേണ്ടെന്നുവച്ചതും ഇത്രയും ചെയ്ത് വെല്ലുവിളി ഉയര്‍ത്തിയതും ആര്, എന്തുകൊണ്ട് എന്നു കണ്ടെത്തലാണ് യഥാര്‍ഥത്തില്‍ ഈ ഗൂഢാലോചനയ്ക്കു പിന്നിലെ ശക്തികളെ കണ്ടെത്തുന്നതിനുള്ള മാര്‍ഗം.കഴിഞ്ഞ ഒരു മാസമായി ആലപ്പുഴയില്‍നിന്നുള്ള ഏഷ്യാനെറ്റിന്റെ അന്വേഷണ പരമ്പരയുടെ കുന്തമുന നീണ്ടുവന്നത് ഇടതു മന്ത്രിസഭയിലെ ഏറ്റവും വലിയ രാഷ്ട്രീയ കോടീശ്വരനായ അംഗത്തിനു നേരെയായിരുന്നു; ഗൗരി ലങ്കേഷിന്റെയോ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, എം എം കല്‍ബുര്‍ഗി എന്നിവരുടെയോ ജീവനെടുത്ത ഹിന്ദുത്വ തീവ്രവാദികള്‍ക്കു നേരെയായിരുന്നില്ല.മന്ത്രിസഭയില്‍ ഈയിടെ മാത്രം അംഗമായ ഈ മന്ത്രിയുടെ ആലപ്പുഴയിലെ റിസോര്‍ട്ടിന്റെ അനധികൃത നിര്‍മിതി സംബന്ധിച്ചും ഭൂമി കൈയേറ്റത്തെപ്പറ്റിയും നികുതിയിളവു വാങ്ങി ലക്ഷങ്ങള്‍ ഖജനാവിന് നഷ്ടപ്പെടുത്തിയതിനെ കുറിച്ചുമുള്ള തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്; നഗരസഭയിലെയും ഭരണത്തിലെയും ഇടത്-വലത് മുന്നണി നേതാക്കള്‍ വഴിവിട്ടു സഹായിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും.ആരോപണങ്ങള്‍ നിയമസഭയില്‍ നിഷേധിച്ച മന്ത്രിയുടെ പ്രസ്താവന അസത്യജടിലമായിരുന്നുവെന്ന രേഖകളും വസ്തുതകളും തുടര്‍ച്ചയായി വെളിപ്പെടുത്തുന്നതില്‍ ഏഷ്യാനെറ്റിന്റെ പ്രതിനിധി വിജയകരമായി ഏര്‍പ്പെട്ടു. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറയാനാവാതെ കേരള മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നതും അവര്‍ ജനങ്ങളെ കാണിച്ചു.ഇത്രയും പശ്ചാത്തല വസ്തുതകളില്‍ നിന്നു ബോധ്യപ്പെടുന്നത്, മന്ത്രിയാണ് സത്യത്തിന്റെ തുറന്നുകാട്ടലില്‍ വലയംചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ്. നിയമലംഘനം മാത്രമല്ല, സത്യപ്രതിജ്ഞാലംഘനം പോലും നടത്തുകയും സഭയില്‍ കള്ളം പറയുകയും ചെയ്‌തെന്ന ആരോപണങ്ങള്‍ക്കു മുമ്പിലാണ് മന്ത്രി. ഏഷ്യാനെറ്റ് മാധ്യമത്തിനും ലേഖകനുമെതിരേ ഇത്തരമൊരു ആക്രമണം നടക്കുമ്പോള്‍ സ്വാഭാവികമായും ഇതിന്റെ ഗൂഢാലോചനയുടെ ആരോപണം ആരിലേക്കാണ് നീളുകയെന്ന് പ്രത്യേകം പറയേണ്ടതില്ല.എന്നാല്‍, ഈ തുറന്നുകാട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിന്റെയും പ്രതിച്ഛായയെയും വിശ്വാസ്യതയെയുമാണ് ഇതോടൊപ്പം ബാധിക്കുന്നത്. ഇതിന്റെ ചെറിയൊരു വെളിപ്പെടുത്തല്‍ വന്നപ്പോള്‍ തന്നെ രാജിവയ്ക്കാനും അന്വേഷണത്തെ നേരിടാനും തന്റെ രീതിയനുസരിച്ച് മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടതായിരുന്നു. തന്റെ വിശ്വസ്തനും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനുമായിരുന്ന മന്ത്രിക്കെതിരേ സ്വജനപക്ഷപാതം ആരോപിക്കപ്പെട്ടപ്പോള്‍ അടുത്ത നിമിഷത്തില്‍ തന്നെ രാജി ആവശ്യപ്പെട്ട ആളാണ് മുഖ്യമന്ത്രി. ബധിരനും മൗനിയുമായി മുഖ്യമന്ത്രി ഭാവിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം നിലയ്ക്കാതെ ഉയരുകയാണ്. ഈ ഗവണ്‍മെന്റിനു വിലപറയാന്‍ പോലും കീശയ്ക്കു കനമുള്ള ആളാണ് ഈ പ്രവാസി വ്യവസായി എന്നതുകൊണ്ടാണോ? സിപിഐയുടെ അഖിലേന്ത്യാ സെക്രട്ടറി പോലും ആരോപണം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍.മന്ത്രിയോട് എത്രകണ്ട് ബാധ്യതയും വ്യക്തിപരമായ വിധേയത്വവുമുണ്ടെങ്കിലും മുഖ്യമന്ത്രിയോ സിപിഎമ്മോ ഇതുപോലൊരു നീചമായ കൃത്യത്തിന് മുതിരുമോ? ശരാശരി കേരളീയ മനസ്സാക്ഷി ഇല്ലെന്നു തന്നെ പ്രതികരിക്കും. ആലപ്പുഴയിലെ സിപിഎമ്മിന്റെ ചരിത്രപാരമ്പര്യത്തിലും മൂല്യബോധത്തിലും വിശ്വാസമുണ്ടായിരുന്ന ഈ ലേഖകനും മുമ്പൊരിക്കല്‍ അത്തരമൊരു നിലപാടെടുത്തിരുന്നു; കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവായ പി കൃഷ്ണപിള്ളയുടെ സ്മാരകം അവിടെ തീവച്ച സംഭവം പുറത്തുവന്നപ്പോള്‍. തീവച്ചത് സിപിഎമ്മിലെ ഒരു വിഭാഗമാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ ആരോപണമുയര്‍ന്നപ്പോള്‍ ആ സാധ്യതയെ ശക്തിയുക്തം നിഷേധിച്ചു ഈ ലേഖകന്‍. കേസന്വേഷണം പുരോഗമിച്ചതും പാര്‍ട്ടിക്കാര്‍ പ്രതിക്കൂട്ടിലായതും ഇന്നും അതിലെ കുറ്റവാളികള്‍ നിയമത്തിനു മുമ്പില്‍ ശിക്ഷിക്കപ്പെടാതെ മറവില്‍ നില്‍ക്കുന്നതും വസ്തുതയാണ്.അതുകൊണ്ട് പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ച ഈ ഘട്ടത്തില്‍ മുമ്പ് കൃഷ്ണപിള്ള സ്മാരകത്തിനു തീവച്ചതുപോലുള്ള ഒരു രാഷ്ട്രീയനാടകം ഈ ഗൂഢാലോചനയ്ക്കു പിന്നിലുമുണ്ടെന്ന് ചിലര്‍ സംശയിച്ചേക്കാം. അതില്ലെന്ന് എളുപ്പം തെളിയിക്കേണ്ട ബാധ്യത ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടേതാണ്.
Next Story

RELATED STORIES

Share it