Kottayam Local

മാതൃകാ പോളിങ് സ്റ്റേഷനുകള്‍ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കി

കോട്ടയം: പതിവ് പരിഭവങ്ങളും പ്രശ്‌നങ്ങളൊന്നുമില്ലാതെയും ജില്ലയിലെ മാതൃക പോളിങ് ബൂത്തുകള്‍. വോട്ടെടുപ്പ് ദിവസമായ ഇന്നലെ 54 സ്റ്റേഷനുകളാണ് ഇത്തരത്തില്‍ വ്യത്യസ്ത രീതിയില്‍ വോട്ടര്‍മാരെ സ്വീകരിച്ചത്. പരമ്പരാഗത രീതിയില്‍ നിന്ന് മാറി അല്‍പ്പം പുതുമയോടെ ബുത്തുകളെ മാറ്റിയെടുത്തപ്പോള്‍ വോട്ടര്‍മാരിലും സന്തോഷം. മാതൃകാ പോളിങ് സ്റ്റേഷനില്‍ എത്തിയവര്‍ എല്ലാവരും മിഠായിയുമായാണ് ഇന്നലെ മടങ്ങിയത്.
പോളിങ് സ്‌റ്റേഷനുകളില്‍ കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, വെയില്‍ കൊള്ളാതിരിക്കാന്‍ പന്തല്‍, ഇരിക്കാന്‍ കസേര തുടങ്ങിയ സൗകര്യങ്ങള്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ ഒരുക്കിയിരുന്നു. വീല്‍ചെയര്‍ സൗകര്യം ഏര്‍പ്പെടുത്തിയതു പ്രായമായവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ഏറെ പ്രയോജനകരമായി. പോളിങ് ബൂത്തിനു മുന്നില്‍ ക്യൂ നിന്നു മടുത്തിരുന്നതിന് അവസാനമായിരിക്കുകയാണ്
ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവാതെ, വളരെ സന്തോഷത്തോടെ പൗരന്റെ മൗലികാവകാശം വിനിയോഗിക്കുവാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ സംവിധാനത്തിന് നല്ല അഭിപ്രായമാണ് വോട്ടര്‍മാര്‍ നല്‍കുന്നത്. മാതൃകാ പോളിങ് സ്‌റ്റേഷനില്‍ നിന്നു ലഭിക്കുന്ന മിഠായിക്കൊപ്പമുള്ള കാര്‍ഡിലൂടെ വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സന്ദേശവും വോട്ടര്‍മാര്‍ക്ക് നല്‍കുവാന്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിനു സാധിച്ചു. പാലായില്‍ 102,103 പോളിങ് സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്ന പുലിയന്നൂര്‍ ആശ്രമം ഗവ. എല്‍പി സ്‌കൂള്‍, അല്‍ഫോന്‍സാ കോളജ്, സെന്റ്. തോമസ് എച്ച്എച്ച്എസ് പാലാ,സെന്റ് തോമസ് ടീച്ചര്‍ എജ്യൂക്കേഷന്‍ കോളജ് പാലാ തുടങ്ങിയവയായിരുന്നു മാതൃകാ പോളിങ് സ്‌റ്റേഷനുകള്‍. ജില്ലയില്‍ ഒരുക്കിയിരുന്ന 54 മാതൃകാ സ്‌റ്റേഷനുകളില്‍ എട്ടെണ്ണം കോട്ടയത്തും ഏഴെണ്ണം കടുത്തുരുത്തിയിലുമായിരുന്നു. കൂടാതെ ഇത്തവണ വനിതാ ഉദ്യോഗസ്ഥര്‍ മാത്രമുള്ള ബൂത്തുകളും തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കി. ജില്ലയില്‍ ആകെ 20 വനിതാ ബൂത്തുകളാണ് ഒരുക്കിയത്.
Next Story

RELATED STORIES

Share it