മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുംശാസ്ത്രീയപരിശീലനം നല്‍കും: മന്ത്രി

കൊച്ചി: വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനായി അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പരിശീലനം നല്‍കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം എന്ന വിഷയത്തില്‍ നിയമസഭയുടെ വിദ്യാഭ്യാസം സംബന്ധിച്ച സബ്ജക്റ്റ് കമ്മിറ്റി എറണാകുളത്തു നടത്തിയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ വിവിധ തലത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുക. മദ്യവും മയക്കുമരുന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നത് തടയുക എന്നതാണ് ഒരു നടപടി. ഇതിനായി എക്‌സൈസ്, പോലിസ് വകുപ്പുകളുടെ സേവനം ഫലപ്രദമായി ഉപയോഗിക്കും. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും നല്‍കുന്ന പരിശീലനമാണ് രണ്ടാമത്തെ തലം. 38 ലക്ഷം മാതാപിതാക്കള്‍ക്ക് പരിശീലനം നല്‍കാനുള്ള മൊഡ്യൂള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി കുട്ടിയാണ് എന്ന അഭിപ്രായം മാറ്റണം. കുട്ടികള്‍ക്ക് ഒറ്റപ്പെടല്‍ തോന്നുന്നതും സ്‌നേഹവും അംഗീകാരവും ലഭിക്കാത്ത സ്ഥിതിയും പലപ്പോഴും കുട്ടികളെ ലഹരിമരുന്നിന് അടിമയാക്കുന്നുണ്ട്. മാതാപിതാക്കളുടെയും അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ ഇത്തരത്തിലുള്ള  വൈകാരികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. കൃത്യമായ ബോധവല്‍ക്കരണം ഇത്തരത്തില്‍ ഉണ്ടായിരിക്കണം. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനു പുറമെ ലഹരി തലച്ചോറിനെ എങ്ങിനെ ബാധിക്കുന്നു എന്നും ബോധവല്‍ക്കരണ ക്ലാസുകളില്‍ ദൃശ്യങ്ങള്‍ വഴി വ്യക്തമാക്കും.വിദ്യാര്‍ഥികേന്ദ്രീകൃതമായ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അധ്യാപകര്‍ പരിശീലിക്കേണ്ടതുണ്ട്. ഹൈടെക്ക് വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കും അധ്യാപകര്‍ മാറണം. ഇതിനുള്ള പരിശീലനവും നല്‍കിവരുന്നു. ഓരോ കുട്ടിയെയും തിരിച്ചറിഞ്ഞ് അവരുടെ കഴിവുകളെ പ്രോല്‍സാഹിപ്പിക്കുന്ന ടാല ന്റ് ലാബ് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പല സ്‌കൂളുകളിലും നടപ്പാക്കിക്കഴിഞ്ഞു.വിദ്യാര്‍ഥി രാഷ്ട്രീയം കാംപസുകളില്‍ നിരോധിക്കുമ്പോള്‍ ഉണ്ടാവുന്ന തിക്തഫലങ്ങളിലൊന്നാണ് ലഹരി മരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങളും പരിഗണിക്കുമെന്നു മന്ത്രി പറഞ്ഞു. എംഎല്‍എമാരായ കെ സി ജോസഫ്, എം സ്വരാജ്  യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it