മാട്ടിറച്ചി മാഹാത്മ്യം
BY fousiya sidheek28 May 2017 5:11 AM GMT
X
fousiya sidheek28 May 2017 5:11 AM GMT
ഭൂതകാലങ്ങളെല്ലാം സുവര്‍ണകാലങ്ങളാവുന്നത് എല്ലാവര്‍ക്കും ഇന്നത്തേതിനേക്കാള്‍ അന്നു ചെറുപ്പമായിരുന്നതുകൊണ്ടാണെന്ന് മനശ്ശാസ്ത്രജ്ഞന്മാര്‍ പറയാറുണ്ട്. എന്നാല്‍, ചെറുപ്പത്തിന്റെ ഇളവുകളെല്ലാം മാറ്റിവച്ചാലും മിക്ക കാര്യങ്ങളിലും പഴയ കാലവും പഴയ ആളുകളും എത്രയോ മെച്ചം തന്നെയായിരുന്നു. മികച്ച ദൃഷ്ടാന്തമായി ഒരു ബാല്യകാല സ്മരണ മനസ്സിലേക്ക് ഓടിയെത്തുകയാണ്.
എന്നെ സംബന്ധിച്ചിടത്തോളം നാടായ പൊന്നാനിയിലെ പെരുന്നാള്‍ റമദാന്‍ മാസാരംഭത്തോടെ തന്നെ തുടങ്ങുകയായി. ആദ്യ ദിവസങ്ങളില്‍ സൂര്യാസ്തമയത്തിനു ശേഷമുള്ള പെരുന്നാളും അവസാന ദിവസം രാപകല്‍ നീളുന്ന പെരുന്നാളുമെന്ന വ്യത്യാസം മാത്രം! കാരണം, കുട്ടിക്കാലത്തെ എന്റെ പെരുന്നാളിന്റെ അര്‍ഥം തരിക്കഞ്ഞിയുടെയും കോഴിയടയുടെയും പഴം നിറച്ചതിന്റെയും മുട്ടമാലയുടെയും മുട്ടസുര്‍ക്കയുടെയും പത്തിരിയുടെയും ഇറച്ചിയുടെയും പൊടിപൂരം എന്നതായിരുന്നു.
രാപകല്‍ നീളുന്ന പെരുന്നാള്‍ ദിനത്തില്‍ പിന്നെ പുത്തനുടുപ്പുകളുടെയും പല തരം അത്തറുകളുടെയും സുഗന്ധങ്ങള്‍ നിറയുകയും ചെയ്യും. ഏതെങ്കിലുമൊരു നോമ്പുദിനത്തിലും പെരുന്നാള്‍നാളിലുമായി രണ്ടു തവണ പ്രിയ ചങ്ങാതിയായ അബ്ദുല്‍ ഖയ്യൂമിന്റെ വീട്ടില്‍ നിന്ന് എന്റെ കുടുംബത്തിലേക്ക് പകര്‍ച്ച കൊടുത്തയക്കാറുണ്ട്. അതായത് അപ്രതിരോധ്യമായ തീറ്റമണം പരത്തുന്ന അരയാള്‍ പൊക്കമുള്ള ടിഫിന്‍ കാരിയറുമായി പത്തൊടി ഹൗസിലെ അടുക്കളക്കാരി റുഖിയ കരുമത്തില്‍ പുത്തന്‍വീട്ടിലേക്കു നടന്നുനടന്നു വരും.
അവര്‍ തലയിലെ തട്ടം നേരെയാക്കി മടങ്ങിപ്പോവേണ്ട താമസം, മനുഷ്യരാശി ആദ്യമായി ആഹാരം കണ്ടെത്തുന്നതിന്റെ ഔല്‍സുക്യത്തോടെ ഞാന്‍ ഊണ്‍മുറിയില്‍ ഇരിക്കുന്ന ആ പകര്‍ച്ചപ്പാത്രത്തിലേക്ക് അടിച്ചാര്‍ക്കും. ''ഇങ്ങനെ ഭക്ഷണം കാണാത്ത കളി കളിക്കല്ലേ ഉണ്ണ്യേ''- അമ്മ എന്നെ അടക്കിനിര്‍ത്താന്‍ ശ്രമിക്കും. ഒടുവില്‍ ടിഫിന്‍ കാരിയറില്‍ തലയടിച്ചുള്ള എന്റെ ആത്മാഹുതി ഒഴിവാക്കാനെന്നോണം ഇടങ്കോല്‍ സ്പൂണ്‍ ഊരിയെടുത്ത് ഓരോ തട്ടുകളായി അവര്‍ മേശപ്പുറത്തു നിരത്തും.
ഹാ! ആദ്യത്തെ തട്ടില്‍ കോഴിയട, രണ്ടാമത്തെ തട്ടില്‍ പഴം നിറച്ചത്, മൂന്നാമത്തെ തട്ടില്‍ മുട്ടമാലയും മുട്ടസുര്‍ക്കയും, നാലാമത്തെ തട്ടില്‍ പത്തിരി, അഞ്ചാമത്തെ തട്ടില്‍ നെയ്‌ച്ചോറ്, ആറാമത്തെ തട്ടില്‍ ഇറച്ചിക്കറി. ആ കുറി പക്ഷേ, ഏഴാമത്തെ തട്ടിലും ഇറച്ചിക്കറി ആവര്‍ത്തിച്ചിരുന്നു. പ്രാഥമിക പരിശോധന കഴിഞ്ഞതും വിഭവങ്ങള്‍ ഒത്ത പാത്രങ്ങളിലേക്ക് പകര്‍ന്നുവയ്ക്കാനായി അമ്മ ടിഫിന്‍ കാരിയര്‍ ചന്ദ്രമതിക്കു കൈമാറി.
ഹൗ! എന്തൊരു ആര്‍ത്തിയാണിതെന്ന് അവളെക്കൊണ്ട് പറയിപ്പിച്ചുകൊണ്ട് ഞാനും പിറകെ കൂടി. 'അയ്യോ... പോത്തിറച്ചീ...' പെട്ടെന്ന് എന്നെ മാത്രമല്ല, കരുമത്തില്‍ പുത്തന്‍വീടിനെ മൊത്തം വിറപ്പിക്കുമാറ് ചന്ദ്രമതി അലറി. 'എന്ത്, പോത്തിറച്ചിയോ?' അമ്മ അവളുടെ പ്രസ്താവന വകവയ്ക്കാന്‍ കൂട്ടാക്കിയില്ല. കാരണം ഞാന്‍ ഖയ്യൂമിന്റെ വീട്ടില്‍ വച്ച് തട്ടുമെങ്കിലും കരുമത്തില്‍ പുത്തന്‍വീട്ടില്‍ ഉപയോഗിക്കാത്ത സാധനം എന്ന നിലയ്ക്ക് സാധാരണ ഉണ്ടാവാറില്ല.
'പോത്തിറച്ചി തന്നെയാ ഇമ്മേമേ. പോത്തിറച്ചി തന്നെയാ. ഒന്ന് മണത്ത് നോക്കീ.' ഫോറന്‍സിക് ടെസ്റ്റിനായി കറിച്ചാറ് ചെറുവിരല്‍ തൊട്ട് അമ്മയുടെ മൂക്കിലേക്ക് അടുപ്പിച്ചുകൊണ്ട് ചന്ദ്രമതി ചീറി. കോഴിയിറച്ചിയില്‍ നിന്നുള്ള വ്യതിയാനം ചെറുങ്ങനെ ഘ്രാണിച്ചെടുത്ത് അമ്മ അവളുടെ വാദം അംഗീകരിച്ചു. ഓ, പുതിയ വെപ്പുകാരികള്‍ ആരെങ്കിലും അറിയാതെ വെച്ചുപോയതാവാം. ഭാരതീയമായ സഹിഷ്ണുതയുടെ മൂര്‍ത്തീമദ്ഭാവമായി അമ്മ പരിണമിച്ചു.
'അയ്യേ, ഇപ്പൊത്തന്നെ ഞാനിത് തെങ്ങിന്‍തടത്തില്‍ കുഴിച്ചുമൂടാം.' ചന്ദ്രമതിക്ക് നിക്കപ്പൊറുതിയില്ലാതായി. ഒരു നിമിഷം മൗനത്തില്‍ മുടന്തിയ പ്രതികരണം അമ്മ പിന്നീട് ഇങ്ങനെ പുറത്തിറക്കി:
'വേണ്ട ചന്ദ്രമതിയേ, ഏതായാലും അത് തെങ്ങിന്‍തടത്തില്‍ കളയണ്ട. മനുഷ്യന്മാര് കഴിക്കുന്ന സാധനങ്ങള്‍ വെറുതെ കളയരുതെന്ന് എപ്പോഴും ദാമോദരേട്ടന്‍ (മരിച്ചുപോയ എന്റെ അച്ഛന്‍) പറയാറുണ്ട്. ഖയ്യൂമിന്റെ വീട്ടില്‍ നിന്ന് ഉണ്ണി തിന്നാറുള്ളതല്ലേ? അവന്‍ കഴിച്ചോട്ടെ.' അതോടെ സ്റ്റീല്‍പാത്രം കൈയില്‍ താലംപിടിച്ച് ചന്ദ്രമതിക്കു ചുറ്റും ഞാന്‍ വട്ടംകറങ്ങിക്കൊണ്ടിരുന്നു. കോഴിയട, പഴം നിറച്ചത്, മുട്ടമാല, മുട്ടസുര്‍ക്ക, പത്തിരി, നെയ്‌ച്ചോറ്, കോഴിയിറച്ചി, മറ്റാര്‍ക്കും വേണ്ടാത്തതിനാല്‍ മൊത്തം ബീഫ് കറിയും പാത്രത്തിലേക്കു പകര്‍ന്നുവീണു.
കരുമത്തില്‍ പുത്തന്‍വീട്ടില്‍ ആദ്യമായാണ് മാട്ടിറച്ചിയുടെ ഉശിര് പരക്കുന്നത്. 11 വയസ്സിന്റെ പൊട്ടിത്തെറിപ്പിലായിരുന്നു ഞാനെങ്കിലും മൃഷ്ടാന്നത്തിന്റെ ഊക്കുകൊണ്ടായിരിക്കാം ഭക്ഷണശേഷം ശകലം മയങ്ങിപ്പോയി.
പകല്‍ക്കിനാവ് തെളിഞ്ഞപ്പോള്‍ അതാ, പത്തോടി ഹൗസിന്റെ ഒരു കഷണം പുത്തന്‍വീടുമായി ചേര്‍ന്നൊട്ടി പാടം മുറിച്ചുകടക്കാനുള്ള അസൗകര്യം ഇല്ലാതെ എനിക്കും ഖയ്യൂമിനും ഒന്നിച്ചുകളിക്കാനുള്ള അവസ്ഥ സംജാതമായിരിക്കുന്നു. അതായിരുന്നു സാക്ഷാല്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.
എല്ലാ വര്‍ഷവും റമദാന്‍ അടുക്കുമ്പോള്‍ ഞാന്‍ ഈ സംഭവം ഓര്‍ക്കും. ബീഫ് വിവാദം പ്രബലമായപ്പോള്‍ ആ ഓര്‍മയുടെ പ്രസക്തിയും വിപുലമായി. ഒടുവില്‍ 'ദൈവത്തിന്റെ പുസ്തക'ത്തിലെ 'നീലയും ചന്ദ്രക്കലയും' എന്ന ഭാഗത്ത് ശ്രീകൃണനും മുഹമ്മദ് നബിയും ഗാന്ധിക്ക് സ്‌നേഹോര്‍ജം പകരുന്ന ഭാവനാ മുഹൂര്‍ത്തത്തില്‍ ഞാന്‍ ഇങ്ങനെ എഴുതി: 'രാധയില്‍ തുടങ്ങി സഹസ്ര സ്ത്രീകളെയും ഓമനപ്പെടുത്തിയ പ്രണയം കേശവനില്‍ നിന്നും 12 ഭാര്യമാരെയും ഹൂറികളായി പരിവര്‍ത്തിപ്പിച്ച മുഹബ്ബത്ത് മുഹമ്മദില്‍ നിന്നും കൃപാമയമായി മോഹന്‍ദാസിലേക്ക് ഒഴുകി.
ഒരു വശത്തുനിന്ന് ദ്വാപരയുഗത്തിന്റെ പ്രാചീന കരുത്തും മറുവശത്തുനിന്ന് അറബ് സവിശേഷമായ മഹാവീര്യവും കുലംകുത്തി. കിട്ടിയ തക്കത്തില്‍ വാജീകരണക്ഷമമായ മാംസജീവകങ്ങള്‍ കൂടി നബിവിരലുകളില്‍ നിന്ന് ഞങ്ങളുമുണ്ടേയെന്നു ചാടിത്തുള്ളി ഗാന്ധിയെ പൂകി. വേദകാലത്തെ ഋഷിമാര്‍ പുഞ്ചിരിച്ചു.'
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMT