wayanad local

'മഹാമായ' ചതിച്ചു ; കൊമ്മയാട് പാടശേഖരത്തില്‍ കൃഷിനാശം



മാനന്തവാടി: കൂടുതല്‍ വിളവ് പ്രതീക്ഷിച്ച് കൃഷിഭവന്‍ വഴി വാങ്ങിയ മഹാമായ വിത്തുപയോഗിച്ച് കൃഷി ചെയ്ത പത്തേക്കറോളം നെല്‍പ്പാടം ഉണങ്ങി നശിക്കുന്നു. വെള്ളമുണ്ട കൃഷിഭവന് കീഴിലെ കൊമ്മയാട് പാടശേഖരത്തിലാണ് നെല്ലിന് രോഗബാധ. ഉയര്‍ന്ന രോഗപ്രതിരോധ ശേഷി, സാധാരണ നെല്ലിനേക്കാള്‍ നാലിരട്ടി കൂടുതല്‍ വിളവ്, കതിര്‍മണികള്‍ പെട്ടെന്ന് ഉതിര്‍ന്നുവീഴാത്ത വിധം ഉറപ്പ് എന്നിവയാണ് കൃഷിഭവന്‍ കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്തത്. നേരത്തെ കൃഷി ചെയ്തിരുന്ന ഉമ, ആതിര തുടങ്ങിയ വിത്തുകള്‍ ഉപേക്ഷിച്ചാണ് രണ്ടുമാസം മുമ്പ് കൃഷിഭവനില്‍ നിന്നു മഹാമായ വിത്ത് വാങ്ങി വിതച്ചത്. ഏക്കറിന് ശരാശരി 30 കിലോഗ്രാം വിത്ത് വിതച്ചു. പല പാടങ്ങളിലും പതിനഞ്ച് ദിവസത്തിന് ശേഷം തന്നെ ഓല കരിച്ചില്‍ രോഗം കണ്ടെത്തിയിരുന്നു. ഇതിന് പ്രതിവിധിയായി കൃഷിഭവന്‍ നിര്‍ദേശ പ്രകാരം കുമിള്‍നാശിനിയും ചില കര്‍ഷകര്‍ കീടനാശിനിയും പ്രയോഗിച്ചു. എന്നാല്‍, ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും നെല്‍ച്ചടികള്‍ വേരുചീഞ്ഞ് ഉണങ്ങിപ്പോവുകയാണുണ്ടായത്. കൊയ്ത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ അവശേഷിക്കുന്ന ചെടികളില്‍ നിറയെ പതിരാണ്. കൃഷിക്കായി പാടം പാട്ടത്തിനെടുത്തും കൂട്ടായും സ്വന്തമായും കൃഷി ചെയ്ത കര്‍ഷകര്‍ രോഗം വ്യാപിച്ചതോടെ പ്രതിവിധി തേടി കൃഷിഭവനെ സമീപിച്ചെങ്കിലും വ്യാപിച്ച രോഗത്തിന് മറുമരുന്നില്ലെന്നായിരുന്നു മറുപടി. കൊമ്മയാട് പാടശേഖരസമിതിക്ക് കീഴിലെ നൂറിലധികം വരുന്ന പാടത്തില്‍ പത്തേക്കര്‍ പാടത്താണ് മഹാമായ നട്ടത്. മുണ്ടങ്ങാട്ടില്‍ ദേവസ്യ, റോയ്, കാവുംപുറത്ത് സണ്ണി, വില്‍സ് മടത്തിക്കുന്നേല്‍, തോമസ് കൊച്ചുനിരവത്ത്, ബേബി, ജോസ്‌കൊല്ലിയില്‍, ജോസ് എടക്കുളത്ത് എന്നിവരാണ് ഓരോ ഏക്കര്‍ വീതം കൃഷി ചെയ്തത്. എന്നാല്‍, ഇതേ പാടശേഖരത്തില്‍ തന്നെ മറ്റ് നെല്‍വിത്തുകള്‍ നട്ടവരുടെ കൃഷിക്ക് കേട് സംഭവിച്ചിട്ടില്ല. ഏക്കറിന് നാല്‍പ്പതിനായിരത്തോളം രൂപ ചെലവഴിച്ച് കൃഷി നടത്തിയവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
Next Story

RELATED STORIES

Share it