thrissur local

മഴവെള്ളം റോഡില്‍ കെട്ടിനില്‍ക്കുന്നു; പ്ലാവിന്‍മുറി ജങ്ഷനില്‍ യാത്രാക്ലേശം

മാള: മഴവെള്ളം റോഡില്‍ കെട്ടി നില്‍ക്കുന്നത് ദുരിതമാവുന്നു. മാള വലിയപറമ്പ് റോഡില്‍ പ്ലാവിന്‍മുറി ജങ്ഷന്‍ ബസ് സ്‌റ്റോപ്പിന് സമീപമാണ് വലിയ തോതില്‍ വെള്ളം കെട്ടിക്കിടക്കുന്നത്. രണ്ട് മുതല്‍ നാലടി വരെയാണ് ഇവിടെ വെള്ളം കെട്ടി കിടക്കുന്നത്. വെള്ളം കെട്ടിക്കിടന്നതുമൂലം നിരവധി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കുഴികള്‍ എവിടെയൊക്കെയാണെന്നറിയാതെ പലരും ഇവിടെ വീണിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളും ചെറു കാറുകളും ഓട്ടോറിക്ഷകളും കൊണ്ടുപോവാനാണ് കൂടുതല്‍ ദുരിതം. കാല്‍നട അസാധ്യമാണ്.
കോട്ടമുറി ഭാഗത്ത് നിന്നും വലിയപറമ്പ് ഭാഗത്ത് നിന്നും പ്ലാവിന്‍മുറി ഭാഗത്ത് നിന്നുമുള്ള മഴവെള്ളമെല്ലാം ഒഴുകി എത്തുന്നത് ഈ ഭാഗത്തേക്കാണ്. താഴ്ന്ന ഭാഗമായതിനാല്‍ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ജലമെല്ലാം എത്തിച്ചേരുന്നത് ഇവിടെയാണ്. ഇവിടെ നിന്നുള്ള വെള്ളം ഒഴുകി പോകാനായി നേരത്തെയുണ്ടായിരുന്ന തോട് സ്വകാര്യ വ്യക്തികള്‍ കൈയേറി നികത്തിയെടുത്തതാണ് വെള്ളക്കെട്ട് സ്ഥിരമായുണ്ടാകാന്‍ കാരണം. തോട് കൈയ്യേറിയവരടക്കം റോഡില്‍ നിന്നുള്ള വെള്ളം എത്താതിരിക്കാന്‍ അവരുടെ അതിരുകള്‍ ഉയര്‍ത്തിയിരിക്കയാണ്. പൊതു പ്രവര്‍ത്തകനായ ഗോപാലകൃഷ്ണന്‍ ഒരു വര്‍ഷം മുന്‍പേ സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിച്ച് തോട് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സര്‍വേയര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടനെ സര്‍വേക്കായി എത്താമെന്ന് ഗോപാലകൃഷ്ണനെ അറിയിച്ചിരുന്നതുമാണ്. എന്നാല്‍ തുടര്‍ന്ന് ഒന്നും തന്നെ നടന്നില്ല. കൈയേറ്റം ഒഴിപ്പിച്ച് തോട് പുനസ്ഥാപിക്കുകയോ റോഡിന്റെ ഉയരം നാലടിയെങ്കിലും വര്‍ധിപ്പിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയും മറ്റു ജനപ്രതിനിധികളും പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.
Next Story

RELATED STORIES

Share it