Flash News

മഴയും പൊടിക്കാറ്റും; അഞ്ച് സംസ്ഥാനങ്ങളില്‍ 42 മരണം

ന്യൂഡല്‍ഹി: ശക്തമായ കൊടുങ്കാറ്റിലും മഴയിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 42 മരണം. ഉത്തര്‍പ്രദേശില്‍ മാത്രം 17 പേര്‍ മരിച്ചു. ആന്ധ്രയില്‍ എട്ടും തെലങ്കാനയില്‍ മൂന്നും പേര്‍ മരിച്ചു. പശ്ചിമ ബംഗാളില്‍ ഒമ്പതു പേര്‍ക്കും ഡല്‍ഹിയില്‍ അഞ്ചു പേര്‍ക്കുമാണ് ജീവഹാനി നേരിട്ടത്. ശക്തമായ കാറ്റിലും ഇടിമിന്നലിലും മഴയിലും മതിലുകള്‍ ഇടിഞ്ഞുവീഴുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു.  വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ അടുത്ത 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും മറ്റു കാലാവസ്ഥാ പ്രതിഭാസങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ദേശീയ തലസ്ഥാനത്ത് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പൊടിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 109 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിച്ചത്. തുടര്‍ന്ന് മഴയും പെയ്തു. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് 10 ആഭ്യന്തര വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
കൊടുംചൂടില്‍ തിളച്ചുമറിഞ്ഞ ഡല്‍ഹിയിലെ കാലാവസ്ഥയില്‍ ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് മാറ്റം വരാന്‍ തുടങ്ങിയത്. പൊടുന്നനെ ആകാശത്ത് മേഘങ്ങള്‍ നിറഞ്ഞു. തുടര്‍ന്ന് കാറ്റ് ആഞ്ഞടിച്ചു. പൊടിയില്‍ നിന്നും ഒടിഞ്ഞുവീഴുന്ന മരക്കൊമ്പുകളില്‍ നിന്നും രക്ഷ തേടി ജനം പരക്കംപാഞ്ഞു. മരങ്ങള്‍ കടപുഴകിവീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മെട്രോ സര്‍വീസിനെയും കാറ്റ് ബാധിച്ചു. നോയ്ഡ് ദ്വാരകപാത 30 മിനിറ്റോളം നിലച്ചു.
ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ കാറ്റിന്റെ അകമ്പടിയോടെ ഇടിമിന്നലുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.  ഒഡീഷയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഓറഞ്ച് മുന്നറിയിപ്പ്(കാലാവസ്ഥാ വ്യതിയാനം ജനജീവിതത്തെ ബാധിക്കല്‍) പുറപ്പെടുവിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it