മഴക്കാലത്ത് റോഡ് വെട്ടിപ്പൊളിക്കരുതെന്ന് മന്ത്രി ജി സുധാകരന്റെ നിര്‍ദേശം

തിരുവനന്തപുരം: ജൂണ്‍ 1 മുതല്‍ ആഗസ്ത് 15 വരെയുള്ള രണ്ടര മാസക്കാലം സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളും ദേശീയപാതയും ഒരു കാരണവശാലും പൊളിക്കാനോ മുറിക്കാനോ പാടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു. ഈ കാര്യം പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ എറണാകുളം കാക്കനാട് കലക്ടറേറ്റിലെ ആസൂത്രണ ഹാളില്‍ ചേര്‍ന്ന സംസ്ഥാനത്തെ എന്‍ജിനീയര്‍മാരുടെ യോഗത്തില്‍ അറിയിച്ചു.
പിണറായി സര്‍ക്കാര്‍ വന്നശേഷം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മഴക്കാലത്ത് വെട്ടിമുറിക്കുന്നതില്‍ നിന്നും റോഡുകളെ സംരക്ഷിച്ചിരുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കേബിള്‍ കമ്പനികളടക്കമുള്ള സ്വകാര്യ ഏജന്‍സികള്‍ക്കും ഇത് ബാധകമായിരിക്കും. ഇത് ആരെങ്കിലും ലംഘിച്ചാല്‍ ഹൈവേ സംരക്ഷണ നിയമപ്രകാരവും, പൊതുമരാമത്ത് മാന്വല്‍ പ്രകാരവും നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയിലെ എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തി.
യാത്രാ തടസ്സം ഇല്ലാതെയും റോഡുകളില്‍ മണ്ണും, ചളിയും വെള്ളവും വീഴാതെയും വീതിയുള്ള റോഡുകളുടെ രണ്ട് അറ്റങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ ഇടേണ്ടി വന്നാല്‍ അത് പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോറിറ്റിയും പരസ്പരം ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
മഴക്കാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇല്ലെങ്കിലും ടെന്‍ഡറുകള്‍ തയ്യാറാക്കുക, ടെന്‍ഡര്‍ ചെയ്യുക, നിയമപ്രകാരം കരാര്‍ ഉറപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍ജിനീയര്‍മാരോട് നിര്‍ദേശിച്ചു.
ഈ മെയ് മാസത്തില്‍ ഓരോ മണ്ഡലത്തിലും ആവശ്യമായ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്യാവുന്നതാണ്. കേരളത്തിലെ 3000 പാലങ്ങളും ഈ മാസങ്ങളില്‍ അതത് എന്‍ജിനീയറിങ് സെക്ഷനുകള്‍ വഴി അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കണം. പൊതുമരാമത്ത് വക ഓടകളിലെ ചപ്പും ചവറും നീക്കം ചെയ്ത് വെള്ളം തടസ്സമില്ലാതെ ഒഴുകാനുള്ള നടപടികളും സ്വീകരിക്കണമെന്ന് മന്ത്രി ജി സുധാകരന്‍ നിര്‍ദേശിച്ചു.
മഴക്കാലത്ത് സജീവമായി എന്‍ജിനീയറിങ് വിഭാഗം ജനങ്ങളുടെ കൂടെ ഉണ്ടായിരിക്കേണ്ടതാണ്. ആവശ്യമായ കാര്യങ്ങള്‍ സെക്ഷന്‍ തലത്തില്‍ ചെയ്യാനുള്ള സ്വാതന്ത്യം താഴെ തട്ടിലുള്ള എന്‍ജിനീയര്‍മാര്‍ക്ക് ഉണ്ടായിരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
എന്‍ജിനീയര്‍മാരുടെ അഭിരുചികള്‍ അറിയിച്ചാല്‍ അവര്‍ക്ക് റോഡോ, പാലമോ, സര്‍ക്കാര്‍ കെട്ടിടങ്ങളോ ആസൂത്രണമോ, ഡിസൈനോ തുടങ്ങി ഏത് വിഭാഗത്തില്‍ വേണമെങ്കിലും പോസ്റ്റിങ് നല്‍കാമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലകളിലുമായി എന്‍ജിനീയര്‍മാര്‍ പങ്കെടുത്തു. കൊല്ലം ജില്ലയിലെ യോഗത്തില്‍ പൊതുമരാമത്ത് സെക്രട്ടറി കമലവര്‍ധന റാവു അധ്യക്ഷത വഹിച്ചു. കാക്കനാട്, ചീഫ് എന്‍ജിനീയര്‍ പ്രഭാകരന്‍ അധ്യക്ഷനായി.
Next Story

RELATED STORIES

Share it