മല്‍സ്യങ്ങളില്‍ മായം: റെയില്‍വേ സ്‌റ്റേഷനുകളില്‍ മിന്നല്‍പ്പരിശോധന

തിരുവനന്തപുരം/കൊച്ചി: മല്‍സ്യങ്ങളിലെ മായം കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ മിന്നല്‍പ്പരിശോധന നടത്തി. തിരുവനന്തപുരം, കൊല്ലം, കൊച്ചി, റെയില്‍വേ സ്‌റ്റേഷനുകളിലാണു മിന്നല്‍പ്പരിശോധന നടത്തിയത്.  ഇന്നലെ രാവിലെ എട്ടിനു തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു ശേഖരിച്ച സാംപിളുകളില്‍ രാസവസ്തുക്കളൊന്നും പ്രയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് മംഗലപുരം-തിരുവനന്തപുരം, മധുര-പുനലൂര്‍ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ കൂറ്റന്‍ തെര്‍മോകോള്‍ പെട്ടികളിലാക്കി കൊണ്ടുവന്ന നെയ്മീന്‍, വേളാപ്പാര, പാര, കരിമീന്‍, കണവ, കൊഞ്ച് തുടങ്ങിയ മല്‍സ്യങ്ങളാണു സംഘം പരിശോധിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജോയിന്റ് കമ്മീഷണര്‍ മിനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.  കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയ്ക്കു ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ കെ അജിത്ത് കുമാറും കൊച്ചിയില്‍ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫിസര്‍ സക്കീര്‍ ഹുസയ്‌നും നേതൃത്വം നല്‍കി.
ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ്സിലും, ചെന്നെ-തിരുവനന്തപുരം മെയിലിലും എത്തിയ ചെമ്മീന്‍, സിലോപ്പിയ, കരിമീന്‍ അടങ്ങിയ 30 പെട്ടി മല്‍സ്യങ്ങളാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന നടത്തിയത്.
പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്റെയോ, അമോണിയയുടെയോ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. വിദഗ്ധ പരിശോധനയ്ക്കായി പെട്ടികളില്‍ നിന്നു ശേഖരിച്ച മല്‍സ്യത്തിന്റെയും ഐസിന്റയും സാംപിളുകള്‍ കാക്കനാടുള്ള റീജ്യനല്‍ അനലിറ്റിക് ലോബോറട്ടറിയിലേക്കും വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലേക്കും (സിഫ്റ്റ്) അയച്ചിട്ടുണ്ട്.
മല്‍സ്യങ്ങളില്‍ ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതോടെ ചെക് പോസ്റ്റുകളില്‍ പരിശോധന കര്‍ശമാക്കിയിരുന്നു. കേരളത്തില്‍ ട്രോളിങ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ രാസവസ്തുക്കളും ഫോര്‍മാലിനും കലര്‍ത്തിയ മല്‍സ്യം ട്രെയിന്‍മാര്‍ഗം കേരളത്തിലേക്കു വന്‍ തോതില്‍ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണു രാവിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തൊട്ടാകെ മിന്നല്‍പ്പരിശോധന നടത്തിയത്.
റെയില്‍വേ സ്‌റ്റേഷനിലെത്തിയ മുഴുവന്‍ മല്‍സ്യവും സാംപിള്‍ ശേഖരിച്ച് പരിശോധിച്ച ശേഷം സുരക്ഷിതമാണെന്നു കണ്ടെത്തിയാലേ വിട്ടുകൊടുക്കൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് പ്രത്യേക കിറ്റിലാക്കി എത്തിച്ച കരിമീന്‍ പരിശോധിച്ചെങ്കിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്കു സാംപിള്‍ തിരുവനന്തപുരത്തെ റീജ്യനല്‍ അനലറ്റിക് ലാബിലേക്ക് അയക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it