Flash News

മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റണം : മുഖ്യമന്ത്രി



തിരുവനന്തപുരം: മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഉദ്ഘാടനം ദര്‍ബാര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ മലയാളത്തില്‍ ലഭ്യമാവണം. പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള ഗ്രന്ഥശേഖരം ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കാനാവണം. കംപ്യൂട്ടറില്‍ മലയാള ഭാഷ ഉപയോഗിക്കുന്നതില്‍ ചില പരിമിതികളുണ്ട്. ഇവ പരിഹരിക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള ഭാഷയ്ക്കു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെങ്കിലും ആനുകൂല്യങ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല. ഇതിന്റെ ഫണ്ട് ലഭിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവും. മാതൃഭാഷയുടെ പ്രോല്‍സാഹനത്തിനും പഠനത്തിനുമായി നിയമനിര്‍മാണം നടത്തിയെങ്കിലും നിര്‍വഹണ ചട്ടം രൂപീകരിക്കേണ്ടതുണ്ട്. മാതൃഭാഷ പഠിക്കാതെ ഉന്നത വിദ്യാഭ്യാസം നേടാനാവുന്ന അവസ്ഥ കേരളത്തില്‍ മാത്രമാണുള്ളത്. മാതൃഭാഷാ പഠനത്തിനു നിയമം വന്നത് ഭാഷാ ന്യൂനപക്ഷ മേഖലകളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ മേഖലകളില്‍ പഠനമാധ്യമം ന്യൂനപക്ഷ ഭാഷ തന്നെയാവും. എന്നാല്‍, ഉപഭാഷയായി മലയാളം പഠിക്കണം. ഭരണഭാഷ പൂര്‍ണമായി മലയാളമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പ്രഫ. പന്‍മന രാമചന്ദ്രന്‍ നായരെ മുഖ്യമന്ത്രി ആദരിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ ജനപഥം ഭരണഭാഷാ പതിപ്പും ഭരണഭാഷാ പഠനപദ്ധതി പതിപ്പും പ്രകാശനം ചെയ്തു. ഭരണഭാഷാ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it