മലപ്പുറം പ്രസ് ക്ലബ്ബ് ആക്രമണം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

മലപ്പുറം: ബൈക്ക് യാത്രികനെ മര്‍ദിക്കുന്നത് ഫോട്ടോയെടുത്ത ചന്ദ്രിക ഫോട്ടോഗ്രാഫറെ പ്രസ് ക്ലബ്ബില്‍ കയറി ആക്രമിക്കുകയും ഫോണ്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്ത കേസില്‍ അറസ്റ്റിലായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചില്ല. മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അവധിയിലായതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. വെള്ളിയാഴ്ച നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
പ്രതികളായ വാഴക്കാട് ചെറുവായൂര്‍ നടക്കലക്കണ്ടി ദിലീപ്കുമാര്‍ (31), ചെറുവായൂര്‍ കല്ലിങ്ങത്തൊടി ഷിബു (30) എന്നിവരുടെ ജാമ്യാപേക്ഷയാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. പ്രമുഖ വക്കീലാണ് പ്രതികള്‍ക്കായി ഹാജരായത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം മുണ്ടുപറമ്പിലെ ആര്‍എസ്എസ് ജില്ലാ ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായെന്ന് ആരോപിച്ചാണ് ആര്‍എസ്എസ് മലപ്പുറത്ത് പ്രകടനം നടത്തിയത്. മലപ്പുറം പ്രസ് ക്ലബ്ബിന് മുമ്പിലെത്തിയപ്പോള്‍ പ്രകടനത്തെ മറികടന്നു പോവുകയായിരുന്ന ബൈക്ക് യാത്രികനെ ആക്രമിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ അബ്ദുല്ല ഫവാസിനെ നിലത്തിട്ട് ചവിട്ടി. ഈ ദൃശ്യം പ്രസ് ക്ലബ്ബിനകത്തുനിന്നും പകര്‍ത്തുന്നതിനിടെയാണ് ഫുആദിന് നേരെ ആക്രമണമുണ്ടായത്.
10 ഓളം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ക്ലബ്ബിലേക്ക് ഇരച്ചുകയറിയത്. കുറുവടികളും മാരകായുധങ്ങളുമായായിരുന്നു ആക്രമണം. പ്രസ് ക്ലബ്ബിലെ കസേരകള്‍ വലിച്ചിടുകയും വാര്‍ത്താ പെട്ടികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവം നടന്നതിന്റെ വീഡിയോ ദൃശ്യം പോലിസ് പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it