Flash News

മലപ്പുറം ജില്ലയിലെ ക്ഷേത്രാക്രമണങ്ങള്‍ : സമഗ്രാന്വേഷണം വേണം പോപുലര്‍ ഫ്രണ്ട്

മലപ്പുറം ജില്ലയിലെ ക്ഷേത്രാക്രമണങ്ങള്‍ : സമഗ്രാന്വേഷണം വേണം പോപുലര്‍ ഫ്രണ്ട്
X


മലപ്പുറം: മലപ്പുറം ജില്ലയില്‍ 1993 മുതല്‍ ക്ഷേത്രങ്ങള്‍ അക്രമിക്കപ്പെട്ട എല്ലാ നിഗൂഢ സംഭവങ്ങളിലും പുനരന്വേഷണം ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ജില്ലാ പോലിസ് സൂപ്രണ്ട് ദേബേഷ് ബെഹറയ്ക്ക് നിവേദനം നല്‍കി. ജില്ലയെ കലാപഭൂമിയാക്കാന്‍ സംഘപരിവാരം നേരിട്ടുതന്നെ ആരാധനാലയങ്ങള്‍ അക്രമിക്കുന്ന പതിവുണ്ടെന്നു നിവേദനത്തില്‍ പറയുന്നുട്ടുണ്ട്. മലപ്പുറം ജില്ലാ രൂപീകരണം മുതല്‍ സമാധാനന്തരീക്ഷം തകര്‍ക്കുന്നതിനും രാഷ്ട്രീയ മുതലെടുപ്പിനും തീവ്രഹിന്ദുത്വ നിലപാടുള്ള ചില സംഘടനകള്‍ സജീവവും ആസൂത്രിതവുമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഉത്തരദക്ഷിണ സംസ്ഥാനങ്ങളില്‍ നിരവധി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തി കുറ്റം മുഴുവന്‍ മുസ്‌ലിംകളുടെമേല്‍ കെട്ടിവച്ച് തിരഞ്ഞെടുപ്പുകളില്‍ ഗുണം അനുഭവിച്ച തന്ത്രം മലപ്പുറത്തും നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് നിവേദനത്തില്‍ ആരോപിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഭിന്നമായി ജനങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന മലപ്പുറത്ത് ഇവരുടെ തന്ത്രങ്ങള്‍ വിജയിച്ചാല്‍ അതീവഗുരുതരമായ സാഹചര്യമാണ് ഉണ്ടാവുക. ഇങ്ങനെയൊരവസ്ഥ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതിന് വേണ്ടി നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ഇവര്‍ നടത്തിയത്. റമദാന്‍ നോമ്പിന് തൊട്ട്തലേദിവസം നടന്ന പൂക്കോട്ടുംപാടം ക്ഷേത്രാക്രമണം പ്രത്യേകം അജണ്ടയുടെ ഭാഗമാണെന്നും മാംസാഹാരികളായ ജനങ്ങളെ സംശയത്തിന്റെ നിഴലിലാക്കി കുറ്റവാളികളാക്കാനാണ് ബീഫ് നിരോധന ഓര്‍ഡിനന്‍സ് വന്ന ദിവസംതന്നെ പ്രതി കുറ്റകൃത്യത്തിന് തിരഞ്ഞെടുത്തതെന്നും നിവേദനത്തില്‍ പറയുന്നു. ഹൈന്ദവ  ക്ഷേത്രാചാരങ്ങളോടുള്ള പ്രതിഷേധസൂചകമായാണ് ക്ഷേത്രാക്രമണം നടന്നതെന്ന പോലിസ്  വാദം പതിവുപോലെ സംഘപരിവാരസമ്മര്‍ദ്ദത്തിന് വഴങ്ങി കേസ് വഴിതിരിച്ചുവിടാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ്. പ്രതി ഒറ്റക്കല്ല മറ്റാരൊക്കെയോ സഹായി ച്ചുവെന്ന ക്ഷേത്രം കമ്മിറ്റിയുടെ വാദത്തിലും അന്വേഷണം നടത്തണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.

സമാന സ്വഭാവങ്ങളുള്ള നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നിട്ടുണ്ടെങ്കിലും ഒന്നിലും കൃത്യമായ അന്വേഷണമോ അറസ്‌റ്റോ നടന്നിട്ടില്ല. 2011 ഡിസംബര്‍ അവസാനം മൊറയൂര്‍ ക്ഷേത്രത്തില്‍ മേല്‍ക്കൂരയ്ക്ക് തീയിടുകയും അനുബന്ധ പ്രതിഷേധ പ്രകടനത്തിനിടെ ഹില്‍ടോപ്പ് മുസ്‌ലിം പള്ളി അക്രമിക്കുകയും ചെയ്തു. 2017 ജനുവരി 20ന് വാണിയമ്പലം പാറ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ചു. തെളിവ് നശിപ്പിക്കാതിരിക്കാന്‍ ക്ഷേത്രത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന പോലിസ് വിലക്ക് ലംഘിച്ച് സംഘപരിപാര അനുകൂലക്ഷേത്രം കമ്മറ്റി സംഭവസ്ഥലം കഴുകി വൃത്തിയാക്കി. 67 ഏക്കര്‍ വിശാലതയുള്ള പാറ കൈവശപ്പെടുത്താനും ടൂറിസ്റ്റുകളെ അകറ്റാനും ഇത് കാരണം ഇവര്‍ക്കായിയെന്നും നിവേദനം ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ  പത്തിലധികം സിനിമാശാലകള്‍  ദുരൂഹമായി അഗ്‌നിക്കിരയായി. ഈ സംഭവം മുന്‍നിര്‍ത്തി ആര്‍എസ്എസ് മുസ്‌ലിംകള്‍ക്കെതിരേ രാജ്യവ്യാപകമായി കള്ളപ്രചരണങ്ങള്‍ നടത്തി. അന്വേഷണം സംഘപരിവാര നേതാവില്‍ എ ത്തിയപ്പോള്‍ നിലച്ചു. 2002 ഒക്‌ടോബര്‍ 2ന്് താനാളൂര്‍ ശ്രീ നരസിംഹക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കത്തിക്കപ്പെട്ടു. ക്ഷേത്രത്തിനുള്ളില്‍നിന്ന് തന്നെയാണ് കത്തിക്കാന്‍ ആവശ്യമായ ഇന്ധനം എടുത്തത് എന്ന് വ്യക്തമായതോട് കൂടി ഈ അന്വേഷണവും അവസാനിച്ചു. ഇതും ദുരൂഹമാണെന്നും നിവേദനത്തില്‍ പറയുന്നു.

അങ്ങാടിപ്പുറം തളിക്ഷേത്ര വാതിലും 1999ല്‍  വളാഞ്ചേരി കൊടിമുടിക്കാട് ക്ഷേത്രവും തീവച്ച് നശിപ്പിക്കപ്പെട്ടു. മലപ്പുറത്ത് റമദാന്‍ മാസത്തില്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞി വിതരണം തടയപ്പെടുന്നു, തുണിക്കടകളില്‍ കറുത്ത വസ്ത്രം വില്‍ക്കുന്നില്ല, വ്യാപകമായ  നരഹത്യ  നടക്കുന്നു,  ഹിന്ദുക്കള്‍ നിരന്തരം പിഡിപ്പിക്കപ്പെടുന്നു, അമുസ്‌ലിംകള്‍ക്ക് ഭൂമി നിഷേധിക്കപ്പെടുന്നു തുടങ്ങിയ വ്യാജ പ്രചരണങ്ങള്‍ ഇവരുടെ പ്രാദേശികദേശീയ  വാര്‍ത്താ  മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. ഇതിനെതിരേയും നടപടിയുണ്ടായില്ല. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന് ആര്‍എസ്എസ്‌കാരാല്‍ കൊല്ലപ്പെട്ട മഞ്ചേരിയിലെ ആമിനക്കുട്ടിയും തിരൂരിലെ യാസറും കൊടിഞ്ഞിയിലെ ഫൈസലും മലപ്പുറത്തുകാരാണ്. ഭരണഘടനാപരമായ സ്വാതന്ത്ര്യം ഉപയോഗിച്ചതിനാണ് ഇവര്‍ കൊല്ലപ്പെട്ടത്. കൃത്യമായ അന്വേഷണം ഈ കാര്യങ്ങളില്‍ നടന്നിരുന്നെങ്കില്‍ ജില്ലയിലെ സംഘപരിവാര കുടില ബുദ്ധികളെ നിയമ ത്തിന് മുമ്പില്‍ കൊണ്ട് വന്ന് ശിക്ഷിക്കാമായിരുന്നുവെന്നും നിവേദനത്തില്‍ പറയുന്നു. മലപ്പുറത്തിന്റെ  സമാധാനന്തരീക്ഷം തകര്‍ത്ത് കലാപഭൂമിയാക്കാനുള്ള  ആര്‍എസ്എസ്  ശ്രമം തകര്‍ക്കുന്നതിനും കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ലഭിക്കുന്നതിനും എല്ലാ കാര്യങ്ങളിലും ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സി സമഗ്രമായി അന്വേഷണം നടത്തണമെന്ന്  ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി പി റഫീഖിന്റെ നേതൃത്വത്തിലുള്ള പോപുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ ജില്ലാ പോലിസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it