മരുന്നുവില വര്‍ധിപ്പിച്ച സ്വകാര്യ കമ്പനിയുടെ നടപടി: വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

തിരുവനന്തപുരം: ശ്വാസംമുട്ടലിന് ഉപയോഗിക്കുന്ന ആല്‍ബുട്ടോമോള്‍ മരുന്നുകള്‍ വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഈ മരുന്നിന്റെ വില പത്തിരട്ടി വര്‍ധിപ്പിച്ച സ്വകാര്യ കമ്പനിയുടെ നടപടി മരുന്നുകളുടെ ദേശീയ വില നിയന്ത്രണ അതോറിറ്റിയെ കമ്മീഷന്‍ അറിയിച്ചു. മരുന്നുകളുടെ വിലനിയന്ത്രണ അതോറിറ്റിയെയും കമ്മീഷന്‍ ഇക്കാര്യം അറിയിച്ചു.
മംഗളൂരു ആസ്ഥാനമായുള്ള ഡാഫെഡില്‍ കമ്പനി പുറത്തിറക്കുന്ന ആല്‍ബുട്ടൊമോള്‍ പ്ലസ് ഗുളിക 10 എണ്ണം 42 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇതേ കമ്പനിയുടെ ആല്‍ബുട്ടൊമോള്‍ സിറപ്പിന്റെ വില 59.50 രൂപയാണ്. എന്നാല്‍ 10 ഗുളികകളുടെ യഥാര്‍ഥ വില 4.71 രൂപയും സിറപ്പിന്റെ വില 17.98 രൂപയുമാണ്. കേന്ദ്രസര്‍ക്കാരിന്റെ അവശ്യമരുന്ന് പട്ടികയില്‍ പെട്ട സാള്‍ബുട്ടോമോള്‍ സള്‍ഫേറ്റിനൊപ്പം വില നിയന്ത്രണ പട്ടികയിലില്ലാത്ത ചില മരുന്നുകളുടെ ചേരുവകളും ചേര്‍ത്താണ് കമ്പനി പത്തിരട്ടി വില കൂട്ടി വില്‍ക്കുന്നത്.
മുംബൈയിലെ സെന്‍ചര്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് മരുന്നിന്റെ വിതരണക്കാര്‍. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കൊച്ചി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യന്‍ ഫയല്‍ ചെയ്ത കേസില്‍ കമ്മീഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി, ഡ്രഗ്‌സ് കണ്‍ട്രോളര്‍ എന്നിവരില്‍ നിന്നു വിശദീകരണം തേടിയിരുന്നു. പ്രതിവര്‍ഷം 10 ശതമാനത്തില്‍ കൂടുതല്‍ വിലയില്‍ മാറ്റം വരുത്താന്‍ പാടില്ലാത്ത വിഭാഗത്തില്‍ പെട്ടതാണ് ഇത്തരം മരുന്നുകളെന്ന് ആരോഗ്യ സെക്രട്ടറി കമ്മീഷനെ അറിയിച്ചിരുന്നു. മരുന്നുകളുടെ വിതരണം നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ വില്‍പന നിര്‍ത്തുന്നതോടൊപ്പം ദേശീയവില നിയന്ത്രണ അതോറിറ്റിയെ ഇക്കാര്യം അറിയിക്കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്. കൂടാതെ പ്രസ്തുത മരുന്നിനെ വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് ന്യൂഡല്‍ഹിയിലെ ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി സെക്രട്ടറിക്കയച്ച ഉത്തരവില്‍ ജസ്റ്റിസ് ജെ ബി കോശി ആവശ്യപ്പെട്ടു. നടപടി ത്വരിതപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഡ്രഗ്‌സ് കണ്‍ട്രോളറും അനന്തര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത് പ്രതിവര്‍ഷം 6000 കോടിയുടെ മരുന്നുകള്‍ വില്‍ക്കുന്നതായി സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചു.
Next Story

RELATED STORIES

Share it