മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ മൂന്നു ലാബുകള്‍കൂടി

കൊച്ചി: മരുന്നുകളുടെ ഗുണനിലവാര പരിശോധനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൃശൂര്‍, കോഴിക്കോട്, കോന്നി എന്നിവിടങ്ങളില്‍ പുതുതായി മൂന്ന് ലബോറട്ടറികള്‍ ആരംഭിക്കുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചൂ. തിരുവനന്തപുരത്തും എറണാകുളത്തും നിലവിലുള്ള ലബോറട്ടറികള്‍ക്കു പുറമെയാണിത്.
ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പന വ്യാപകമാണെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ചു വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രമഹ്മണ്യന്‍ നല്‍കിയ പരാതിയിലാണ് നടപടി. സംസ്ഥാനത്ത് ലഭ്യമാവുന്ന മരുന്നുകളെല്ലാം അംഗീകൃത മരുന്നു നിര്‍മാണ സ്ഥാപനങ്ങളില്‍നിന്നുള്ളവയാണെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നു സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നു.
മരുന്നുകളുടെ വില നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ദേശീയ വിലനിയന്ത്രണ അതോറിറ്റി വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവധ ബ്രാന്‍ഡുകള്‍ നിയന്ത്രിത വിലയ്ക്ക് വില്‍ക്കുന്നുണ്ടോ എന്ന് കണ്‍ട്രോളര്‍ ഉറപ്പ്‌വരുത്തുന്നുണ്ട്. കൂടിയ വിലയ്ക്ക് മരുന്ന് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിക്കു ശുപാര്‍ശ ചെയ്തു ദേശീയ വിലനിയന്ത്രണ അതോറിറ്റിക്ക് മാസംതോറും റിപോര്‍ട്ട് നല്‍കുന്നുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.
ഗുണനിലവാരം കുറഞ്ഞ മരുന്നുകളെക്കുറിച്ച് എസ്എംഎസ് സംവിധാനത്തിലൂടെ മരുന്നു വില്‍പനക്കാരെ അറിയിക്കുന്നുണ്ട്. അതേസമയം, എല്ലാ മരുന്നുകളും പരിശോധനയ്ക്കുശേഷം വില്‍പന നടത്തണമെന്ന ആവശ്യം പ്രായോഗികമല്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. ഇത് മരുന്ന് ക്ഷാമത്തിനു കാരണമാവും.
വ്യാജമരുന്നുകള്‍ പൂര്‍ണമായും തടയുമെന്നും സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചു. ഏതെങ്കിലും പ്രതേ്യക മരുന്നിനെക്കുറിച്ച് പരാതിക്കാരന് പരാതി നല്‍കാന്‍ തടസ്സമില്ലെന്ന് ജസ്റ്റിസ് ജെ ബി കോശി പരാതി തീര്‍പ്പില്‍ ചൂണ്ടിക്കാണിച്ചു.
Next Story

RELATED STORIES

Share it