'മരിച്ച' മധ്യവയസ്‌കയ്ക്ക് മൈസൂരില്‍ പുനര്‍ജന്‍മം

മൈസൂരു: അന്ത്യകര്‍മങ്ങള്‍ക്കൊടുവില്‍ സംസ്‌കരിക്കാനായി കൊണ്ടുപോയ മധ്യവയസ്‌കയ്ക്ക് അവസാന നിമിഷം പുനര്‍ജന്മം. ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച മധ്യവയസ്‌കയെ സംസ്‌കരിക്കാന്‍ എടുക്കുമ്പോള്‍ ഹൃദയമിടിപ്പ് അനുഭവപ്പെടുകയായിരുന്നു. പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരുവിലെ ബാസവേശ്വര്‍ സ്വദേശിനിയായ പദ്മ ഭായി ലോദ(59)യാണ് ബന്ധുക്കളേയും നാട്ടുകാരേയും ഞെട്ടിച്ച് ജീവിതത്തിലേക്ക് മടങ്ങിയത്.കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഇവരെ മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവം ഉള്ളതായി കണ്ടെത്തി. ശരീരത്തിലെ പ്രധാന അവയവങ്ങളെല്ലാം പ്രവര്‍ത്തന രഹിതമാണെന്ന് അറിയിച്ച ഡോക്ടര്‍മാര്‍ ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നാലെ പദ്മ ഭായി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയുമായിരുന്നു.  മൃതദേഹം വീട്ടിലെത്തിച്ച് ബന്ധുക്കള്‍ അന്ത്യകര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും ചരമ വാര്‍ത്ത പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. സംസ്‌കരിക്കുന്നതിനായി മൃതദേഹം കൊണ്ടുപോവാന്‍ ഒരുങ്ങിയപ്പോഴാണ് ബന്ധുക്കളിലൊരാള്‍ക്ക് പദ്മ ഭായുടെ നാഡിമിടിപ്പ് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പദ്മ ഭായി സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആദ്യം ചികില്‍സിച്ച ആശുപത്രിക്കെതിരേ പരാതി നല്‍കുമെന്നു പദ്മ ഭായിയുടെ ബന്ധുക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it