മനുഷ്യാവകാശപ്രവര്‍ത്തകരുടെ അറസ്റ്റ്: ഹരജി വിധിപറയാനായി മാറ്റി

ന്യൂഡല്‍ഹി: ഭീമാകൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെടുത്തി മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശപ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി വിധിപറയാനായി മാറ്റി. അന്വേഷണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാന്‍ ഇന്നലെ മഹാരാഷ്ട്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
കേസിലെ മുഴുവന്‍ കക്ഷികളോടും അവരുടെ നിലപാട് അറിയിക്കുന്ന ഹ്രസ്വമായ കുറിപ്പ് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തിങ്കളാഴ്ചയ്ക്കു മുമ്പ് സമര്‍പ്പിക്കണം. കേസില്‍ ശക്തമായ വാദപ്രതിവാദമാണ് ഇന്നലെ കോടതിയില്‍ നടന്നത്. നേരത്തെ അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തകരായ മലയാളി റോണാ വില്‍സനും കഴിഞ്ഞമാസം അറസ്റ്റിലായ സുധാ ഭരദ്വാജും എഴുതിയതെന്ന് അവകാശപ്പെട്ട് പോലിസ് സമര്‍പ്പിച്ച കത്തിന്റെ ഉറവിടത്തെ ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ ആനന്ദ് ഗ്രോവറും വൃന്ദാ ഗ്രോവറും ചോദ്യംചെയ്തു. ഇരുവരും ഹിന്ദിയും ഇംഗ്ലീഷുമാണ് ഉപയോഗിക്കാറുള്ളതെന്നും എന്നാല്‍, കത്ത് മറാത്തി ഭാഷയിലാണെന്നും ഇവര്‍ മറാത്തിയില്‍ നിപുണരല്ലെന്നും അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍, ഇതുപോലുള്ള ക്രിമിനല്‍ കേസുകളില്‍ പൊതുതാല്‍പര്യ ഹരജികള്‍ അനുവദിക്കരുതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
ആര്‍ക്കും ഏത് ആശയവും പിന്തുടരാം. പക്ഷേ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാനസര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയുടെ വാദം. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നതുള്‍പ്പെടെയുള്ള ഹരജിക്കാരുടെ ആവശ്യങ്ങള്‍ പതിവ് പല്ലവി മാത്രമാണ്. ഇവരുടെ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ പിന്നെ പോലിസ്, സിബിഐ, എന്‍ഐഎ എന്നീ അന്വേഷണ ഏജന്‍സികളെയൊന്നും നമുക്ക് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ വരുമെന്നും സാല്‍വേ വാദിച്ചു. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യം തള്ളണമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന, മാവോവാദി ബന്ധം ഉള്‍പ്പെടെയുള്ള അറസ്റ്റിലായവര്‍ക്കെതിരായ പോലിസിന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി വാദിച്ചു. കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ എവിടെയും മാവോവാദി ബന്ധം പരാമര്‍ശിക്കുന്നില്ല. ഒരു കത്തെഴുതിയതിന്റെ പേരില്‍ ഒരാളെ എങ്ങിനെ ജയിലിലടയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it