മധ്യപ്രദേശില്‍ ഹിന്ദുത്വര്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പശുവിന്റെ പേരില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 45കാരനായ റിയാസിനെയാണ് മര്‍ദിച്ചു കൊന്നത്. ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ ഷക്കീലിനെ (33) തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ അംഗാറിലാണ് സംഭവം.
വ്യാഴാഴ്ച രാത്രി കന്നുകാലികളുമായി വരുന്നതിനിടെയാണ് റിയാസും ഡ്രൈവര്‍ ഷക്കീലും ഹിന്ദുത്വരുടെ ആക്രമണത്തിന് ഇരയായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടതായാണ് പോലിസ് നല്‍കുന്ന വിവരം. സംഭവം അറിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ പോലിസ് സംഭവസ്ഥലത്തെത്തുമ്പോഴേക്കും റിയാസ് മരിച്ചിരുന്നു. ഗ്രാമത്തില്‍ തന്നെയുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്നാണ് സത്‌ന പോലിസ് സൂപ്രണ്ട് രാജേഷ് ഹന്‍ഗന്‍കര്‍ പറയുന്നത്. സംഭവത്തില്‍ അഞ്ചു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായി പോലിസ് അറിയിച്ചു.
രണ്ടു പെണ്‍കുട്ടികള്‍ അടക്കം മൂന്നു മക്കളുടെ പിതാവാണ് കൊല്ലപ്പെട്ട റിയാസ്. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം ഗോവധത്തിന്റെയും പശുക്കടത്തിന്റെയും പേരില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
Next Story

RELATED STORIES

Share it