Alappuzha local

മദ്യശാലയിലേക്കുള്ള പരക്കം പാച്ചില്‍ :പുന്നപ്ര കളത്തട്ട് റോഡ് മരണക്കെണിയാവുന്നു



അമ്പലപ്പുഴ: പുന്നപ്ര കളത്തട്ടിന് കിഴക്ക് വെട്ടിക്കെരി പാടശേഖരത്തിന് സമീപം അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്യ ശാലയിലേക്കുള്ള വാഹനങ്ങളുടെ പരക്കംപാച്ചില്‍ മരണക്കെണിയാവുന്നു. രാവിലെ 10ന് മദ്യശാല തുറന്നാലുടന്‍ വാഹനങ്ങളുടെ തിരക്കായി. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് മദ്യം വാങ്ങാന്‍ അമിത വേഗതയില്‍ ചീറിപായുന്നത്. ഇതുമൂലം കാല്‍നടയാത്രക്കാര്‍ക്ക് പോലും വഴി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ ആറോളം വാര്‍ഡുകളിലെ ജനങ്ങള്‍ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. മദ്യം വാങ്ങാന്‍ വരുന്നവര്‍ ഇടുങ്ങിയ റോഡിന്റെ വശങ്ങളില്‍ വാഹനങ്ങള്‍ വയ്്ക്കുന്നതിനാല്‍ സ്‌കൂള്‍ ബസ്സുകളും ഇതുവഴി വരുന്നില്ല. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 12 ഓളം ബസ്സുകളാണ് ഇതുവഴി പൊയ്‌ക്കൊണ്ടിരുന്നത്. വാഹനങ്ങളുടെ തിരക്ക് മൂലം അടിയന്തര ഘട്ടങ്ങളില്‍ രോഗികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കാനും കഴിയാത്ത അവസ്ഥയുമാണ്. മദ്യപിച്ച് ലെക്ക് കെടുന്നവര്‍ ഇതുവഴി സഞ്ചരിക്കുന്ന യുവതികളെയും സമരപ്പന്തലില്‍ ഇരിക്കുന്നവരേയും അസഭ്യം പറയുന്നതും നിത്യസംഭവമായിരിക്കുകയാണ്. എന്നാല്‍ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്ന കാര്യത്തില്‍ പോലിസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. അതേ സമയം മദ്യശാലയ്്‌ക്കെതിരേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇന്ന് പഞ്ചായത്ത് പ്രസിഡന്റിന് പരാതി നല്‍കുമെന്ന് സമരസമിതി ചെയര്‍മാന്‍ നസീര്‍ സലാം, രക്ഷാധികാരി അനിയന്‍ പണിക്കര്‍, വൈസ് ചെയര്‍മാന്‍ ശശികുമാര്‍ സേക്കെത്തറ എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it