ernakulam local

മദ്യലഹരിയില്‍ സൈനികന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നഗ്‌നനായി അഴിഞ്ഞാടി



മട്ടാഞ്ചേരി: കരുവേലിപ്പടി മഹാരാജാസ് ഗവ.ആശുപത്രിയില്‍ മദ്യലഹരിയിലായിരുന്ന സൈനികന്‍ ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നഗ്‌നനായി അഴിഞ്ഞാടി. ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ചു. ആശുപത്രിയിലെ ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു. ചികില്‍സയില്‍ കഴിഞ്ഞ രോഗികള്‍ ഭയന്നോടി.കരസേന വിഭാഗത്തില്‍ ജമ്മു കശ്മീരില്‍  സേവനം അനുഷ്ടിച്ച് വന്നിരുന്ന കോഴിക്കോട് കൂരാചുണ്ട് മുണ്ടക്കല്‍ പറമ്പില്‍ വിനീഷ് മാത്യു(26) ആണ് ആശുപത്രിയില്‍ അഴിഞ്ഞാടിയത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. പള്ളുരുത്തി എടിഎമ്മിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ പാന്റ്‌സ് മാത്രം ധരിച്ച് മദ്യപിച്ച നിലയില്‍ കണ്ട ഇയാളെ പോലിസ് പിടികൂടി. മദ്യലഹരിയിലായതിനാല്‍ ഇയാളെ പിടികൂടി മെഡിക്കല്‍ ചെക്കപ്പിനായി കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയില്‍ കൊണ്ടുവന്നു. ആശുപത്രിയില്‍ പരിശോധന നടത്തിയ ഡോക്ടറെ തല്ലുകയും ആശുപത്രിയിലെ ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇതോടെ കൂടെവന്ന പോലിസുകാര്‍ ഇയാളെ പിടിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും പ്രതി ബലം പ്രയോഗിച്ചു നിന്നു. ഇതിനിടയില്‍ അടിവസ്ത്രം അഴിച്ചുമാറ്റി ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഏറെ പാടുപെട്ടാണ് പോലിസും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി ജീപ്പില്‍ കയറ്റി കൊണ്ടുപോയത്. പ്രതിക്കെതിരേ തോപ്പുംപടി പോലിസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it