Kollam Local

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും

കൊല്ലം: നവവല്‍സരത്തിന്റെ ആഘോഷത്തിന് കര്‍ശന സുരക്ഷയുമായി കൊല്ലം സിറ്റി പോലിസ്. ജില്ലാ പോലിസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത പോലിസ്, എക്‌സൈസ്, മോട്ടര്‍വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥരുടെ യോഗം കമ്മീഷണര്‍ എസ്സ് അജിതാ ബേഗത്തിന്റെ അധ്യക്ഷതയില്‍ സുരക്ഷാ നടപടികള്‍ വിശദമായി അവലോകനം ചെയ്തു. ജില്ലാ പരിധിയില്‍ പോലിസ് -എക്‌സൈസ്-മോട്ടോര്‍വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥരുടെ സംയുക്ത പരിശോധനകള്‍ (സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്) നടത്തും. പോലിസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അധികമായി നാല് ജീപ്പ് പട്രോളിങ്ങുകളും, പത്ത് ബൈക്ക് പട്രോളുകളും ഏര്‍പ്പെടുത്തുവാനും, ആഘോഷരാവുകളില്‍ മദ്യപിച്ച് വാഹനമോടിക്കുക, അമിത വേഗതയില്‍ വാഹാനമോടിക്കുക, ഗതാഗത തടസമുണ്ടാക്കുക തുടങ്ങി ഗതാഗത ലംഘനങ്ങള്‍ നടത്തുന്നയാള്‍ക്കാരുടെ ലൈസന്‍സ് റദ്ദാക്കാനും തീരുമാനിച്ചു. ആഘോഷത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിലും പരിസരപ്രദേശത്തുമുളള ആഡംബര നൗകകളില്‍ (പുരവഞ്ചികള്‍) മദ്യപാനമടക്കമുളള മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ബോട്ട് പട്രോള്‍ ഉണ്ടായിരിക്കുന്നതും നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ദേശീയ സംസ്ഥാന പാതകളിലും മറ്റ് പ്രധാന റോഡുകളിലും സ്പീഡ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് കര്‍ശന പരിശോധന നടത്തും. ജില്ലയില്‍ ഉള്‍പ്പെടുന്ന കൊല്ലം ബീച്ച്, പരവൂര്‍ ബീച്ച്, അഴീക്കല്‍ ബീച്ച് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന ന്യൂഇയര്‍ ആഘോഷപരിപാടികള്‍ രാത്രി 12.00 മണിക്ക് അവസാനിപ്പിക്കുന്ന തരത്തില്‍ സംഘടിപ്പിക്കാന്‍ സംഘാടകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മദ്യശാലകള്‍, സിനിമാ തീയേറ്ററുകള്‍, ബസ്സ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് പോലിസിന്റെയും നിഴല്‍ പോലിസിന്റെയും പട്രോളിങ് ഉണ്ടായിരിക്കും. തിരക്കുളള സ്ഥലങ്ങളിലും, ബീച്ചുകളിലും വനിതാ പോലിസ്, പിങ്ക് ബീറ്റ് എന്നിവയുടെ മഫ്തിയിലും അല്ലാതെയും പ്രത്യേക പട്രോളിങ് പാര്‍ട്ടികളേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിലും ദേശീയ സംസ്ഥാന പാതകളിലും മറ്റു പ്രധാന റോഡുകളിലും ഗതാഗത നിയന്ത്രണത്തിനും പരിശോധനയ്ക്കുമായി പ്രത്യേക പോലിസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ക്രമസമാധാന പാലനത്തിലും ഗതാഗത നിയന്ത്രണത്തിലും സിസിടിവി കാമറകള്‍ ഉപയോഗിച്ച് പോലിസ് കണ്‍ട്രോള്‍ റൂമില്‍ ഒരു പ്രത്യേക സംഘത്തെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇതിനായി ദേശീയ സംസ്ഥാന പാതകളിലും നഗര ഹൃദയത്തിലും സ്ഥിരമായി സ്ഥാപിച്ചിട്ടുളള കാമറകള്‍ കൂടാതെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ കൂടുതല്‍ കാമറകള്‍ നിരീക്ഷണത്തിനായി സ്ഥാപിച്ച് കഴിഞ്ഞു. സ്റ്റേഷനതിര്‍ത്തികളിലെ ആഘോഷ പരിപാടികളില്‍ ഓരോന്നിലും പോലിസിന്റെ സജീവ ശ്രദ്ധയുണ്ടായിരിക്കുന്നതുമാണ്. കൂടാതെ നിഴല്‍  പോലിസിന്റെ കൂടുതല്‍ സംഘങ്ങളെ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ച് നിരീക്ഷണം നടത്തും. മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുകയും വാഹനം കോടതിയില്‍ കൊടുക്കുകയും ചെയ്യും. അമിത വേഗതയില്‍ പോകുന്ന വാഹനങ്ങളുടെയും നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെയും മേല്‍വിലാസം ശേഖരിച്ച് കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. ടൂ വീലറുകളില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയുന്നതിന് അനുവദിക്കുകയില്ല. രാത്രിയില്‍ 11ന്് ശേഷം തട്ടുകടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല. രാത്രി 12.30 മണിക്ക് ശേഷം ബീച്ചിലോ മറ്റ് സ്ഥലങ്ങളിലോ യാതൊരുവിധ ആഘോഷപരിപാടികളും അനുവദിക്കുകയില്ലായെന്നും സിറ്റിയില്‍ 11 ഓളം സ്ഥലങ്ങളില്‍  ട്രാക്ക്, മെഡിസിറ്റി, ജില്ലാ ആശുപത്രി  എന്നിവരുടെ സഹകരണത്തോടെ  ആംബുലന്‍സ് സൗകര്യം  ഏര്‍പ്പെടുത്തിയിട്ടുണ്ട്. പള്ളിമുക്ക്, ചിന്നക്കട എന്നിവിടങ്ങളില്‍ മെഡിക്കല്‍ ടീമിന്റെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. ക്രമസമാധാന-ഗതാഗത ലംഘനങ്ങളെയും ലഹരി ഉപയോഗത്തെ കുറിച്ചുളള വിവരങ്ങള്‍ 1090, 100, 0474-27442265, 0474-2764422 എന്നീ നമ്പരുകളില്‍ അറിയിക്കാവുന്നതാണ്.
Next Story

RELATED STORIES

Share it