Flash News

മകനെ തേടിയെത്തിയ ഗുണ്ടാ സംഘം ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഇരിങ്ങാലക്കുട: മകനോടുള്ള പക തീര്‍ക്കാനെത്തിയ ഗുണ്ടാ സംഘം ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. ഇരിങ്ങാലക്കുട കനാല്‍ ബേയ്‌സില്‍ താമസിക്കുന്ന ചുണ്ടചാലില്‍ വീട്ടില്‍ വിജയന്‍ (59) ആണ് വെട്ടേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. വിജയനെ വെട്ടുന്നത് തടയാന്‍ ശ്രമിച്ച ഭാര്യ അംബികയ് (52)ക്കും വെട്ടേറ്റു. ഭാര്യാ മാതാവ് കൗസല്യ (83), മകന്‍ അനീഷ് (31) എന്നിവര്‍ക്കും പരിക്കേറ്റു.
ഞായറാഴ്ച ഉച്ചതിരിഞ്ഞു ടൗണ്‍ഹാള്‍ പരിസരത്തു വച്ചു മകന്‍ വിനീതുമായി ഗുണ്ടാ സംഘം വാക്കേറ്റം നടന്നിരുന്നു. ചുണ്ണാമ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിനു വഴിവച്ചത്. ഇതുസംബന്ധിച്ച് പരസ്പരം പോര്‍വിളിയും ഭീഷണിയും നടത്തി. രാത്രി 11ഓടെ വിനീതിനെ അന്വേഷിച്ച് മൂന്നു ബൈക്കുകളിലായി ഒമ്പതംഗ സംഘം വീട്ടിലെത്തി. സംഘത്തില്‍ വിജയന്റെ ബന്ധു കൂടിയുണ്ടായിരുന്നതിനാല്‍ ഇവരെ വീട്ടിനുള്ളില്‍ കയറ്റി. ഈ സമയം കൂടെയുണ്ടായിരുന്നവര്‍ വീട്ടിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിനീതിന്റെ പിതാവ് വിജയനെ വെട്ടുകയായിരുന്നു. ഈ സമയം വിനീത് ഈ വീട്ടിലെ മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. വിനീതും സമീപത്തുള്ള വീട്ടുകാരും ഉണര്‍ന്നുവരുന്നതിനു മുമ്പേ ഗുണ്ടാ സംഘം സ്ഥലംവിട്ടു.
സമീപവാസികളാണു ഓട്ടോറിക്ഷയില്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ അംബിക തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇരിങ്ങാലക്കുട കെഎസ്ഇ ലിമിറ്റഡ് കമ്പനിയിലെ പ്ലാന്റ് അറ്റന്‍ഡറാണ് വിജയന്‍. മക്കള്‍: വിനു, അനീഷ്, വിനീത്. മരുമകള്‍: അനു. ഇരിങ്ങാലക്കുട എസ്‌ഐ കെ എസ് സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ പ്രതികളായ മൂന്നുപേര്‍ കസ്റ്റഡിയിലുള്ളതായി പോലിസ് സ്ഥിരീകരിച്ചു. തുറവന്‍കാട് സ്വദേശികളാണ് പിടിയിലായിട്ടുള്ളത്. ഞായറാഴ്ച രാത്രി ടൗണ്‍ഹാള്‍ പരിസരത്തുവച്ചു വിജയന്റെ മകന്‍ വിനീതുമായി വാക്കേറ്റം നടന്നതും പോര്‍വിളി നടത്തിയതും ഇവരാണ്. പിടിയിലായവര്‍ മുമ്പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നും മറ്റു പ്രതികളെയും ഉടന്‍ പിടികൂടുമെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it