ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം ബലാല്‍സംഗമല്ല

അഹ്മദാബാദ്: ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം ബലാല്‍സംഗമായി കണക്കാക്കാനാവില്ലെന്ന്് ഗുജറാത്ത് ഹൈക്കോടതി. ഉഭയസമ്മതമില്ലാതെയുള്ള ലൈംഗികബന്ധം ഇന്ത്യന്‍ ശിക്ഷാ നിയമം 375 വകുപ്പ് പ്രകാരം ക്രിമിനല്‍ കുറ്റമാണെങ്കിലും ഈ നിയമപ്രകാരം ഭര്‍ത്താവിനെ വിചാരണ ചെയ്യാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഭാര്യയുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ നടത്തുന്ന ലൈംഗികബന്ധം ബലാല്‍സംഗമായല്ല പരിഗണിക്കേണ്ടതെന്നും എന്നാല്‍ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനും വദന സുരതത്തിനും നിര്‍ബന്ധിക്കുന്നത് ക്രൂരതയായി കണക്കാക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, മാരിറ്റല്‍ റേപ്പ് (ഭര്‍ത്താവ് ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നത്) നിയമവിരുദ്ധമാക്കുന്നതിലൂടെ മാത്രമേ വിവാഹ ജീവിതത്തിലെ വിനാശകരമായ മനോഭാവത്തിന് തടയിടാനാവൂ എന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിനെതിരേ ഭാര്യ നല്‍കിയ ബലാല്‍സംഗ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം നടത്തിയത്.  ബലാല്‍സംഗം പരാമര്‍ശിക്കുന്ന 376ാം വകുപ്പ് പ്രകാരം ഭര്‍ത്താവിനെതിരേ കേസെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പോലിസ് ഫയല്‍ ചെയ്ത എഫ്‌ഐആര്‍ ഭാഗികമായി റദ്ദാക്കിയ കോടതി പകൃതി വിരുദ്ധ പീഡനത്തിനെ
ഭാര്യയോടു ഭര്‍ത്താവ് ചെയ്യുന്ന ക്രൂരത തടയുന്ന 498ാം വകുപ്പും ഉള്‍പ്പെടുത്തി കേസ് ഫയല്‍ ചെയ്യാന്‍ പോലിസിന് നിര്‍ദേശം നല്‍കി. വൈവാഹിക ജീവിതത്തിലെ ബലാല്‍സംഗവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ട് വരാന്‍ പോലും ആരും തയ്യാറാവുന്നില്ല. വിവാഹിതരായ സ്ത്രീകള്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും തുല്യ സംരക്ഷണം നല്‍കാത്ത ഈ നിയമത്തെ കുറിച്ച് ചര്‍ച്ചകളുണ്ടാവേണ്ടതുണ്ടെന്നും ജസ്റ്റിസ് പര്‍ദിവാള അഭിപ്രായപ്പെട്ടു. മാരിറ്റല്‍ റേപ്പ് എന്നത് ഒരിക്കലും ഭര്‍ത്താക്കന്‍മാരുടെ അവകാശമല്ല. പകരം അത് ക്രിമിനല്‍വല്‍ക്കരിക്കേണ്ട അനീതിയും അക്രമവുമാണ്. മാരിറ്റല്‍ റേപ്പിന്റെ നിയമപരമായ നിരോധനമാണ് ആദ്യം വേണ്ടതെന്നും ജസ്റ്റിസ് പര്‍ദിവാള അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it