Flash News

ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു ; അക്രമം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്ന് പരാതി



ചെങ്ങന്നൂര്‍: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. കാരയ്ക്കാട് പള്ളിപ്പടി നെടിയകാല വടക്കേതില്‍ മനു ഭവനത്തില്‍ ബിനുകുമാറിന്റെ ഭാര്യ ധന്യ കൃഷ്ണ (33) ആണ് ഗുരുതര പരിക്കേറ്റ് കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 6നായിരുന്നു സംഭവമെന്ന് പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് ബിനുകുമാര്‍ തന്നെ ക്രൂരമായി മര്‍ദിച്ച ശേഷം വീടിനു പുറത്തു സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് ശരീരത്തിലേക്ക് എറിഞ്ഞുവെന്നും പരിക്കേറ്റ തന്നെ പിറ്റേ ദിവസം പുനലൂരില്‍ നിന്നു മാതാവെത്തിയാണ് ആശുപത്രിയിലാക്കിയതെന്നും പറയുന്നു. ആശുപത്രിയില്‍ പോയപ്പോള്‍ ഇളയ കുട്ടിയെ മാത്രമാണ് കൂടെ കൂട്ടിയതെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുന്ന മൂത്ത കുട്ടിയെയും ഉപദ്രവിക്കുമോ എന്ന ഭയത്താലാണ് പോലിസില്‍ പരാതിപ്പെടാതിരുന്നത് എന്നുമാണ് ഇവര്‍ പറയുന്നത്. ചികിത്സ തേടിയ ആശുപത്രി അധികൃതര്‍ പോലിസില്‍ വിവരം അറിയിച്ചതനുസരിച്ച് പുനലൂര്‍ പോലിസ് കേസ് എടുക്കുകയും ചെങ്ങന്നൂര്‍ പോലിസിനു കൈമാറുകയുമായിരുന്നു. ആസിഡ് ആക്രമണം കേസായതോടെ ഭര്‍ത്താവ് ബിനുകുമാറും ഇയാളുടെ മാതാപിതാക്കളും ഒളിവിലാണ്. വീടിനു സമീപം കോട്ട എന്ന സ്ഥലത്ത് ഒരു വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പിലെ തൊഴിലാളിയാണ് ഇയാള്‍. 2007ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ സമയം മുതല്‍ കൂടുതല്‍ സ്ത്രീധന പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ഇയാള്‍ വഴക്കുണ്ടാക്കുകയും സ്ഥിരമായി മര്‍ദിക്കുകയും ചെയ്യുമായിരുന്നു എന്നാണ് പരാതിയിലുള്ളത്. ആക്രമണം നടന്ന ദിവസം രാത്രി പുലരുവോളം വേദന സഹിച്ചു മുറിയില്‍ കഴിഞ്ഞ തന്നെ ആശുപത്രിയിലാക്കാന്‍ പോലും ഭര്‍ത്താവ് ശ്രമിച്ചില്ലെന്നും പരാതിയിലുണ്ട്. എന്നാല്‍, ആസിഡ് ഒഴിച്ചുവെന്നത് കെട്ടിച്ചമച്ച പരാതിയാെണന്നും ഭാര്യയുടെ അമിതമായ മൊബൈല്‍ഫോണ്‍ ഉപയോഗത്തെ ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിനു കാരണമായതെന്നും ബിനുകുമാറിന്റെ ബന്ധുക്കള്‍ പറയുന്നു. ചില ദിവസങ്ങളില്‍ രാത്രി പുലരുവോളം ഇവര്‍ പലരുമായും ഫോണില്‍ ബന്ധപ്പെടുന്നതായും ശ്രദ്ധയില്‍ പെട്ടതോടെയുള്ള ചോദ്യം ചെയ്യലില്‍ ഫോണ്‍ ഒളിപ്പിച്ചുവയ്ക്കാന്‍ ഭാര്യ ശ്രമിച്ചതാണ് ഏറ്റവും അവസാനത്തെ തര്‍ക്കമെന്നും ഫോണിനായുള്ള പിടിവലിക്കിടയില്‍ ഭാര്യക്ക് പരിക്കേല്‍ക്കുകയായിരുന്നു എന്നുമാണ് ബന്ധുക്കളുടെ വാദം.
Next Story

RELATED STORIES

Share it