ഭരണ-പ്രതിപക്ഷ അഴിമതി പുറത്ത് കൊണ്ടുവരണം: കാംപസ് ഫ്രണ്ട്

കോഴിക്കോട്: മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ലംഘിച്ചാണ് കണ്ണൂരിലെയും പാലക്കാട്ടിലെയും മെഡിക്കല്‍ കോളജുകളിലെ നിയമനമെന്നറിഞ്ഞിട്ടും നിയമസഭയില്‍ ഒത്തുകളിച്ച ഭരണ-പ്രതിപക്ഷ കൂട്ടുകെട്ടിലെ അഴിമതി പുറത്ത് കൊണ്ടുവരണമെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി. ഇത്തരം വിദ്യാഭ്യാസ കച്ചവടത്തിലൂടെ അര്‍ഹരായ വിദ്യാര്‍ഥികളുടെ അവസരമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങി നടത്തിയ നിയമനങ്ങള്‍ തെറ്റാണെന്നു കണ്ടെത്തിയിട്ടും ബില്ല് നിയമസഭയില്‍ പാസാക്കിയതില്‍ ദുരൂഹതയുണ്ട്.
നിലവിലെ സുപ്രിംകോടതി വിധിയിലൂടെ സര്‍ക്കാരിന്റെ കപടമുഖമാണ് പുറത്തായിരിക്കുന്നത്. പുറത്തായ 180 വിദ്യാര്‍ഥികളുടെ നിയമനം അനധികൃതമാണെങ്കില്‍ അത് അനുവദിക്കാനാവാത്തതാണ്. ഇനിയും അര്‍ഹരായ വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തരുതെന്നും ഇതിലെ അഴിമതി പുറത്ത് കൊണ്ടുവരണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍, വൈസ് പ്രസിഡന്റ് നസീഹ ഹുസയ്ന്‍, സെക്രട്ടറിമാരായ മുഹമ്മദ് റിഫ, സി പി അജ്മല്‍, ഖജാഞ്ചി ഷഫീഖ് കല്ലായി, എസ് മുഹമ്മദ് റാഷിദ്, വി മുഹമ്മദ് സാദിഖ്, പി വി ഷഫീഖ്, ഹസ്‌ന ഫെബിന്‍, ആസിഫ് നാസര്‍, ആരിഫ് ബിന്‍ സലീം, ആരിഫ് മുഹമ്മദ് സംസാരിച്ചു.
Next Story

RELATED STORIES

Share it