ഭരണത്തുടര്‍ച്ചയ്ക്ക് വിധിയെഴുത്ത്

ഉമ്മന്‍ചാണ്ടി 

ഇതാ സര്‍ക്കാര്‍ വീഴുന്നുവെന്നു പറഞ്ഞിടത്തുനിന്ന് ഇതാ ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ തിരിച്ചുവരാന്‍ പോവുന്നുവെന്ന് ജനങ്ങള്‍ പറയുന്നിടത്തേക്ക് എത്തിയതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നാലരവര്‍ഷത്തെ ചരിത്രം. സമാനതകളില്ലാത്ത വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിച്ചതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് സര്‍ക്കാരിനെ ജനങ്ങളുടെ ഇടയില്‍ പ്രതിഷ്ഠിച്ചത്.
കേവല ഭൂരിപക്ഷമായ 71 സീറ്റിനേക്കാള്‍ ഒരു സീറ്റ് മാത്രമാണ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ അധികകാലം നില്‍ക്കില്ലെന്നു പ്രതിപക്ഷം പ്രവചിക്കുകയും ഹീനമായ കരുക്കള്‍ നീക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് ഓരോ ദിവസവും അവര്‍ കല്ലും മുള്ളും വാരിവിതറി. നാലരവര്‍ഷം തീക്കനലുകളിലൂടെയാണു നടന്നത്. ഒരു സര്‍ക്കാരും ഇത്രയും അഗ്നിപരീക്ഷണങ്ങളില്‍ക്കൂടി കടന്നുപോയിട്ടില്ല. ഇത്രയും വന്യമായ ആരോപണങ്ങള്‍ക്ക് ഇരയായിട്ടില്ല. ഇത്രയും വെല്ലുവിളികളെ നേരിട്ടിട്ടില്ല. അതോടൊപ്പം സിപിഎം അഴിച്ചുവിട്ട സമരാഭാസങ്ങളെയും നേരിടേണ്ടിവന്നു. പതിനായിരങ്ങളുമായി സെക്രട്ടേറിയറ്റ് വളയുക, ക്ലിഫ്ഹൗസ് ഉപരോധിക്കുക, വഴിയില്‍ തടയുക, നിയമസഭയെ ബന്ദിയാക്കുക തുടങ്ങിയ എത്രയെത്ര പ്രാകൃതമായ സമരമുറകള്‍. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് മുറിവേല്‍പ്പിക്കുന്നതു വരെ അവ എത്തി.
ഇതിനിടയിലാണ് നിയമസഭയിലേക്ക് മൂന്ന് ഉപതിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും നടന്നത്. ഓരോ തവണയും യുഡിഎഫിന് പരാജയം പ്രവചിച്ചവരാണു പ്രതിപക്ഷം. പക്ഷേ, എല്ലാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് തിളക്കമാര്‍ന്ന വിജയം നേടി. പ്രതിപക്ഷവും അവരോടൊപ്പം ചില മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചിട്ടും ജനങ്ങള്‍ യുഡിഎഫിനൊപ്പം നിന്നു. ഓരോ പ്രതിസന്ധിഘട്ടത്തിലും അവര്‍ യുഡിഎഫിനു കൈത്താങ്ങായിരുന്നു. അവര്‍ പരസ്യമായി ഇറങ്ങി പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയോ അവരുടെ നേരേ ആക്രോശിക്കുകയോ ചെയ്തില്ല. മറിച്ച്, അവരുടെ പ്രാര്‍ഥനകളില്‍, ആശംസകളില്‍, പ്രവൃത്തികളില്‍ യുഡിഎഫ് ഉണ്ടായിരുന്നു. കാരണം, സമൂഹത്തില്‍ അര്‍ഹിക്കുന്ന ഓരോ വ്യക്തിയെയും ഈ സര്‍ക്കാര്‍ തൊട്ടിട്ടുണ്ട്. ഓരോ പ്രദേശത്തും സര്‍ക്കാരിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
വികസനവും കരുതലും യുഡിഎഫിനു വെറുമൊരു മുദ്രാവാക്യമല്ല. ഹൃദയത്തോടു ചേര്‍ത്തുവച്ച കര്‍മപരിപാടിയാണ്. ഈ ആയുധങ്ങള്‍ ഉപയോഗിച്ചാണു ഞങ്ങള്‍ സിപിഎമ്മിനെ നേരിട്ടത്. 35 വര്‍ഷത്തിനുശേഷം പുതിയ മെഡിക്കല്‍ കോളജുകള്‍, ഇടുക്കി അണക്കെട്ടിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനും ശേഷം സംസ്ഥാനത്ത് വന്‍കിട പദ്ധതികളുടെ സഫലീകരണം, റോഡുകളും പാലങ്ങളുമായി അടിസ്ഥാന വികസന രംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍. വന്‍കിട പദ്ധതികളെ നവരത്‌ന പദ്ധതികളെന്നു പേരിട്ട് അവയുടെ നടത്തിപ്പ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാക്കി. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു ടീമായി പ്രവര്‍ത്തിച്ചു.
വികസനത്തെക്കാള്‍ ക്ഷേമം ഒരുപിടി മുന്നിട്ടു നില്‍ക്കണമെന്ന് യുഡിഎഫിനു നിര്‍ബന്ധമുണ്ടായിരുന്നു. കാരണം, അതു സാധാരണക്കാര്‍ക്കുള്ളതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ജനങ്ങളുടെ ബുദ്ധിമുട്ടുകളിലേക്ക് സര്‍ക്കാരിന്റെ സഹായഹസ്തം നീണ്ടു. നിലവിലുണ്ടായിരുന്ന ക്ഷേമപദ്ധതികളെല്ലാം തുടരുകയും കൂടുതല്‍ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്തു. 1,11,111 പേര്‍ക്കു 810 കോടി രൂപയുടെ സഹായം ലഭിച്ച കാരുണ്യ ബെനവലന്റ് ഫണ്ട്, 700 കോടിയുടെ സഹായം വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, 7.86 ലക്ഷം പേരുടെ പരാതികള്‍ പരിഹരിച്ച ജനസമ്പര്‍ക്ക പരിപാടി, ആരോഗ്യവകുപ്പിന്റെയും സാമൂഹികക്ഷേമ വകുപ്പിന്റെയും കീഴിലുള്ള നിരവധി പരിപാടികള്‍ തുടങ്ങിയവയിലൂടെ സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. പട്ടികജാതി-വര്‍ഗം, മല്‍സ്യത്തൊഴിലാളികള്‍, കയര്‍ത്തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ ദുര്‍ബല വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സംരക്ഷണംതീര്‍ത്തു.ബാര്‍ ഹോട്ടലുകള്‍ പൂട്ടിയതോടെ വീടുകളില്‍ സമാധാനവും സാമ്പത്തികഭദ്രതയും ഉണ്ടായി.
തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിച്ചതാണ് സര്‍ക്കാരിന്റെ മറ്റൊരു നേട്ടം. അധികാരവികേന്ദ്രീകരണത്തിലും പഞ്ചായത്തീരാജ് ശാക്തീകരണത്തിലും കേരളം ദേശീയതലത്തില്‍ കൊടിപാറിച്ചു. ഏറ്റവും മികച്ച പഞ്ചായത്തീരാജുള്ള സംസ്ഥാനത്തിനുള്ള പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് സംസ്ഥാന പഞ്ചായത്ത് മന്ത്രി ഡോ. എം കെ മുനീര്‍ കഴിഞ്ഞ വര്‍ഷം ഏറ്റുവാങ്ങി. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് മുഖാന്തരം നടത്തിയ സ്വതന്ത്ര പഠനത്തിലൂടെയാണ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തിയത്.
സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തായി കൊല്ലം, ബ്ലോക്ക് പഞ്ചായത്തായി ഇടുക്കിയും വെളിയനാടും ഗ്രാമപ്പഞ്ചായത്തായി നാദാപുരവും കവിയൂരും ഗ്രാമസഭയായി മണീട് എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് പ്രാദേശിക വകഭേദത്തോടെ കേരള മോഡല്‍ അധികാരവികേന്ദ്രീകരണം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് കേന്ദ്ര പഞ്ചായത്ത്കാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഇപ്രകാരം ചെയ്താല്‍ മാത്രമേ 14ാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് സംസ്ഥാനങ്ങള്‍ക്കു ലഭിക്കുകയുള്ളൂവെന്ന് കേന്ദ്രം മുന്നറിയിപ്പും നല്‍കി. രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമങ്ങള്‍ക്ക് കേരളത്തിലെ 1,199 തദ്ദേശ സ്ഥാപനങ്ങള്‍ മാതൃകയാവുന്നു. ഇതു കേരളത്തിന്റെ അഭിമാനമുഹൂര്‍ത്തമാണ്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതില്‍ പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്നു. അതിനു കൂടുതല്‍ ഫണ്ട് അനുവദിക്കുകയും അതു വിനിയോഗിക്കാന്‍ ജനകീയ കമ്മിറ്റികളെ അനുവദിക്കുകയും പഞ്ചവല്‍സരപദ്ധതി ഏര്‍പ്പെടുത്തുകയും ഗ്രാമസഭകളെ ശക്തിപ്പെടുത്തുകയും ചെയ്തു. 12ാം പഞ്ചവല്‍സര പദ്ധതിയില്‍ 2012-13 മുതല്‍ 2015-16 വരെയുള്ള നാലുവര്‍ഷം യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ബജറ്റ് വിഹിതം 26,450.46 കോടി രൂപയാണ്. അതേസമയം, 11ാം പഞ്ചവല്‍സര പദ്ധതിയിലെ 2008-09 മുതല്‍ 2011-12 വരെയുള്ള നാലുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് 12,369.88 കോടി രൂപ മാത്രം.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടും അതു നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്‍കിയതോടെ അവര്‍ ഭാവനാസമ്പന്നമായ പദ്ധതികള്‍ നടപ്പാക്കി. ജലവൈദ്യുതപദ്ധതി വരെ നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങളുണ്ട്. അശരണരായവരെ സംരക്ഷിക്കുന്ന ആശ്രയ പദ്ധതി എല്ലാ തദ്ദേശ സ്ഥാപനങ്ങളും നടപ്പാക്കിയതില്‍ എനിക്കേറെ ആഹ്ലാദമുണ്ട്. ശ്മശാനം ഇല്ലാത്തതുമൂലം അടുക്കള പൊളിച്ച് മരിച്ചവരെ സംസ്‌കരിക്കുന്ന ദയനീയാവസ്ഥ പരിഹരിക്കാന്‍ പൊതുശ്മശാനം തുടങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിച്ചു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും അതിന്റെ ബഹുസ്വരതയാണ്. അത് ഇല്ലായ്മ ചെയ്യുന്നതരത്തിലുള്ള അപായസൂചനകളാണ് മുഴങ്ങുന്നത്. ഗോവധത്തിന്റെ പേരില്‍ അരുംകൊലകള്‍ നടത്തുക, ദലിതരെ ചുട്ടുകൊല്ലുക, എംഎല്‍എയെ കരിഓയില്‍കൊണ്ട് അഭിഷേകം ചെയ്യുക, പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ പാടാന്‍ അനുവദിക്കാതിരിക്കുക, ക്രിക്കറ്റ് കളി വിലക്കുക, കല്‍ബുര്‍ഗിയെപ്പോലുള്ള പുരോഗമനവാദികളെ കൊലപ്പെടുത്തുക, മദര്‍ തെരേസയുടെ ജീവകാരുണ്യപ്രവര്‍ത്തനത്തെ വരെ അധിക്ഷേപിക്കുക, ഗാന്ധിഘാതകന്‍ ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ബലിദാനദിനമായി ആചരിക്കുക തുടങ്ങിയ സംഭവങ്ങള്‍ രാജ്യത്തെ അസ്വസ്ഥമാക്കിയിരിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് കേരളത്തില്‍നിന്നുള്‍പ്പെടെ നാല്‍പ്പതോളം പ്രമുഖ എഴുത്തുകാരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചത്. രാഷ്ട്രപതി ശക്തമായ മുന്നറിയിപ്പു മുഴക്കി. എന്നിട്ടും പ്രധാനമന്ത്രി പാലിക്കുന്ന മൗനം ആശങ്കാജനകമാണ്.
എല്ലാ തിരഞ്ഞെടുപ്പുകളും പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും മുന്നണികളുടെയും പാര്‍ട്ടികളുടെയും വിലയിരുത്തലാണ് എന്ന എന്റെ നിലപാട് ആവര്‍ത്തിക്കുന്നു. കൊത്തിനുറുക്കിയതുകൊണ്ടോ, സാമ്പാര്‍ മുന്നണി ഉണ്ടാക്കിയതുകൊണ്ടോ ജനവിശ്വാസം ആര്‍ജിക്കാനാവില്ല. അതു നേടാന്‍ നാടിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നതല്ലാതെ കുറുക്കുവഴിയില്ല. യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലരവര്‍ഷം സമാനതകളില്ലാത്ത രീതിയില്‍ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. പ്രാദേശിക സര്‍ക്കാരുകളെ ശാക്തീകരിച്ചു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കി. നിയമവാഴ്ചയ്‌ക്കെതിരേ ഉയര്‍ന്ന എല്ലാ വെല്ലുവിളികളെയും നിയമപരമായി അമര്‍ച്ചചെയ്തു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരം വീണ്ടും ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്കുള്ള ആശിര്‍വാദം കൂടിയായിരിക്കും അത്.
Next Story

RELATED STORIES

Share it