ഭരണഘടനാവാദത്തിന്റെ പിന്നാമ്പുറം

ബാബുരാജ് ബി എസ്

എന്തുകൊണ്ടോ കുറച്ചായി ഭരണഘടനയാണു നമ്മുടെ ചര്‍ച്ചകളുടെ കേന്ദ്രബിന്ദു. ജെഎന്‍യുവിലെ വിദ്യാര്‍ഥി കനയ്യകുമാര്‍ തന്റെ അറസ്റ്റിനു തൊട്ടു മുമ്പു നടത്തിയ പ്രസംഗത്തിലും അക്കാര്യം സൂചിപ്പിച്ചിരുന്നു. ആര്‍എസ്എസുകാര്‍ തന്നെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്നും അവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം അദ്ദേഹം അംബേദ്ക്കറെ പരാമര്‍ശിച്ചു. അംബേദ്ക്കറില്‍ തനിക്കു വിശ്വാസമുണ്ടെന്നു പറഞ്ഞ അടുത്ത നിമിഷം തനിക്കു ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം ആണയിട്ടു. അംബേദ്ക്കറെ ഭരണഘടയോടു ചേര്‍ത്തുവയ്ക്കുകയായിരുന്നു കനയ്യകുമാര്‍.
കനയ്യക്കു ശേഷം അറസ്റ്റ് ചെയ്യപ്പെട്ട ഉമര്‍ ഖാലിദും സമാനമായ അവസ്ഥയില്‍ ശ്രദ്ധേയമായ ഒരു പ്രസംഗം നടത്തിയിരുന്നു. രാജ്യദ്രോഹത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ഭരണഘടനയോടുള്ള ബാധ്യതയെക്കുറിച്ച് ഉമര്‍ ഒന്നും പറഞ്ഞില്ല. അതേസമയം, ഗിലാനിക്കാവട്ടെ ചര്‍ച്ചകളില്‍ പോലും ഇടംപിടിക്കാനാവാതെ തടവുജീവിതത്തിലേക്കു പോവേണ്ടിയും വന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇന്ത്യയില്‍ ഭരണഘടനാപരമല്ലാത്ത ഒരു അവസ്ഥ സംജാതമായെന്നു നമ്മുടെ രാഷ്ട്രീയ നിരീക്ഷകരും രാഷ്ട്രീയപ്രവര്‍ത്തകരും കരുതുന്നുണ്ടോ? അവരില്‍ ആ വിശ്വാസം രൂഢമൂലമായതിനാലാണോ ചില പ്രതിസന്ധി ഘട്ടങ്ങളിലെങ്കിലും അവര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതിനെക്കുറിച്ചു സംസാരിക്കുന്നത്? യഥാര്‍ഥത്തില്‍ ഭരണഘടന എന്നാല്‍ എന്താണ്? ഇതിനെ രണ്ടു വശങ്ങളില്‍ നിന്നു നോക്കിക്കാണാം. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ജനങ്ങളുടെ ഭാഗത്തുനിന്നും. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു ഭരണഘടനയെ കാണുകയെന്നതാണു വ്യവസ്ഥാപിത രീതി. അവിടെ പൗരന്റെ മുഴുവന്‍ വ്യവഹാരങ്ങളുടെയും പരമാധികാരിയായി ഭരണകൂടം സങ്കല്‍പ്പിക്കപ്പെടുന്നു. എന്നാല്‍, ജനങ്ങളുടെ ഭാഗത്തുനിന്നു നോക്കുമ്പോള്‍ വ്യത്യസ്തമായ ചിത്രമാണ് ലഭിക്കുന്നത്. അതുപ്രകാരം ഭരണഘടനാപരമായ അധികാരം പൗരനു മുകളിലുള്ള 'പരമാധികാര'ത്തെ പരിമിതപ്പെടുത്തുകയാണു ചെയ്യുന്നത്. ഭരണകൂട അധികാരം ഏതൊക്കെ മേഖലകളില്‍ ബാധകമാണെന്നു ഭരണഘടന വിശദീകരിക്കുന്നുവെന്നതു സത്യം തന്നെ. ഒപ്പം ഏതൊക്കെ മേഖലകളില്‍ ബാധകമല്ലെന്ന സൂചനയും കൂടിയാണത്.
ഒരു ഭരണകൂടത്തിനും സ്വന്തം പൗരനു മുകളില്‍, അത് ഏതെങ്കിലും തരത്തില്‍ നിര്‍വചിക്കപ്പെടാത്തിടത്തോളം യാതൊരു അധികാരവുമില്ല. ഏതെങ്കിലുമൊരിടത്തു തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കണമെന്ന് ആഗ്രഹിക്കുമ്പോഴാണു ഭരണകൂടം ഒരു പുതിയ നിയമത്തിനു രൂപം കൊടുക്കുന്നത്. അതുവരെയും ആ മേഖല ഭരണകൂടത്തിന്റെ സ്വാധീനവലയത്തിനു പുറത്തായിരിക്കുമെന്നാണ് അതിനര്‍ഥം. അതേസമയം, തങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍, ഇഷ്ടമുള്ളിടത്ത് നിയമ നിര്‍മാണത്തിലൂടെ സ്വാധീനം ചെലുത്താനുള്ള അവകാശം സ്വയംസിദ്ധമാണെന്നിടത്താണ് ഭരണകൂടത്തിന്റെ പരമാധികാരം കുടികൊള്ളുന്നത്. സ്വേച്ഛാധിപത്യത്തിലേക്കുള്ള പാതയും ഈ സാധ്യതയിലാണ് ഉള്ളടങ്ങിയിരിക്കുന്നത്.
ഒരു നിശ്ചിത സ്ഥലരാശിക്കുള്ളില്‍ ബാധകമാവുന്ന ഭരണഘടനാപരമായ അവകാശങ്ങള്‍, ഭരണകൂടത്തിനു പൗരനു മുകളില്‍ അധികാരവും പൗരനു പൗരാവകാശങ്ങളും പ്രദാനം ചെയ്യുന്നു. എന്നാല്‍, ഈ പൗരാവകാശങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ലഭ്യമാവണമെന്നില്ലെന്നു പ്രായോഗികമായി നമുക്കറിയാം. പരമാധികാരം എന്ന ആശയത്തെ മാത്രം പരിശോധിച്ചുകൊണ്ട് ഈ പ്രതിഭാസത്തെ നമുക്കു മനസ്സിലാക്കാനാവില്ല.
ആധുനിക ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നതു പരമാധികാര ശക്തിയുടെ അധികാര വിന്യാസ യുക്തിക്കനുസരിച്ചല്ലെന്നു ഫൂക്കോ പറയുന്നു. പരമാധികാരത്തിനു പകരം ഭരണത്തിന്റെ സൂക്ഷ്മതകളിലാണ് അദ്ദേഹത്തിന്റെ ഊന്നല്‍. 19ാം നൂറ്റാണ്ടു മുതല്‍ ജന സമൂഹത്തിന്റെ ആകമാനമുള്ള ക്ഷേമം എന്ന ആശയത്തിനുള്ളിലാണു ഭരണകൂടങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനക്ഷേമത്തിനു വേണ്ടി ഏതെങ്കിലും ഒരു വിഭാഗത്തെ പരിഗണനയ്ക്കു വിധേയമാക്കാന്‍ ഇതുവഴി ഭരണകൂടത്തിനു കഴിയുന്നു. സാങ്കേതികമായി പൗരനായിരിക്കുമ്പോഴും പൗരത്വ നിഷേധങ്ങള്‍ ഉടലെടുക്കുന്നതും ഈ പഴുതുകളിലൂടെയാണ്. പൊതുജനക്ഷേമം എന്ന ആശയത്തെ സുരക്ഷയുമായാണ് ഇപ്പോള്‍ ബന്ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തോടുള്ള കൂറും സ്‌നേഹവും പരിശോധിക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. മതം, പ്രദേശം, പാരമ്പര്യം, വംശം, വിശ്വാസം തുടങ്ങി എന്തും ഈ പരിശോധനയുടെ മാനദണ്ഡങ്ങളില്‍ പെടും.
ദേശീയതയോടുള്ള കൂറ് സ്വാതന്ത്ര്യം മുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആശയമാണ്. സ്ഥലപരമായ ദേശീയത, സാംസ്‌കാരിക ദേശീയതയ്ക്കു വഴി മാറിയതോടെ പല ജനവിഭാഗങ്ങളും ദേശീയതയുടെ യുക്തിക്കു പുറത്തേക്ക് ആനയിക്കപ്പെടാന്‍ നിര്‍ബന്ധിതരായി. ഇന്ത്യന്‍ സ്ഥലപരദേശീയതയ്ക്കു പുറത്തു രൂപംകൊണ്ട മുസ്‌ലിം-ക്രിസ്ത്യന്‍ മതധാരകളില്‍ വിശ്വസിക്കുന്നവര്‍ അപര സ്ഥാനത്തേക്ക് ആനയിക്കപ്പെടുന്നതിനു ചെറിയൊരു പ്രാഥമിക തള്ളല്‍ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. ഇന്ത്യാ വിഭജനവും അതുമായി ബന്ധപ്പെട്ടുള്ള വ്യവഹാരങ്ങളുമാണ് ഈ തള്ളല്‍ പ്രദാനം ചെയ്തത്. ബിജെപിയും സംഘപരിവാര സംഘടനകളും ചേര്‍ന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തുന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയ ചര്‍ച്ചകള്‍ ഇവയെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. പൗരത്വ നിഷേധത്തിന്റെ പൊതു അന്തരീക്ഷം എന്നത്തേക്കാളും രൂക്ഷമായി ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നു.
സമീപകാല ചര്‍ച്ചകളിലേക്കു നമുക്കു തിരിച്ചുവരാം. ഭരണഘടനയുടെ സാധുത നിഷേധിക്കപ്പെടുന്നിടത്തു നിന്നായിരുന്നില്ല ആ ചര്‍ച്ചകളൊന്നും ഉദ്ഭവിച്ചത്. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ ഇല്ലയോ എന്നതായിരുന്നു ഉയര്‍ത്തപ്പെട്ട കാതലായ ചോദ്യം. ഫേസ്ബുക്ക് ചര്‍ച്ചകളിലും ഓണ്‍ ലൈന്‍ മാധ്യമങ്ങളും ഈ ചര്‍ച്ചകള്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ തന്നെ പ്രതിഷ്ഠിക്കുകയുണ്ടായി. സായുധ സമരം പ്രഖ്യാപിച്ചിട്ടുള്ള മാവോവാദി വീക്ഷണക്കാര്‍ക്കെതിരേയാണ് ഈ ചോദ്യം ഉപയോഗിക്കാറുള്ളതെങ്കിലും മത ന്യൂനപക്ഷങ്ങളാണ് പ്രധാന ഇരകള്‍, പ്രത്യേകിച്ചു മുസ്‌ലിംകള്‍. ഒരുപക്ഷേ, മാവോവാദികളേക്കാള്‍ മുസ്‌ലിംകളായിരിക്കും ഈ ചോദ്യങ്ങളിലൂടെ കൂടുതല്‍ അപരവല്‍ക്കരിക്കപ്പെടുന്നത്. 2010ല്‍ നടന്ന ഇഎംഎസിന്റെ ലോകം സെമിനാറില്‍ പിണറായി ഉന്നയിച്ച ഒരു പ്രശ്‌നം ശ്രദ്ധേയമായിരുന്നു. ദേശീയതയെ അംഗീകരിക്കാത്ത വിഘടന സ്വഭാവമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി എന്നായിരുന്നു പിണറായിയുടെ ആരോപണം. വിവിധ മുസ്‌ലിം സംഘടനകള്‍ ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി ഇത്തരം ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ എന്ന ചോദ്യം തികച്ചും സ്വാഭാവികമായാണു പലരും കണക്കാക്കുന്നത്. ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ അവിടുത്തെ നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ടല്ലോ എന്ന ലളിതബുദ്ധിയില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ പുറപ്പെടുന്നത്. ഈ വാദങ്ങള്‍ ഉയര്‍ത്തുന്നവരെ സംബന്ധിച്ചടത്തോളം ഭരണഘടന ഒരു ഫിനിഷ്ഡ് പ്രൊഡക്റ്റാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ പുസ്തകത്തിനോടു യോജിക്കുന്നുണ്ടോ വിയോജിക്കുന്നുണ്ടോ എന്ന ചോദ്യം അസ്ഥാനത്തല്ല. യോജിക്കുന്നവര്‍ പൗരാവകാശങ്ങള്‍ ലഭ്യമായവരാണെങ്കില്‍ വിയോജിക്കുന്നവര്‍ക്ക് അവകാശങ്ങള്‍ക്ക് അര്‍ഹതയില്ല. ദേശീയതയുടെ മിത്രങ്ങളെയും ശത്രുക്കളെയും നിര്‍വചിക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായി ഇത്തരം ചോദ്യങ്ങള്‍ മാറുന്നതോടെയാണ് ഇവ കൂടുല്‍ രൗദ്രഭാവം ആര്‍ജിക്കുന്നത്.
ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന പ്രഖ്യാപനങ്ങള്‍ പലപ്പോഴും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാത്ത അപരരെ നിര്‍വചിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. ഭരണഘടനാ വിരുദ്ധരുടെ ലീഗിലേക്കു തങ്ങളെയും തള്ളിമാറ്റുമ്പോള്‍ ചിലരെങ്കിലും അത്തരം അഭിപ്രായങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നതില്‍ ആരെയും കുറ്റപ്പെടുത്താനാവില്ല. ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും സങ്കുചിത ദേശീയതയുടെയും അതേ യുക്തിയാണു കനയ്യകുമാറിന്റെ ഭരണഘടനാ അനുകൂല പ്രസംഗങ്ങളും പ്രകടിപ്പിക്കുന്നത്. പോരാളിയും ജയിലിലടയ്ക്കപ്പെട്ടവനുമായ ഒരു യുവ പൗരനെന്ന നിലയില്‍ അതു പൊറുക്കാവുന്നതേയുള്ളൂ.
അതേസമയം, ഇടതുപക്ഷത്തിന്റെയും ജനാധിപത്യവാദികളുടെയും മുന്‍കൈയില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഭരണഘടനാ യുക്തികള്‍ അങ്ങനെ തള്ളിക്കളയാവുന്നതല്ല. ഭരണഘടനയ്‌ക്കെതിരേ നില്‍ക്കുന്നവരുടെയും രാജ്യദ്രോഹികളുടെയും കൈ വെട്ടാന്‍ നിര്‍ദേശിക്കുന്ന ഇടതുപക്ഷ ക്കാരുള്ള രാജ്യമാണല്ലോ നമ്മുടെത്. $
Next Story

RELATED STORIES

Share it