kozhikode local

ഭരണകൂട വേട്ടയില്‍ പ്രതിഷേധിക്കുക: സാംസ്‌കാരിക പ്രവര്‍ത്തകര്‍

കോഴിക്കോട്: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണയെ അട്ടിമറിക്കാനുള്ള ഭരണകൂടത്തിന്റെ ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന അറസ്റ്റുകളെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രസ്താവിച്ചു.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അവസാന ഘട്ടത്തിലേക്കെത്തുന്ന ഈ വേളയില്‍ പോലിസ് ഹാജരാക്കിയ മുഴുവന്‍ സാക്ഷികളും കേസിനെതിരാണെന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ഇതിനെ മറികടക്കാന്‍ വേണ്ടിയാണ് തടവുകാരെ സഹായിക്കാന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന പേരില്‍ ആക്ടിവിസ്റ്റുകളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നത്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തികള്‍ നിരപരാധികളാണെന്നും അവരുടെമേല്‍ ചാര്‍ത്തിയ കേസുകള്‍ കെട്ടിച്ചമച്ചവയാണെന്നും ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും പലതവണ പ്രഖ്യാപിച്ചതാണ്. കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത തസ്‌നീം വിചാരണ തടവുകാരുടെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി ശ്രമിച്ചിരുന്ന വ്യക്തിയാണ്. തസ്‌നീം പിടിയിലകപ്പെട്ട് ഇതുവരെയായിട്ടും അറസ്റ്റ് രേഖപ്പെടുത്താതെയാണ് അദ്ദേഹത്തെ എറണാകുളത്തേക്ക് കൊണ്ടുപോയിട്ടുള്ളത്. ഇത് നിയമവ്യവസ്ഥ ഉറപ്പുനല്‍കുന്ന നീതിയുടെയും മനുഷ്യാവകാശത്തിന്റെയും ലംഘനം കൂടിയാണ്.
പ്രൊഫ. കെ എന്‍ പണിക്കര്‍, ബിആര്‍പി ഭാസ്‌കര്‍, ബി രാജീവന്‍, ഒ അബ്ദുറഹ്മാന്‍, എ കെ രാമകൃഷ്ണന്‍, കെഇഎന്‍, ഇ വി രാമകൃഷ്ണന്‍, ഗ്രോവാസു, കെ കെ കൊച്ച്, പ്രൊഫ. പി കോയ, പി സുരേന്ദ്രന്‍, സുനില്‍ പി ഇളയിടം, ടി ടി ശ്രീകുമാര്‍, പി കെ പാറക്കടവ്, ഭാസുരേന്ദ്ര ബാബു, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അഡ്വ. പി എ പൗരന്‍, കെ പി ശശി, എന്‍ പി ചെക്കുട്ടി എന്നിവരുള്‍പ്പടെ നിരവധി പ്രമുഖര്‍ പ്രസ്ഥാവനയില്‍ ഒപ്പുവച്ചു.
Next Story

RELATED STORIES

Share it