ബോംബ് പൊട്ടി യുവാവിന്റെ കൈപ്പത്തികള്‍ അറ്റു

കഴക്കൂട്ടം: നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു യുവാവിന്റെ കൈപ്പത്തികള്‍ അറ്റു. തുമ്പ കനാല്‍ പുറമ്പോക്കില്‍ ഷിജു (26) വിനെയാണു പരിക്കേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇയാളുടെ നില അതീവ ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഷിജുവിനെ ആശുപത്രിയിലെത്തിച്ച അഞ്ചംഗ സംഘം പോലിസ് എത്തിയതോടെ അപ്രത്യക്ഷരായി. ഇന്നലെ വൈകീട്ട് 6.30ഓടെ മേനംകുളം തുമ്പ കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കിനു കിഴക്കുഭാഗത്ത് പാര്‍വതീ പുത്തനാറിനോടു ചേര്‍ന്നുള്ള ആള്‍ത്താമസമില്ലാത്ത കുറ്റിക്കാട്ടിലാണ് സംഭവം. നാടന്‍ ബോംബ് നിര്‍മിക്കുന്നതിനിടെയായിരുന്നു അപകടം എന്നാണു വിവരം.
കുറ്റിക്കാട്ടില്‍ നിന്നു രക്തത്തില്‍കുളിച്ച നിലയില്‍ ഷിജുവിനെ അഞ്ചഗസംഘം ഓട്ടോയില്‍ കയറ്റി കൊണ്ടുപോവുന്നതു കണ്ടവര്‍ കഴക്കൂട്ടം പോലിസില്‍ അറിയിച്ചു. പോലിസ് കമ്മീഷണര്‍ ശിവവിക്രമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബോംബ് പൊട്ടിയാണ് അപകടമെന്നു സ്ഥിരീകരിച്ചത്. സ്ഥലത്തുനിന്നു ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെത്തി. സ്‌ഫോടനം നടന്ന സ്ഥലത്തെ മരങ്ങള്‍ തകര്‍ന്നിട്ടുണ്ട്. രാത്രി വൈകിയതിനാല്‍ കൂടുതല്‍ പരിശോധനയ്ക്കു പോലിസിന് കഴിഞ്ഞിട്ടില്ല. സ്ഥലത്ത് ഇന്നുരാവിലെ വിശദമായ പരിശോധന നടത്തും.
ഷിജുവിനെതിരേ അഞ്ചോളം കേസുകള്‍ കഴക്കൂട്ടം സ്‌റ്റേഷനിലുണ്ട്. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സിഐടിയുവിന്റെ മറയിലാണ് ഷിജു പ്രദേശത്തു വിലസുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
Next Story

RELATED STORIES

Share it