ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കൊച്ചി: കാറും ബൈക്കും കൂട്ടിയിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശി വെല്ലൂരി ജിതേന്ദ്ര (26), കാറോടിച്ചിരുന്ന മുളവുകാട് വലിയപറമ്പില്‍ വീട്ടില്‍ ജോണി ആന്റണിയുടെ മകന്‍ റോയിസ് (19) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെ ചേരാനെല്ലൂര്‍ കുന്നുപുറം തൈക്കാവ് പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ജിതേന്ദ്ര കൊച്ചി മെട്രോയുടെ കണ്‍സട്രക്ഷന്‍ കമ്പനിയിലെ എന്‍ജിനീയറായി ജോലി ചെയ്തുവരുകയായിരുന്നു. ഇരുദിശയില്‍ നിന്നെത്തിയ വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
വേഗതയിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന അഭിലാഷ് അഗസ്റ്റിന്‍, റോയ്, ഗ്ലെന്‍സ് എന്നിവരെ പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളില്ലാത്തതിനെ തുടര്‍ന്ന് റോയ്, ഗ്ലെന്‍സ് എന്നിവരെ വിട്ടയച്ചു. അഭിലാഷ് ചികില്‍സയിലാണ്. ഗ്ലെന്‍സിന്റെ സഹോദരിയുടെ വിവാഹ നിശ്ചയത്തിന് എത്തിയതായിരുന്നു ഇവര്‍. ഗ്ലെന്‍സിന്റെ വീട്ടില്‍നിന്ന് ഇടപ്പള്ളിയിലേക്ക് പോവുന്ന വഴിയാണ് അപകടമുണ്ടായതെന്നു പോലിസ് പറഞ്ഞു. സമീപത്തെ ഹോട്ടല്‍ ജീവനക്കാരാണ് അപകടവിവരം ആദ്യമറിഞ്ഞത്. കാര്‍ യാത്രികരായ രണ്ടുപേരെ ഹോട്ടലിലുണ്ടായിരുന്നവര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവരെ വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഈസ്റ്റ് ട്രാഫിക് പോലിസാണ് ആശുപത്രിയില്‍ എത്തിച്ചത്.
റോയ്‌സിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബേബിയാണ് മരിച്ച റോയ്‌സിന്റെ മാതാവ്. ഏക സഹോദരി റെയ. റോയ്‌സിന്റെ സംസ്‌കാരം ഇന്ന് രാവിലെ 10ന് പൊന്നാരിമംഗലം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. വി ഗംഗ റാവു, ആദിലക്ഷ്മി ദമ്പതികളുടെ മകനാണ മരിച്ച ജിതേന്ദ്ര. സഹോദരന്‍ ശിവചൈതന്യ. ജിതേന്ദ്ര അവിവാഹിതനാണ്. വിവരമറിഞ്ഞ് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ എറണാകുളത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it