ബുദ്ധിമാന്ദ്യമുള്ള 12കാരിയെ പീഡിപ്പിച്ച അയല്‍വാസി പിടിയില്‍

പാലാ: ബുദ്ധിമാന്ദ്യമുള്ള 12കാരിയെ പീഡിപ്പിച്ച അയല്‍വാസിയായ 52കാരന്‍ പിടിയില്‍. രാമപുരം വെള്ളിലാപ്പള്ളി ലക്ഷംവീട് കോളനിയില്‍ വെട്ടുകുന്നേല്‍ അപ്പുക്കുട്ടനെയാണ് രാമപുരം പോലിസ് അറസ്റ്റ് ചെയ്തത്. അയല്‍വീട്ടില്‍ പക്ഷാഘാതം വന്ന് കഴിയുന്ന അച്ഛനൊപ്പം താമസിക്കുന്ന അമ്മ ഉപേക്ഷിച്ചുപോയ ബുദ്ധിമാന്ദ്യമുള്ള സഹോദരിമാരില്‍ ഇളയകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇയാള്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
ബുധനാഴ്ച വീടിനുള്ളില്‍ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട ഡിഗ്രി വിദ്യാര്‍ഥിനിയായ മകള്‍ അമ്മയോട് വിവരം പറയുകയായിരുന്നു. പ്രതിയുടെ ഭാര്യ ഇത് ചോദ്യം ചെയ്തതോടെയാണ് അയല്‍വാസികള്‍ സംഭവം അറിഞ്ഞത്. തുടര്‍ന്ന് പോലിസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. കുട്ടിയെ പാലാ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. ഉഴവൂര്‍ ഐസിഡിഎസ് സെന്ററിലെ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു.
വൈദ്യപരിശോധനയ്ക്കു ശേഷം കുട്ടിയെ കോട്ടയം ചൈല്‍ഡ്‌ലൈന്‍ സെന്ററിലേക്ക് മാറ്റുമെന്ന് പോലിസ് അറിയിച്ചു. അമ്മ ഉപേക്ഷിച്ചുപോയ ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടികള്‍ ഇരുവരും തീക്കോയിലെ മഠം വക സ്ഥാപനത്തില്‍ താമസിച്ച് പഠിച്ചുവരികയായിരുന്നു. രോഗിയായ അച്ഛനൊപ്പം താമസിക്കാന്‍ മധ്യവേനല്‍ അവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു പെണ്‍കുട്ടികള്‍. ഇതിനിടെയാണ് അയല്‍വാസിയായ പ്രതി ഇളയകുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി നിരന്തരം പീഡിപ്പിച്ചുവന്നത്.
കോളനിയിലെ വാതിലുകള്‍ പോലുമില്ലാത്ത വീടുകളിലൊന്നിലാണ് പെണ്‍കുട്ടികള്‍ താമസിച്ചുവരുന്നത്. പക്ഷാഘാതം ബാധിച്ച അച്ഛനും ഇയാളുടെ വൃദ്ധപിതാവും ഉള്‍പ്പെടുന്ന കുടുംബത്തില്‍ ആശ്രയത്തിന് മറ്റാരുമില്ല. പീഡനത്തിന് ഇരയായ കുട്ടിയെ കോട്ടയത്തെ ചൈല്‍ഡ് ഹോമിലേക്ക് മാറ്റിയെങ്കിലും പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സഹോദരി സുരക്ഷിതമല്ലാത്ത വീട്ടില്‍ത്തന്നെയാണ് കഴിയുന്നത്. സംഭവം അറിഞ്ഞ് ജോസ് കെ മാണി എംപി, മാണി സി കാപ്പന്‍, ആരോഗ്യവകുപ്പ് ജീവനക്കാരും കോളനിയില്‍ എത്തി വിവരങ്ങള്‍ ആരാഞ്ഞു.
Next Story

RELATED STORIES

Share it