Flash News

ബില്‍ക്കീസ് ബാനു കേസ്‌ : ഐഎഎസ് ഉദ്യോഗസ്ഥന്റെ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി



ന്യൂഡല്‍ഹി: 2002ലെ ബില്‍ക്കീസ് ബാനു കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ഈ കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസുമാരായ എ കെ സിക്രി, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. നിലവില്‍ വഡോദര എസിപിയും ഗുജറാത്തിലെ മുതിര്‍ന്ന ഐപിഎസ് ഓഫിസറുമായ ആര്‍ എസ് ഭഗോറയാണ് സുപ്രിംകോടതിയെ സമീപിച്ചത്.ഭഗോറയുള്‍പ്പെടെയുള്ള അഞ്ചു പോലിസുകാരെ കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും ബോംബെ ഹൈക്കോടതി ശിക്ഷിക്കുകയായിരുന്നു. പ്രതികള്‍ക്ക് സഹായം നല്‍കും വിധം തെളിവുകള്‍ നശിപ്പിച്ചുവെന്ന കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഇത്. ഭഗോറയ്‌ക്കൊപ്പം ഹൈക്കോടതി ഇതെ കുറ്റത്തിന് രണ്ടു ഡോക്ടര്‍മാരെയും ശിക്ഷിച്ചിട്ടുണ്ട്. ഗുജറാത്ത് വംശഹത്യക്കിടെ ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവിനെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും കുടുബത്തിലെ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ മെയ് നാലിനാണ് ബോംബൈ ഹൈക്കോടതി വിധി പറഞ്ഞത്. 11 പേരെ ജീവപര്യന്തം ശിക്ഷിച്ച വിചാരണക്കോടതി വിധിയും ഹൈക്കോടതി ശരിവച്ചിരുന്നു. ശിക്ഷിക്കപ്പെട്ട പോലിസുകാര്‍ നാലരവര്‍ഷം വിചാരണ തടവുകാരായി ജയിലില്‍ക്കഴിഞ്ഞതിനാല്‍ അവരെ ജയില്‍മോചിതരാക്കിയിരുന്നു. ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെന്നും അതിനാല്‍, ശിക്ഷ സ്റ്റേ ചെയ്യണമെന്നും ഭഗോറയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ വാദിച്ചു. എന്നാല്‍, അത് തള്ളിയ കോടതി അടിയന്തര പ്രധാന്യമുള്ള കേസല്ല ഇതെന്നും അതിനാല്‍ ജൂലൈ രണ്ടാംവാരം പരിഗണിക്കാമെന്നും വ്യക്തമാക്കി.  ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തെ കൊലപ്പെടുത്തുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്ത പ്രതികളെ രക്ഷിക്കാന്‍ പോലിസും ഡോക്ടര്‍മാരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഭഗോറയ്ക്ക് പുറമെ നര്‍പത് സിങ്, ഇദരീസ് അബ്ദുല്‍ സഈദ്, ബിക്കാബാനി പട്ടേല്‍, രാംസിങ് ബാബോര്‍ എന്നീ പോലിസുകാരെയും ഡോക്ടര്‍ അരുണ്‍ കുമാര്‍, ഡോ. സംഗീത പ്രസാദ് എന്നീ ഡോക്ടര്‍മാരെയാണ് വിചാരണക്കോടതി വെറുതെ വിടുകയും ഹൈക്കോടതി ശിക്ഷിക്കുകയും ചെയ്തത്.
Next Story

RELATED STORIES

Share it