ബിജെപി നേതാക്കളുടെ പരാതി; ഗവര്‍ണര്‍ റിപോര്‍ട്ട് തേടി

തിരുവനന്തപുരം: ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം നടത്തുന്ന അക്രമം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിനിധിസംഘം ഗവര്‍ണര്‍ക്കു പരാതി നല്‍കി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ടു കാര്യമില്ലാത്തതിനാലാണ് സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറെ സമീപിച്ചതെന്ന് കുമ്മനം പ്രതികരിച്ചു.
അതേസമയം, ബിജെപി സംഘത്തിന്റെ പരാതിയെ തുടര്‍ന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ രാജ്ഭവനിലേക്ക് വിളിപ്പിച്ച ഗവര്‍ണര്‍ കാര്യങ്ങള്‍ ആരാഞ്ഞു. ഒപ്പം പരാതി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി റിപോര്‍ട്ട് തേടി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഏകപക്ഷീയമായി ആക്രമിക്കപ്പെടുകയാണെന്ന് പരാതിയില്‍ പറയുന്നു.
ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം 15 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സംഘപരിവാര പ്രവര്‍ത്തകര്‍ക്കു നേരെ 600ലധികം അക്രമം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍, കോട്ടയം ജില്ലകളിലും സിപിഎം അക്രമം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതു തടയാന്‍ ഗവര്‍ണര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. സമാധാനം ഉറപ്പാക്കുന്നതിന് സര്‍ക്കാരുമായി എല്ലാതലത്തിലും ബിജെപി സഹകരിച്ചു. മുഖ്യമന്ത്രി വിളിച്ച സമാധാനയോഗങ്ങളില്‍ പങ്കെടുത്ത് സഹകരണം വാഗ്ദാനം ചെയ്തിരുന്നു. എന്നിട്ടും സിപിഎം അക്രമം അനുദിനം കൂടുകയാണ്.
അക്രമത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തണം. എന്നാല്‍ അതിനു പകരം ഭരണം ഉപയോഗിച്ച് സിപിഎം നിരപരാധികളെ പീഡിപ്പിക്കുകയാണ്. പക്ഷപാതമില്ലാതെ നീതി നടപ്പാക്കാന്‍ ഗവര്‍ണര്‍ ഇടപെടണം. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ഒ രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന ഉപാധ്യക്ഷന്‍ പി പി വാവ, വക്താവ് ജെ ആര്‍ പത്മകുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ. എസ് സുരേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it