Flash News

ബിജെപിയുടെ കുതിരക്കച്ചവടം പൊളിച്ചത് ഡികെഎസിന്റെ ചാണക്യ സൂത്രങ്ങള്‍

ബിജെപിയുടെ കുതിരക്കച്ചവടം പൊളിച്ചത് ഡികെഎസിന്റെ ചാണക്യ സൂത്രങ്ങള്‍
X
[caption id="attachment_374883" align="alignnone" width="560"] ഡി കെ ശിവകുമാര്‍ വിധാന്‍ സൗധയില്‍ കുമാരസ്വാമിയുടെ കൈപിടിച്ചുയര്‍ത്തുന്നു[/caption]

കോഴിക്കോട്: വര്‍ഷം 2002, മഹാരാഷ്ട്രയില്‍ വിലാസ്‌റാവു ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ടിനെ നേരിടുന്ന സമയം. എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ സുരക്ഷിതമായ ഇടം വേണം. എസ് എം കൃഷ്ണ ഭരിക്കുന്ന തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയെയാണ് ആശ്രയമായി കണ്ടത്. എംഎല്‍എമാരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് മുഖ്യമന്ത്രി കൃഷ്ണ ഏല്‍പ്പിച്ചത് അന്നത്തെ യുവ നഗര വികസന മന്ത്രി ഡി കെ ശിവകുമാറിനെ. ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടില്‍ ഒരാഴ്ച്ച സുരക്ഷിതമായി എംഎല്‍എമാരെ സൂക്ഷിച്ച അദ്ദേഹം കൃത്യസമയത്ത് അവരെ മുബൈയിലെത്തിക്കുകയും വിലാസ്‌റാവു സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുകയും ചെയ്തു. ബി എസ് യെദ്യൂരപ്പയുടെ രാജിയിലേക്ക് വഴിതുറന്ന നാടകത്തിന് അണിയറയില്‍ ചരട് വലിച്ച ശിവകുമാര്‍ അന്ന് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഡികെഎസ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ശിവകുമാര്‍ കോണ്‍ഗ്രസിന് എല്ലാ കാലത്തും ആശ്രയിക്കാവുന്ന നേതാവായിരുന്നു. ഗൗഡ കുടുംബത്തിന്റെ ശക്തികേന്ദ്രത്തില്‍ അവരോട് പൊരുതി നിന്നാണ് ഡികെഎസ് എന്ന 57കാരന്‍ രാഷ്ട്രീയത്തിന്റെ പടവുകള്‍ കയറിയത്. ശിവകുമാര്‍ എന്ന വൊക്കലിഗ സമുദായക്കാരന്‍ 1989ലാണ് ആദ്യത്തെ തിരഞ്ഞെടുപ്പ് ജയിച്ചത്. കനകപൂര താലൂക്കിലെ സാതനൂരില്‍ ശിവകുമാര്‍ തോല്‍പ്പിചത് കര്‍ണാടക രാഷ്ട്രീയത്തിലെ അതികായനായ എച്ച് ഡി ദേവഗൗഡയെ. 1990ല്‍ എസ് ബംഗാരപ്പ മുഖ്യമുമന്ത്രിയായപ്പോള്‍ ശിവകുമാറിന്റെ കഴിവ് കണ്ടറിഞ്ഞ അദ്ദേഹം ജയില്‍മന്ത്രിയുടെ ചുമതല നല്‍കി.

1994ല്‍ ദേവ ഗൗഡയുടെ നേതൃത്വത്തില്‍ ജനതാദള്‍ അധികാരത്തിലേറിയപ്പോള്‍  ആ കൊടുങ്കാറ്റില്‍ നിന്ന് രക്ഷപ്പെട്ട അപൂര്‍വ്വം ആളുകളിലൊരാളായിരുന്നു ശിവകുമാര്‍. ദേവ ഗൗഡ പ്രധാനമന്ത്രിയാപ്പോഴും ഗൗഡകളോടുള്ള പോരാട്ടം ശിവകുമാര്‍ തുടര്‍ന്നു. 1999ല്‍ വൊക്കലിഗക്കാരനായ എസ് എം കൃഷ്ണ മുഖ്യമന്ത്രിയായപ്പോള്‍ ശിവകുമാര്‍ നഗരവികസന മന്ത്രിയായി. പല മുതിര്‍ന്ന നേതാക്കളെയും അപ്രസക്തരാക്കി പലപ്പോഴും യഥാര്‍ഥ മുഖ്യമന്ത്രിയുടെ റോളിലായിരുന്നു അന്ന് ശിവകുമാര്‍.

തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃഷ്ണ സര്‍ക്കാര്‍ പുറത്തായി. കോണ്‍ഗ്രസും ജെഡിഎസും സഖ്യത്തിലായപ്പോള്‍ ശിവകുമാറിനെ അവഗണിച്ചു. പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ അദ്ദേഹത്തിന് 2014 വരെ കാത്തിരിക്കേണ്ടി വന്നു.
2013ല്‍ സിദ്ദരാമയ്യ അധികാരത്തിലേറിയപ്പോള്‍ ശിവകുമാറിനെ അഴിമതിയുടെ പേരില്‍ മാറ്റി നിര്‍ത്തി. എന്നാല്‍, പാര്‍ട്ടിക്കെതിരേ മറുത്തൊരക്ഷരം പറയാതെ അവസരത്തിനായി കാത്തുനിന്നു. പ്രതീക്ഷിച്ച പോലെ 2014 ജൂലൈയില്‍ ഡികെഎസ് ഊര്‍ജമന്ത്രിയായി അവരോധിതനായി. സിദ്ദരാമയ്യയുമായി വലിയ സ്വരച്ചേര്‍ച്ചയുണ്ടായിരുന്നില്ലെങ്കിലും ഗൗഡയെന്ന പൊതുശത്രു ഇരുവരെയും ഒരുമിപ്പിച്ചു നിര്‍ത്തി.

2017ലെ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹ്മദ് പട്ടേലിനെ തറപറ്റിക്കാന്‍ ബിജെപി അരയും തലയും മുറുക്കി ഇറങ്ങിയപ്പോള്‍ പ്രതിരോധം തീര്‍ക്കാനെത്തിയതും ഡികെഎസ് തന്നെ. കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ മറുകണ്ടം ചാടാതെ ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്കായി. ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയെ ഉപയോഗിച്ച് റെയ്ഡ് നടത്തി ഭീഷണിപ്പെടുത്താനുള്ള ശ്രമമൊന്നും ഡികെഎസിന് മുന്നില്‍ വിലപ്പോയില്ല.

2017ല്‍ കെപിസിസി പ്രസിഡന്റാവാനുള്ള അവസരമൊത്തു വന്നുവെങ്കിലും തനിക്ക് പാരയാവുമെന്ന് കണ്ട് സിദ്ദരാമയ്യ അതിന് തടയിട്ടു. എന്നാല്‍, അവിടെയും മറുത്തൊന്നും പറയാതെ വിധേയനായി നിന്ന ഡികെഎസ് പിന്നീട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതാണ് കണ്ടത്.

തിരഞ്ഞെടുപ്പിന് ശേഷം തൂക്ക് സഭ വന്നപ്പോള്‍, അതേ ഡികെഎസ് തന്നെയാണ് ബിജെപിയെ അകറ്റി നിര്‍ത്താന്‍ ഗൗഡ കുടുംബവുമായി കൈകോര്‍ത്തത്. പണക്കിഴികളുമായി പറന്നെത്തിയ ബിജെപി പരുന്തുകളില്‍ നിന്ന് തള്ളക്കോഴി കുഞ്ഞുങ്ങളെയന്നപോലെ അദ്ദേഹം എംഎല്‍എമാരെ കാത്തുവച്ചു. പഴയ ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടില്‍ തന്നെയാണ് ഇക്കുറിയും മൂന്ന് ദിവസം എംഎല്‍എമാര്‍ക്ക് സുരക്ഷിത താവളമൊരുക്കിയത്. പിന്നീട് എംഎല്‍എമാരെ അര്‍ധരാത്രിയില്‍ ഹൈദരാബാദിലേക്ക് കടത്തിയതും കൃത്യസമയത്ത് സഭയിലെത്തിച്ചതും ഡികെഎസിന്റെ മിടുക്ക് തന്നെ. ഒരു എംഎല്‍എ പോലും മറുപക്ഷത്തെത്താതെ നോക്കി എന്നു മാത്രമല്ല, കാണാതായ രണ്ടു പേരെ(പ്രതാപ് ഗൗഡ, ആനന്ദ് സിങ്) നിര്‍ണായക നിമിഷത്തില്‍ തിരിച്ചെത്തിക്കാനും ഡികെഎസിന് കഴിഞ്ഞു. അതുവരെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന യെദ്യൂരപ്പ രാജിപ്രഖ്യാപിച്ചത് അതോടെയാണ്.

അവസരമൊത്തുവന്നാല്‍ പകതീര്‍ക്കുന്ന ഡികെഎസിന്റെ സ്വഭാവം ശത്രുക്കളെ എന്നും ഭയത്തിലാക്കുന്നു. അതേ സമയം, പ്രതിസന്ധിയില്‍ കൂടെനില്‍ക്കുന്നതിനാല്‍ മിത്രങ്ങള്‍ക്ക് പ്രിയങ്കരന്‍ കൂടിയാണ് അദ്ദേഹം. കര്‍ണാടക മുഖ്യമന്ത്രി പദത്തില്‍ തനിക്കൊരു കണ്ണുണ്ടെന്ന കാര്യവും ഡികെഎസ് മറച്ചുവയ്ക്കുന്നില്ല. വരാനിരിക്കുന്ന രാഷ്ട്രീയ നാടകങ്ങളില്‍ കറങ്ങിത്തിരിഞ്ഞ് കസേര ഡികെഎസിന്റെ മുന്നിലെത്തുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
Next Story

RELATED STORIES

Share it