ബാര്‍ കോഴ: മന്ത്രി ബാബുവിനെതിരായ അന്വേഷണത്തില്‍ ഇടപെടാനാവില്ല: ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്നു ഹൈക്കോടതി.
ആവശ്യമെങ്കില്‍ ഹരജിക്കാരന് പിന്നീട് ഈ ആവശ്യം വിജിലന്‍സ് കോടതിയില്‍ ഉന്നയിക്കാമെന്നും ചീഫ്ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അന്വേഷണം ആവശ്യപ്പെട്ട് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവ് നല്‍കിയിട്ടുണ്ടെന്നു ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതേ ആവശ്യവുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് കഴിഞ്ഞ നവംബര്‍ 9നു തുടരന്വേഷണം ശരിവച്ചിരുന്നു. എന്നാല്‍, ഹരജിക്കാരുടെ ആവശ്യം കേസില്‍ ആരോപണം ഉന്നയിച്ച ബിജു രമേശ് കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കണമെന്നാണ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം തുടങ്ങാനിരിക്കെയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ ഇത്തരം പൊതുതാല്‍പര്യ ഹരജിയില്‍ കോടതിക്ക് ഇടപെടാനാവില്ല. തുടരന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായ ശേഷവും പരാതി ഉണ്ടെങ്കില്‍ ഹരജിക്കാരനു വിജിലന്‍സ് എന്‍ക്വയറി കമ്മീഷനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ബാര്‍ കോഴയിടപാടുമായി ബന്ധപ്പെട്ട് മന്ത്രിമാരായ കെ ബാബു, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരേ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കണക്കിലെടുത്ത് ഇവര്‍ക്കെതിരേ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എം മുത്തുകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതി തള്ളി.
Next Story

RELATED STORIES

Share it