Flash News

ബംഗാള്‍: തിരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ധാരണ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും കൈകോര്‍ക്കുന്നു. നാദിയ ജില്ലയിലാണു മുഖ്യശത്രുവായ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ (ടിഎംസി)യെ തറപറ്റിക്കാന്‍ സിപിഎമ്മും ബിജെപിയും ഒന്നിച്ചിരിക്കുന്നത്.
എന്നാല്‍, ഇരു പാര്‍ട്ടികളും തമ്മില്‍ ഔപചാരിക സീറ്റ് വിഭജനധാരണയൊന്നുമില്ലെന്നാണ് സിപിഎമ്മിന്റെ ജില്ലാ നേതാവ് പറഞ്ഞത്. ടിഎംസിക്കെതിരേ ഒരു സ്ഥാനാര്‍ഥി മാത്രം മല്‍സരിക്കണമെന്നു നിരവധി ഗ്രാമീണര്‍ ആവശ്യപ്പെട്ടതിനാലാണ് പാര്‍ട്ടി ബിജെപിയുമായി സീറ്റ് ധാരണയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നാദിയ ജില്ലയില്‍ സിപിഎമ്മുമായുണ്ടാക്കിയ സീറ്റ്ധാരണ ഒറ്റപ്പെട്ടതാണെന്നാണ് ഉത്തരനാദിയ ബിജെപി അധ്യക്ഷന്‍ പറയുന്നത്.
സിപിഎം-ബിജെപി സഹകരണം ആരംഭിച്ചത് ഏപ്രില്‍ ഒടുവിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രക്രിയക്കിടെ ടിഎംസി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് രണ്ടു പാര്‍ട്ടികളും സംയുക്ത റാലി സംഘടിപ്പിച്ചുകൊണ്ടായിരുന്നു അത്. നിരവധി സീറ്റുകളില്‍ ഇരു പാര്‍ട്ടികളും ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് സിപിഎം നാദിയ ജില്ലാ സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായ സുമിത്‌ഡേ സമ്മതിച്ചു. എന്നാല്‍ പാര്‍ട്ടി നയവുമായി ഇതിനു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ അക്രമത്തിനെതിരേ ഗ്രാമീണരാണ് റാലി നടത്തിയതെന്നു മുതിര്‍ന്ന സിപിഎം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ രാമബിശ്വാസ് പറഞ്ഞു.  ഇരു പാര്‍ട്ടികളും സംയുക്ത പ്രതിഷേധറാലി നടത്തിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞത്. ചില സീറ്റുകളില്‍ തങ്ങള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കു പിന്തുണ നല്‍കുന്നുണ്ടെന്നും എന്നാല്‍, അവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നും ബിജെപി ഉത്തരനാദിയ ജില്ലാ അധ്യക്ഷന്‍ മഹാദേബ് സര്‍ക്കാര്‍ പറഞ്ഞു.
സിപിഎം-ബിജെപി ധാരണയില്‍ തങ്ങള്‍ക്ക് അദ്ഭുതമൊന്നുമില്ലെന്നാണ് ടിഎംസി സെക്രട്ടറി ജനറല്‍ പാര്‍ഥസാരഥി പറയുന്നത്.
Next Story

RELATED STORIES

Share it